കൊവിഡ് നാലാം തരംഗം; മുംബൈയിലും പൂനെയിലും കേസുകൾ കൂടുന്നതിൽ ആശങ്ക

0

മുംബൈ, പൂനെ, നാസിക്, എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന കൊവിഡ് നിരക്ക് ഉയരുന്ന പ്രവണത ആശങ്ക ഉയർത്തിയിരിക്കയാണ്. നിയന്ത്രണങ്ങൾ പൂർണമായി നീക്കിയതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങവെയാണ് വീണ്ടും രോഗവ്യാപന ഭീഷണി ചർച്ചയാകുന്നത്. എന്നാൽ മഹാമാരിയുടെ നാലാം തരംഗ സാഹചര്യം ഇല്ലെന്നാണ് മഹാരാഷ്ട്ര സർക്കാർ വിശദീകരിച്ചത്.

പോയ വാരം നടന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയ യോഗത്തിൽ പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കേസുകൾ കൂടുന്നത് അവലോകനം ചെയ്തിരുന്നു.രോഗവ്യാപനത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വളരെ കുറവായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് യോഗം വിലയിരുത്തിയതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വ്യക്തമാക്കി

മഹാരാഷ്ട്രയിൽ പ്രതിദിനം 125-150 കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇത് മുംബൈ, താനെ, പൂനെ, നാസിക്ക് തുടങ്ങിയ ജില്ലകളിൽ മാത്രമാണെന്നും, നാലാം തരംഗമായി കാണാനാകില്ലെന്നും രാജേഷ് തോപ്പെ പറഞ്ഞു.

ദൈനംദിന കേസുകൾ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും രോഗം വർദ്ധിക്കുന്നത് തുടരുകയാണെങ്കിൽ, ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ ബുധനാഴ്ച 221 കോവിഡ് -19 കേസുകളും ഒരു മരണം രേഖപ്പെടുത്തി. മുംബൈയിലാണ് കൂടുതൽ കേസുകളും മരണവും റിപ്പോർട്ട് ചെയ്തത്.

ഐഐടി കാൺപൂർ ശാസ്ത്രജ്ഞരുടെ ഒരു സംഘം ജൂൺ പകുതിയോടെ നാലാം കോവിഡ് തരംഗത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നു. എന്നിരുന്നാലും, രോഗവ്യാപനത്തിന്റെ തീവ്രത, വകഭേദത്തിന്റെ സ്വഭാവം, രാജ്യത്തുടനീളമുള്ള വാക്സിനേഷൻ നില എന്നിവയെ ആശ്രയിച്ചായിരിക്കുമെന്നും സംഘം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here