ഗണേശോത്സവത്തോടനുബന്ധിച്ച് കാറുകളുമായി ആളുകൾക്ക് വേഗത്തിൽ നാട്ടിലെത്താൻ സഹായിക്കുന്ന റോ-റോ ട്രെയിൻ സർവീസിന് കൊങ്കൺ റെയിൽവേ തുടക്കം കുറിച്ചു.
റായ്‌ഗഡ് ജില്ലയിലെ കൊളാഡ് സ്റ്റേഷനിൽനിന്ന് അഞ്ച് കാറും 19 യാത്രക്കാരുമായി 10 വാഗണുകളും രണ്ട് പാസഞ്ചർ കോച്ചുകളുമുള്ള രാജ്യത്തെ ആദ്യ റോ-റോ കാർ ട്രെയിൻ പുറപ്പെട്ടു. ഞായറാഴ്ച രാവിലെ ഇത് ഗോവയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ അറിയിച്ചു.

1999-ൽ ട്രക്കുകൾക്കായി കൊങ്കൺ റെയിൽവേ റോ-റോ സർവീസ് ആരംഭിച്ചിരുന്നു. സ്വകാര്യ കാറുകൾക്കായി സേവനം തുടങ്ങുന്നത് ഇതാദ്യമായാണ്. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 11 വരെ പ്രത്യേക സർവീസ് നടത്താനാണ് റെയിൽവേ തീരുമാനിച്ചിട്ടുള്ളത്. പ്രത്യേകം രൂപകല്പനചെയ്ത റേക്കിന് ഒരു യാത്രയിൽ 40 കാറുകൾ ഉൾക്കൊള്ളാൻകഴിയും. 20 വാഗണുകളിൽ ഓരോന്നിലും രണ്ട് കാറുകൾ കയറ്റാം.
കൊളാഡിൽ നിന്ന് വെർണയിലേക്കുള്ള യാത്രയ്ക്ക് ഒരു കാറിന് 7875 രൂപയും കൊളാഡിനും നന്ദ്ഗാവിനും ഇടയിലുള്ള യാത്രയ്ക്ക് 5460 രൂപയും നൽകേണ്ടിവരും.
ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച ഈ ‘കാർ–റെയിൽ യാത്ര’ ഭാവിയിൽ കൂടുതൽ ജനപ്രിയമാകുമെന്നും കൊങ്കൺ റെയിൽവേ പ്രതിനിധികൾ വ്യക്തമാക്കി.
