ബാലസാഹിത്യത്തിൻ്റെ പരിപോഷണത്തിനായുള്ള ശ്രമങ്ങളോടൊപ്പം കുട്ടികൾക്ക് വേണ്ടി ഒരു സ്ഥിര നാടകവേദിയുടെ ശ്രമങ്ങളുമായി നെരൂൾ സമാജം.
അക്ഷരവായനയിൽ നിന്നും ചിത്രവായനയിലേക്കുള്ള മാറ്റം മലയാള ബാലസാഹിത്യത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് കവിയും ഗാനരചയിതാവും നാടകപ്രവർത്തകനുമായ പി കെ മുരളീകൃഷ്ണൻ.
2023 ഡിസംബർ 31 ന് ഞായറാഴ്ച, നെരൂളിൽ ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ പ്രതിമാസ സാഹിത്യ ചർച്ചാവേദിയായ അക്ഷരസന്ധ്യ യിൽ മുഖ്യാതിഥിയായി, “ബാലസാഹിത്യത്തിന് ഒരാമുഖം” എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ചൻനമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടു മുതലിങ്ങോട്ട് ഏതാണ്ട് നൂറു വർഷത്തോളം പഴക്കമുള്ള ബാലസാഹിത്യത്തിൻ്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശി, കവിതകളും കഥകളും നാടകങ്ങളും ശാസ്ത്ര-വിജ്ഞാന ശാഖകളുമായി 19-ാം നൂറ്റാണ്ടിൻ്റെ അന്ത്യദശകങ്ങളിൽ നിന്നും വളർന്നു വികസിച്ച ബാലസാഹിത്യരംഗം തകർത്തത് ഓഡിയോ – വിഷ്വൽ ടെക്നോളജിയും വിപണി മാത്രം ലക്ഷ്യമിടുന്ന പ്രസാധകരുമാണെന്നും, സാങ്കേതിക വിദ്യ നിലനിൽക്കുന്നത്, അതിൻ്റെ ഉപയുക്തതയിൽ മാത്രമാണ്, ധാർമ്മികതയിലല്ലെന്നും മുരളീകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ശ്രദ്ധ, യുക്തിചിന്ത, വിശകലനോത്സുകത, സർഗ്ഗാത്മകത എന്നിവ ഉൾക്കൊള്ളുന്ന വ്യക്തിത്വ വികാസം കുട്ടികളിൽ ഉണ്ടാവണമെങ്കിൽ അവരെ വായനയിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള സാഹചര്യങ്ങൾ രക്ഷിതാക്കളും സാമൂഹ്യ സാംസ്കാരിക സംഘടനകളും ഭാഷാസ്നേഹികളും ഒരുക്കണമെന്നും ഭാവനക്കും സർഗ്ഗാത്മകതക്കും ഇടമില്ലെങ്കിൽ മാനവികതക്കും ഇടമില്ലെന്നും വ്യക്തികളും പരിസ്ഥിതിയുമായി കുട്ടികൾ നടത്തുന്ന സംവാദാത്മകതയാണ് പഠനത്തെ രൂപപ്പെടുത്തുന്നതെന്നും നിരവധി മലയാള കവിതകൾ ഉദ്ധരിച്ചു കൊണ്ട് മുരളീകൃഷ്ണൻ സമർത്ഥിച്ചു. ടെക്നോളജിക്കൽ സിസ്റ്റവും മാറി മാറി വിപണിയിലെത്തുന്ന ഇലക്ട്രോണിക് ഗാഡ്ജെറ്റ്കളോടുള്ള അമിതമായ ഭ്രമവും അഡിക്ഷനും കോവിഡ് കാലത്ത് രൂപപ്പെട്ട “വർക്ക് ഫ്രം ഹോം, പർച്ചേസ് ഫ്രം ഹോം, സ്റ്റഡി ഫ്രം ഹോം ” എന്ന ജീവിതക്രമങ്ങളിൽ നിന്നുള്ള മോചനമില്ലായ്മയും പുതിയ കാലത്തെ “മൾട്ടി ടാസ്കിംഗ്” രീതികളും കുട്ടികളിലുണ്ടാവേണ്ട ദർശന രൂപീകരണത്തേയും സർഗ്ഗശേഷി വികാസത്തേയും സാമൂഹ്യ ഇടപെടലുകളിലൂടെ നേടിയെടുക്കേണ്ട അറിവിൻ്റെ ലഭ്യതയേയും പ്രതികൂലമായി ബാധിച്ചുവെന്നും ഇന്നത്തെ ഓഡിയോ വിഷ്വൽ പഠന രീതികളുടെ ചുവടു പിടിച്ച്, കുട്ടികളെ നാടക രംഗത്തേക്ക് ആകർഷിക്കണമെന്നും വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും കലാസാഹിത്യ വാസനകളെ പരിപോഷിപ്പിക്കാനും ബാലസാഹിത്യത്തോട് അടുപ്പിക്കാനും അതിലൂടെ വായനയിലേക്ക് തിരിച്ചു കൂട്ടിക്കൊണ്ടുവരുവാനും നാടകത്തിന് കഴിയുമെന്ന സാധ്യത തിരിച്ചറിയണമെന്നും ആസ്ത്രേലിയൻ സ്കൂളായ “ഹെലൻ ഓ ഗ്രേഡി” യുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെ ഉദാഹരണമാക്കി മുരളീകൃഷ്ണൻ കൂട്ടിച്ചേർത്തു.
ഏറ്റവും അധികം നാം സ്നേഹിക്കുന്നത് കുട്ടികളെയാണെങ്കിലു സമൂഹം ഏറ്റവും അധികം അവഗണിക്കുന്നത് അവരെ തന്നെയാണെന്ന് അക്ഷരസന്ധ്യയുടെ കൺവീനർ എം.പി.ആർ പണിക്കർ പറഞ്ഞു. കുട്ടികൾക്ക് വേണ്ടി ഒരു സ്ഥിരം വേദിക്കായാണ് അക്ഷരസന്ധ്യയുടെ ശ്രമമെന്ന് പണിക്കർ പറഞ്ഞു. കുട്ടികൾക്ക് വേണ്ടി സ്ഥിരം നാടകവേദിക്കായും ശ്രമം നടത്തുന്നുവെന്ന് സ്വാഗതം പറഞ്ഞ സമാജം സെക്രട്ടറി പ്രകാശ് കാട്ടാക്കട പറഞ്ഞു.സമാജംപ്രസിഡണ്ട് കെ.കുറപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ വി എസ് നെല്ലുവായ് സംസാരിച്ചു.
- രണ്ടാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷികം മാർച്ച് 31ന്
- സാൻപാഡ മലയാളി സമാജം മെഡിക്കൽ ക്യാമ്പും, ബ്ലഡ് ഡൊണേഷൻ ക്യാമ്പും നടത്തി.
- ശിവസേനയിലെ മലയാളി പ്രതിനിധിയായി ശ്രീകാന്ത് നായർ
- മലയാളി ദമ്പതികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം; മുംബൈയിൽ നിന്ന് നാസിക്കിലേക്കുള്ള യാത്രയിലായിരുന്നു അപകടം
- ഹോളിത്തലേന്ന് അക്ഷരങ്ങളുടെ നിറക്കൂട്ടുമായ് മുംബൈയിൽ സാഹിത്യ ശിബിരം