മുംബൈയിൽ ജനിച്ച് വളർന്ന കുട്ടികൾക്കായി വിഭാവനം ചെയ്ത ആദ്യ സംഗീത മത്സരപരിപാടിയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 14 കുട്ടികളാണ് മാറ്റുരച്ചത്.
നാല് റൗണ്ടുകളിലായി നടന്ന മത്സരത്തിലെ ആദ്യ ഘട്ടത്തിൽ നാടൻ പാട്ടിലും കവിതാലാപനത്തിലുമായിരുന്നു കുട്ടികൾ കഴിവ് തെളിയിച്ചത്.
ഗായകൻ മധു നമ്പ്യാർ, കഥകളി കലാകാരി താര വർമ്മ, നാടൻ പാട്ട് കലാകാരൻ വിനയൻ കളത്തൂർ എന്നിവരടങ്ങിയ പാനലാണ് മുംബൈയുടെ വിവിധ ഭാഗങ്ങളിലായി നടന്ന ഓഡിഷനിൽ പങ്കെടുത്ത നൂറിലധികം കുട്ടികളിൽ നിന്ന് 14 മത്സരാർത്ഥികളെ തിരഞ്ഞെടുത്തത് .

ചലച്ചിത്ര താരങ്ങളായ മനോജ് കെ ജയൻ ശ്രീധന്യ കൂടാതെ നാടൻ പാട്ട് ഗവേഷകൻ ജനാർദ്ദനൻ പുതുശ്ശേരി എന്നിവരായിരുന്നു ആദ്യ റൗണ്ടുകളിലെ വിധികർത്താക്കൾ
ചടുലമായ താളത്തിലും ഈണത്തിലും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളുമായാണ് ഇവരെല്ലാം നാടൻ പാട്ട് റൗണ്ടിൽ തിളങ്ങിയത്. താവം ഗ്രാമവേദിയാണ് നാടൻ പാട്ട് റൗണ്ടിന് പശ്ചാത്തല സംഗീതമൊരുക്കിയത്
പുതിയ തലമുറക്ക് മാതൃഭാഷയുടെ മധുരം നുകരാനും ജന്മ നാടിന്റെ സംസ്കാരം പകർന്നാടാനും ഇത്തരം വേദികൾ നിമിത്തമാകുമെന്ന് മനോജ് കെ ജയൻ പറഞ്ഞു.
മലയാളം കേട്ട് പഠിച്ച കുട്ടികളുടെ പ്രകടനത്തെ ശ്രീധനയും പ്രകീർത്തിച്ചു. ഗ്രാൻഡ് ഫിനാലെ വേദിയിൽ 5 മത്സരാർഥികളാണ് മാറ്റുരച്ചത് . നാടക ഗാനങ്ങളും ലളിത ഗാനങ്ങളും ആലപിച്ചാണ് കുട്ടികൾ കഴിവ് തെളിയിച്ചത്.
കുട്ടികളിലെ ആലാപന മികവിനോടൊപ്പം ആത്മവിശ്വാസവും പ്രകടമായ വേദിയായിരുന്നു മുംബൈ ടാലെന്റ്സ് സംഗീത മത്സര പരിപാടി
ഗ്രാൻഡ് ഫിനാലെ വേദിയിൽ ആദ്യമായെത്തിയത് ധൻവിൻ ജയചന്ദ്രനാണ്
പഴയ നാടക ഗാനങ്ങളുടെ ഈണത്തിലും താളത്തിലും മാത്രമല്ല വേഷത്തിലും പഴമ പകർന്നാടിയാണ് അനശ്വരയും വേദിയിൽ തിളങ്ങിയത്
സകലകലാ വല്ലഭനാണ് നിരഞ്ജൻ മേക്കാട്ട് .ഇല്ലിമുളം കാടുകളിലെ തെന്നലിനെ തിരയുന്ന ഗാനവും വരികളുടെ അർഥവും നിരഞ്ജന് ഹൃദിസ്ഥമാണ് .പാട്ടിൽ മാത്രമല്ല അക്ഷരശ്ലോകത്തിലും കേമത്വം തെളിയിച്ചാണ് ഈ കൊച്ചു മിടുക്കൻ വേദി വിട്ടത്
ചക്കര പന്തലിലെ ഗാനവുമായാണ് നിവേദ്യ മത്സരിച്ചത്
മലയാളി മനസ്സുകളിൽ പാടി പതിഞ്ഞ പൊന്നരിവാൾ അമ്പിളിയെന്ന നാടക ഗാനം പുനരാവിഷ്‌ക്കരിച്ചാണ് അനന്യ കൈയ്യടി നേടിയത് . ഭാവിയിലെ പിന്നണി ഗായികയെന്നാണ് വിധികർത്താക്കൾ അനന്യയെ വിശേഷിപ്പിച്ചത്
ടെലിവിഷൻ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ശ്രീധന്യയും അനിൽ മോഹനും വിധികർത്താക്കളായിരുന്നു.

വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളായിരുന്നു മുംബൈയിൽ ജനിച്ചു വളർന്ന കുട്ടികൾ കാഴ്ച വച്ചതെന്ന് വിധികർത്താക്കളായ അനിൽ മോഹനും ശ്രീധന്യയും പറഞ്ഞു.
നഗര ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മാതൃഭാഷയുടെ മധുരവും ജന്മനാടിന്റെ സംസ്കാരവും മക്കൾക്ക് പകർന്ന് നൽകുവാൻ സമയം കണ്ടെത്തിയ രക്ഷിതാക്കളെ വിധികർത്താക്കൾ പ്രത്യേകം അഭിനന്ദിച്ചു.
മത്സരത്തിൽ അനന്യ ദിലീപ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
രണ്ടാം സ്ഥാനം ധൻവിൻ ജയചന്ദ്രനും നിരഞ്ജൻ മേക്കാട്ടും പങ്കിട്ടു
മൂന്നും നാലും സ്ഥാനങ്ങൾക്ക് അനശ്വരയും നിവേദ്യവും അർഹരായി
തുടർന്ന് നടന്ന കലാപരിപാടികളിൽ ഡിംപിൾ ഗിരീഷ്, അഞ്ജുഷ നായർ എന്നിവരുടെ ക്ലാസിക്കൽ ഡാൻസുകൾ ശ്രദ്ധേയമായി
അശ്വതി പ്രേമൻ, ദേവിക സി നായർ , അക്ഷയ ഗണേഷ് അയ്യർ , അബിന ബിജോയ് , അഭിനവ് ഹരീന്ദ്രനാഥ് എന്നീ പ്രതിഭകളും മത്സരാർത്ഥികൾക്ക് പ്രചോദനമേകി
ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം നീതി നായർ, പ്രസാദ് ഷൊർണൂർ റൗണ്ടുകളിലായി നടന്ന സംഗീത മത്സര പരിപാടികളിൽ അവതാരകരായിരുന്നു.
