കുടുംബനാഥന്റെ ആകസ്മിക വിയോഗം; മലയാളി കുടുംബത്തിന്റെ കണ്ണീരൊപ്പി ന്യൂ ബോ൦ബെ കേരളീയ സമാജം

0

നിനച്ചിരിക്കാതെയായിരുന്നു കല്യാണിൽ താമസിക്കുന്ന മലയാളി വീട്ടമ്മയുടെയും രണ്ടു പെൺകുട്ടികളുടെയും ജീവിതം തകിടം മറിഞ്ഞത്. അല്ലലില്ലാതെ കഴിഞ്ഞിരുന്ന ഇവരുടെ ജീവിതത്തിലേക്ക് ഒരു ഇടിത്തീ പോലെയായിരുന്നു കുടുംബനാഥന്റെ മരണ വാർത്ത കടന്നു വന്നത്. ഇതോടെ അനാഥമായത് ഇവരുടെയെല്ലാം ജീവിത സ്വപ്നങ്ങളായിരുന്നു. ചെറിയ വരുമാനത്തിൽ ജീവിച്ചിരുന്ന കുടുംബത്തിന് മുന്നോട്ടുള്ള ജീവിതം എവിടെ തുടങ്ങണമെന്ന അവസ്ഥയിലായിരുന്നു. കോവിഡിനെ തുടർന്ന് വരുമാനം കുറഞ്ഞതോടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാട് പെടുകയായിരുന്നു ഈ നിർധന കുടുംബം. അതിനിടിയിലാണ് ബാധ്യതകൾ മാത്രം ബാക്കി വച്ച് കുടുംബനാഥന്റെ ആകസ്മിക വിയോഗം

ചെറിയ വരുമാനത്തിലും കുടുംബ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് നടത്തിയിരുന്ന ഭർത്താവിന്റെ മരണം ഒരു സാധാരണ വീട്ടമ്മയായ പുഷ്പയ്ക്ക് വലിയ വെല്ലുവിളിയായി. രണ്ടു പെൺകുട്ടികളുടെ പഠനം അനശ്ചിതാവസ്ഥയിലായപ്പോഴാണ് കൈരളി ന്യൂസ് ഈ മലയാളി വീട്ടമ്മയുടെ നിസ്സഹായാവസ്ഥ പങ്ക് വച്ചത്.

തുടർന്ന് BBA ഒന്നാം വർഷ വിദ്യാർത്ഥിയായ മൂത്ത മകളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്ത് താനെ ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം മുന്നോട്ടു വന്നത് വലിയ ആശ്വാസമായെന്ന് പുഷ്പ പറയുന്നു. കൂടാതെ കെയർ ഫോർ മുംബൈ, സമന്വയ തുടങ്ങിയ സന്നദ്ധ സംഘടനകളും ഇവർക്ക് കൈത്താങ്ങായി.

നെരൂൾ ആസ്ഥാനമായ ന്യൂ ബോ൦ബെ കേരളീയ സമാജം വനിതാ വിഭാഗവും വാർത്തയോട് പ്രതികരിച്ചാണ് കുടുംബത്തിന് സഹായങ്ങൾ നൽകാൻ തീരുമാനിച്ചത്. പ്രസിഡന്റ്‌ രുഗ്മിണി സാഗർ, സീമ പിള്ളെ, ഓമന ഉണ്ണി, ഗിരിജ രവീന്ദ്രൻ എന്നിവർ ചേർന്നാണ് കുടുംബത്തിന് ധനസഹായം കൈമാറിയത് .

അശരണർക്ക് കൈത്താങ്ങായും, നിരാലാംബരായ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും പ്രവർത്തിച്ചാണ് ഈ വനിതാ സംഘടന സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നത്. സാമൂഹിക സേവന രംഗത്തും കോവിഡ് കാല പ്രവർത്തനങ്ങളിലും സമാജം വഹിച്ച പങ്ക് മാതൃകാപരമാണ്. ക്രിയാത്മകമായ ചർച്ചകൾ സംഘടിപ്പിച്ചും കലാ സാംസ്‌കാരിക പരിപാടികൾക്ക് വേദികളൊരുക്കിയും സജീവമാണ് നെരൂളിലെ ഈ മലയാളി സമാജം.

ALSO READ | വനിതാ ദിനം വന്നണയുമ്പോൾ വേറിട്ട കഥയുമായി ഒരു മലയാളി വീട്ടമ്മ

ALSO READ | വിധിയുടെ വിളയാട്ടത്തിൽ ഉരുകിയെരിയുന്ന പെൺ ജീവിതങ്ങൾക്ക് തുണയായി മലയാളി സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here