മുംബൈ–പൂനെ എക്സ്പ്രസ്‌വേയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് 30 മണിക്കൂറിലേറെ നീണ്ട ഗതാഗത സ്തംഭനം.
ഖണ്ടാല ഘട്ടിലെ അദോഷി ടണലിന് സമീപം പ്രൊപിലീൻ ഗ്യാസ് നിറച്ച ടാങ്കർ മറിഞ്ഞതോടെയാണ് മുംബൈ ഭാഗത്തേക്കുള്ള മുഴുവൻ പാതയും അടച്ചത്. സുരക്ഷാ മുൻകരുതലായി ഗതാഗതം പൂർണമായി തടഞ്ഞതോടെ ആയിരക്കണക്കിന് യാത്രക്കാർ വെള്ളം, ഭക്ഷണം, ശൗചാലയ സൗകര്യം ഇല്ലാതെ മണിക്കൂറുകളോളം വാഹനങ്ങളിൽ കുടുങ്ങി.
പൂനെയിലേക്കുള്ള പാത ഖലാപൂർ ടോൾ പ്ലാസ വരെ നീണ്ടുനിന്നപ്പോൾ, മുംബൈ ഭാഗത്തേക്ക് 10–12 കിലോമീറ്റർ വരെ വാഹനനിരകൾ രൂപപ്പെട്ടു. 21 ടൺ പ്രൊപിലീൻ ഗ്യാസ് മറ്റൊരു ടാങ്കറിലേക്ക് മാറ്റിയ ശേഷമാണ് മറിഞ്ഞ ടാങ്കർ നീക്കം ചെയ്തത്. ബുധനാഴ്ച അർദ്ധരാത്രിയോടെ മാത്രമാണ് ഗതാഗതം ക്രമേണ പുനരാരംഭിച്ചത്.
സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിർദേശം നൽകി. എൻഡിആർഎഫ്, ഫയർബ്രിഗേഡ്, ബിപിസിഎൽ കെമിക്കൽ റെസ്‌പോൺസ് ടീമുകൾ സ്ഥലത്തെത്തി. ദിവസം ഒരു ലക്ഷം വാഹനങ്ങൾ കടന്നുപോകുന്ന എക്സ്പ്രസ്‌വേ പൂർണമായി സ്തംഭിച്ചതോടെ അടിയന്തര സൗകര്യങ്ങളുടെ അഭാവം ശക്തമായ വിമർശനങ്ങൾക്ക് ഇടയാക്കി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
