അംഗീകാരങ്ങളും അവാർഡുകളും കൂടുതൽ കർമ്മം ചെയ്യാനുള്ള പ്രചോദനങ്ങളാണെന്നും മറ്റുള്ളവരെ അംഗീകരിക്കുന്നതിലൂടെ സമൂഹത്തിൽ പ്രസരിപ്പിക്കുന്നത് നന്മയുടെ സന്ദേശമാണെന്നും ന്യൂക്ലിയർ ശാസ്ത്രജ്ഞൻ ന്യൂക്ലിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ.പി. ജയരാമന്‍ പറഞ്ഞു.
മുംബൈ ബ്രഹ്മഗിരി മാതാ അമൃതാനന്ദമയി മഠത്തില്‍ നടന്ന 26-ാമത് ജ്വാല അവാര്‍ഡ് ദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ക്യാൻസർ കുട്ടികൾ അടങ്ങുന്ന ഇരുപതോളം ക്യാൻസർ രോഗികൾക്ക് ധനസഹായവും വസ്ത്ര വിതരണവും നടന്നു. ക്യാൻസർ രോഗികളുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന ജോസഫിനെ ചടങ്ങിൽ ആദരിച്ചു.
മനുഷ്യ ജീവിതത്തിന് വലിയ വെല്ലുവിളിയായ മാരക രോഗത്തെ ഇനിയും പ്രതിരോധിക്കാൻ കഴിയാത്തത് ശാസ്ത്ര ലോകത്തിന്റെ പരാജയമായാണ് കാണുന്നതെന്ന് ഡോ. എ.പി. ജയരാമന്‍ ആശങ്ക പങ്ക് വച്ചു.
നേര്‍ക്കാഴ്ച ചീഫ് എഡിറ്റര്‍ സൈമണ്‍ വളാച്ചേരില്‍ വിശിഷ്ടാതിഥിയായിരുന്നു. പ്രവാസികൾക്കിടയിൽ മാധ്യമ പ്രവർത്തനം ദുഷ്കരമാണെന്ന് അറിയാവുന്ന തനിക്ക് മൂന്നര പതിറ്റാണ്ടായി മുംബൈ മലയാളികളുടെ ശബ്ദമായി പുറത്തിറങ്ങുന്ന ജ്വാലയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് സൈമണ്‍ പറഞ്ഞു. വ്യത്യസ്ത മേഖലകളിൽ വിജയം കൈവരിച്ചവരെ ആദരിക്കുന്നതിനോടൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള ജീവകാരുണ്യ പ്രവർത്തനവും അഭിനന്ദനാർഹമാണെന്ന് സൈമണ്‍ വളാച്ചേരില്‍ കൂട്ടിച്ചേർത്തു.
ആധ്യാത്മിക സന്ദേശം കൂടി പകരാൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് സ്വാമി അവ്യാമൃതാനന്ദ പുരി പറഞ്ഞു.
ജ്വാല ചീഫ് എഡിറ്റർ യു എൻ ഗോപി നായർ അധ്യക്ഷത വഹിച്ചു. അവാർഡ് കമ്മിറ്റി ചെയർമാൻ പ്രൊഫ കെ ജി കൃഷ്ണ കുറുപ്പ് സ്വാഗതം പറഞ്ഞു. അവാർഡ് പ്രോഗ്രാം മാനേജർ ഡോ ആർ പൊന്നപ്പൻ ആമുഖ പ്രസംഗം നടത്തി. രമേശ് കലമ്പൊലി, പ്രേംലാൽ എന്നിവർ ആശംസ നേർന്നു.
മാതാ അമൃതാനന്ദമയി മഠത്തിനുള്ള പുരസ്‌കാരം സ്വാമി അവ്യാമൃതാനന്ദ പുരി ഏറ്റു വാങ്ങി. മാധ്യമ പ്രവർത്തകൻ പി. ശ്രീകുമാര്‍ (നേര്‍ക്കാഴ്ച, ജന്മഭൂമി എഡിറ്റര്‍), മാത്യു നെല്ലിക്കുന്ന് (അമേരിക്ക), ചലച്ചിത്ര സംവിധായകൻ സൈമണ്‍ കുരുവിള (കേരളം), വ്യവസായി ചന്ദ്രശേഖരന്‍ നായര്‍ (ഗുജറാത്ത്), അഡ്വ. ലതാ മേനോന്‍ (കാനഡ), സംരംഭകൻ ഷാജി ആര്‍ നായര്‍ (മുംബൈ), പാര്‍ഥന്‍ പിള്ള (നാസിക്), വിദ്യാഭ്യാസ സംരംഭകൻ സൈമൺ കൊച്ചന്‍ (മുംബൈ), സുബിന്‍ കുമാരന്‍ (അമേരിക്ക), ഷാജി തെങ്കിലാന്‍ (ലണ്ടന്‍), ചെറുകഥാകൃത്ത് അനിലാല്‍ ശ്രീനിവാസന്‍ (അമേരിക്ക), അനൂപ് വി. ചാലില്‍ (ബംഗളൂരൂ), സി.എ ശശിധരന്‍ നായര്‍ (കേരള), വി.പി ശിവ കുമാര്‍ (കോയമ്പത്തൂര്‍), രാജു ലക്ഷ്മണന്‍ (അഹ്മദ്‌നഗര്‍), എഴുത്തുകാരിയും സംരംഭകയുമായ ഡോ. ശശികല പണിക്കര്‍ (മുംബൈ), നർത്തകി ഡോ. പ്രസന്ന മേനോന്‍ (മുംബൈ), ഡോ. സുനന്ദ നായര്‍ (അമേരിക്ക), വ്യവസായി ഡോ. രാകേഷ് ദുബെ (മുംബൈ), ജ്യോതിഷൻ യു.കെ.ജി നായര്‍ (മുംബൈ), എഴുത്തുകാരി ജൂലി ഗണപതി (ലണ്ടന്‍). തുടങ്ങിയവരാണ് മറ്റു അവാർഡ് ജേതാക്കൾ.
അഡ്വ. രാജ്‌കുമാർ, വിസ്മയ വേണുഗോപാൽ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.
- രണ്ടാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം മാർച്ച് 31ന്
- സാൻപാഡ മലയാളി സമാജം മെഡിക്കൽ ക്യാമ്പും, ബ്ലഡ് ഡൊണേഷൻ ക്യാമ്പും നടത്തി.
- ശിവസേനയിലെ മലയാളി പ്രതിനിധിയായി ശ്രീകാന്ത് നായർ
- മലയാളി ദമ്പതികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം; മുംബൈയിൽ നിന്ന് നാസിക്കിലേക്കുള്ള യാത്രയിലായിരുന്നു അപകടം
- ഹോളിത്തലേന്ന് അക്ഷരങ്ങളുടെ നിറക്കൂട്ടുമായ് മുംബൈയിൽ സാഹിത്യ ശിബിരം