മുംബൈയിലെ പ്രമുഖ ചെറുകഥാകൃത്ത് സുരേഷ് വർമ്മ രചിച്ച ലാൽ താംബെയുടെ മുംബൈ പ്രകാശനം നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജത്തിൽ വച്ച് നടന്നു.
വർമ്മയുടെ മൂർദ്ദാറാം, ഗാന്ധി ചിക്കൻസ് , ബെറ്റർ പാരഡൈസ്, കൊച്ചേവി തുടങ്ങിയ കഥകൾ അനുവാചക ഹൃദയങ്ങളിൽ ഇടം നേടിയവയാണ്.
കഥാകാരൻ, കവി, നാടക രചയിതാവ്, സംവിധായകൻ അഭിനേതാവ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സുരേഷ് വർമ്മ മാവേലിക്കര സ്വദേശിയാണ്. മുംബൈ സാഹിത്യവേദി വി ടി ഗോപാലകൃഷ്ണൻ അവാർഡ്, ജനശക്തി പുരസ്‌കാരം, മഹാകേരളീയം കഥാ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുംബൈയിൽ റെയിൽവേ ജീവനക്കാരനായ സുരേഷ് വർമ്മയുടെ രചനകളിൽ പലതും മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ ലോക്കൽ ട്രയിനിന്റെ ഉള്ളകങ്ങളുടെയും മറ്റും ഉൾത്തുടിപ്പുകൾ നിറഞ്ഞ മെട്രോപ്പോളിറ്റൻ ജീവിതത്തിന്റെയും അകസ്ഥലികളെയാണ്
അക്ഷരസന്ധ്യയിൽ നടന്ന ചടങ്ങിൽ സുരേഷ് വർമ്മയുടെ ലാൽ താംബെ കഥാസമാഹാരത്തിന്റെ പ്രകാശനം പൊതുരംഗത്ത് മുംബൈയിലെ മുതിർന്ന നേതാവായ പി. ആർ. കൃഷ്ണൻ പ്രശസ്ത നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാമിന് പുസ്തകത്തിൻറെ കോപ്പി നൽകി നിർവഹിച്ചു. എഴുത്തുകാരൻ കെ രാജൻ, രുഗ്മിണി സാഗർ എന്നിവർ വേദി പങ്കിട്ടു. അനിൽ പ്രകാശ് പുസ്തക പരിചയം നടത്തി. പി ആർ സഞ്ജയ് ചടങ്ങ് നിയന്ത്രിച്ചു.
കാലാനുസൃതമായ രചനാവൈഭവമാണ് സുരേഷ് വർമ്മയുടെ കഥകളെ വ്യത്യസ്തമാക്കുന്നതെന്ന് പി ആർ കൃഷ്ണൻ അഭിപ്രായപ്പെട്ടു.
മനസ്സിൽ തങ്ങി നിൽക്കുന്ന ഗൗരവമുള്ള കഥകൾ രചിച്ചിട്ടുള്ള സുരേഷ് വർമ്മയുടെ നർമ്മത്തിൽ ചാലിച്ചെഴുതിയ ചരിത്രായനവും ഏറെ ശ്രദ്ധ നേടിയിരുന്നുവെന്ന് നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം പ്രസിഡന്റ് രുഗ്മണി സാഗർ അഭിപ്രായപ്പെട്ടു .
മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെയെല്ലാം ട്രോളിയ ചരിത്രായനം ലോക്ക് ഡൗണിൽ കാലത്ത് ഏറെ പ്രചാരം നേടിയ ആക്ഷേപഹാസ്യ പരമ്പരയായിരുന്നു.
സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
- എസ്.എൻ.ഡി.പി. യോഗം യുണിയൻ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
- മലയാള സിനിമയിൽ മാറ്റുരക്കാൻ മറ്റൊരു മുംബൈ മലയാളി