പ്രളയം പടിയിറങ്ങുമ്പോൾ

കേരളം നേരിട്ട പ്രളയക്കെടുതിയിലെ നേർക്കാഴ്ചകളും കാണാക്കാഴ്ചകളുമായി മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനും കാർട്ടുണിസ്റ്റുമായ രാജൻ കിണറ്റിങ്കര

0
പ്രളയം  സൃഷ്ടിക്കുന്നത്  ദുരിതം  മാത്രമല്ല , അത്  കുറെ  ഉപദേശികളെ  കൂടി  സൃഷ്ടിച്ചാണ്  പടിയിറങ്ങുന്നത് .  നമ്മൾ അങ്ങിനെ ചെയ്യരുത് , ഇങ്ങനെ ചെയ്യരുത് , പ്രകൃതിയെ ചൂഷണം ചെയ്യരുത് , വിനയവും സ്നേഹവും സഹവർത്തിത്വവും ഉള്ളവരാ കണം , ബന്ധങ്ങൾ കാത്ത് സൂക്ഷിക്കണം അങ്ങിനെ എന്തൊക്കെ .  അഞ്ചുവർഷമായി ഒരു ചുമരിന്റെ അപ്പുറത്ത്  താമസിക്കുന്ന സ്വന്തം അയൽവാസിയുടെ പേരുപോലും അറിയാത്തവനാണ് ബന്ധങ്ങളെ നിലനിർത്തേണ്ടതിന്റെ ഗിരിപ്രഭാഷണം നടത്തുന്നത്  .  പുഴയുടെ ഒത്ത നടുക്ക് മാളിക പണിതവനാണ് , പ്രകൃതി സംരക്ഷണത്തെ കുറിച്ച് പ്രസംഗിക്കുന്നത് .

ശീതീകരിച്ച  റൂമിന്റെ നാല് ചുമരുകൾക്കുള്ളിൽ ഇരുന്ന്  ടി .വി യിൽ  ദുരിതത്തിന്റെ തത്സമയ ചിത്രങ്ങൾ  കണ്ട്   അവർ പ്രളയത്തിന്റെ നടു ചുഴികളിൽ പെട്ടവനെപ്പോലെ  അനുഭവക്കുറിപ്പുകൾ എഴുതി . 

പഴമക്കാർ പറയും കാക്ക കണ്ടറിയും കോഴി കൊണ്ടറിയും എന്ന് . അതായത് മുറ്റത്ത് ഉണക്കാനിട്ട നെല്ല് കൊത്തി തിന്നാൻ വരുന്ന കാക്കയെ ഓടിക്കാൻ നമ്മൾ കല്ലെടുക്കും മുന്നേ അത് പറന്നു പോയിരിക്കും , പക്ഷെ അത് തിന്നാൻ  വരുന്ന കോഴി ഏറു കിട്ടിയാലേ പോകൂ .  പക്ഷെ ഇതിൽ രണ്ടിലും പെടാത്തവരാണ് ചില മലയാളികൾ . കണ്ടാലും കൊണ്ടാലും അറിയില്ല .  പ്രളയം കേരളത്തെ മൊത്തമായി മുക്കിയപ്പോഴും ഫോൺ ചെയ്ത്  വിവരം അന്വേഷിക്കുമ്പോൾ നാട്ടിലുള്ള ചിലരുടെ പ്രതികരണം ഇങ്ങനെയായിരുന്നു “ഇവടെ മൊത്തം വെള്ളമാണ് , പക്ഷെ എന്റെ വീട്ടിൽ ഇത് വരെ കയറിയിട്ടില്ല ,  ഈ പരിസരത്ത് വെള്ളം കയറാത്ത വീട് എന്റെ മാത്രമേ ഉള്ളൂ ”  .  ചിലപ്പോൾ ഈ കക്ഷിയെ നമുക്ക് ദുരിതാശ്വാസത്തിന്റെ അപേക്ഷ നൽകാനുള്ള ലൈനിൽ മുന്നിൽ തന്നെ  കാണാം .

ഇതിനു മുന്ന് 1924  ലാണ് ഇതുപോലെ പ്രളയം ഉണ്ടായതെന്നും  അന്നൊന്നും ജനിച്ചിട്ടുപോലും ഇല്ലാത്ത നമുക്കൊക്കെ  ഈ പ്രളയം  മനസ്സിലാക്കി തന്നു .

പ്രളയം ബ്ലോഗെഴുത്തുകാർക്ക് ചാകര സമ്മാനിച്ചാണ് മടങ്ങിയത് .  മുംബൈയിലും ചെന്നൈയിലും ഡൽഹിയിലും ദുബായിലും ഒക്കെ ശീതീകരിച്ച  റൂമിന്റെ നാല് ചുമരുകൾക്കുള്ളിൽ ഇരുന്ന്  ടി .വി യിൽ  ദുരിതത്തിന്റെ തത്സമയ ചിത്രങ്ങൾ  കണ്ട്   അവർ പ്രളയത്തിന്റെ നടു ചുഴികളിൽ പെട്ടവനെപ്പോലെ  അനുഭവക്കുറിപ്പുകൾ എഴുതി .
ബീഹാറിലെയും കാശ്മീരിലെയും എന്നുമാത്രമല്ല  കാനഡയിലെ വരെ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ അനുബന്ധങ്ങളായി തിരുകി കയറ്റി.   അവർ പ്രകൃതി ശാസ്ത്രജ്ഞർ ആയി  പ്രളയത്തിന്റെ കാര്യ കാരണങ്ങൾ ലോകത്തിനു വിതരണം ചെയ്തു , ഫ്രീ ആയി . വാട്സ് ആപ്പും ഫെയ്‌സ്ബുക്കുമല്ല വിശപ്പുമാറാൻ ഭക്ഷണം തന്നെയാണ് അനിവാര്യമായി വേണ്ടതെന്നും പ്രളയം കാണിച്ചു തന്നു .
പ്രളയം കേരളത്തിന്റെ കുറെ ചരിത്രവും ഭൂമിശാസ്ത്രപരവുമായ കുറെ വിവരങ്ങൾ മലയാളിക്ക് സമ്മാനിച്ചു .   കേരളത്തിൽ എത്ര ഡാമുകൾ ഉണ്ടെന്നും എത്ര പുഴകൾ ഉണ്ടെന്നുമൊക്കെയുള്ള ഒരു ഏകദേശ ധാരണ  മലയാളിക്ക് കിട്ടി . അതുവരെ അവൻ ധരിച്ച് വച്ചിരുന്നത് കേരളത്തിൽ മലമ്പുഴയും മുല്ലപ്പെരിയാറും ഇടുക്കിയും മാത്രമേ അണക്കെട്ടുകൾ ആയി ഉള്ളൂ എന്നാണ് .  അത് മാത്രമല്ല , ഈ അണകളുടെയൊക്കെ ജലനിരപ്പിന്റെ മാക്സിമം പരിധി  എത്ര അടി ആണെന്നും മലയാളികൾക്ക് മനസ്സിലായി .  ഇതുവരെ ആരും കേൾക്കാതിരുന്ന ചെറുതോണിയും സ്റ്റാർ ആയി മാറിയത് ഈ പ്രളയ  കാലത്താണ് .  ഇടുക്കിയിലെ വെള്ളം   ഒഴുക്കി വിടുന്നത് ചെറുതോണിയുടെ ഷട്ടർ തുറന്നാണെന്നും അങ്ങിനെ പ്രളയം  സൃഷ്ടിക്കുന്ന  ചീത്തപ്പേരിൽ നിന്നും ഇടുക്കിയെ രക്ഷിക്കാനുള്ള ഒരു കരുതലും നമ്മൾ മുന്നേ തന്നെ നടത്തിയ വിവരവും നമുക്ക് ഇപ്പോഴാണ് മനസ്സിലാകുന്നത് .  ഇതിനു മുന്ന് 1924  ലാണ് ഇതുപോലെ പ്രളയം ഉണ്ടായതെന്നും  അന്നൊന്നും ജനിച്ചിട്ടുപോലും ഇല്ലാത്ത നമുക്കൊക്കെ  ഈ പ്രളയം  മനസ്സിലാക്കി തന്നു .

പ്രളയാവേശത്തിൽ പല റിപ്പോർട്ടർമാരും തത്സമയ വിവരണം നൽകിയത് പലയിടത്തും വെള്ളം മുങ്ങിയിരിക്കുകയാണ് എന്നായിരുന്നു, വെള്ളമല്ല കരയാണ് മുങ്ങിയത് എന്ന് പറയണം എന്നുണ്ടായിരുന്നു

വെള്ളത്തിന്  ആരും അനഭിമതരല്ല എന്ന സത്യവും മലയാളികൾ മനസ്സിലാക്കിയത് ഈ പ്രളയത്തിലാണ് . “ഒന്ന് നിനയ്ക്കും   മറ്റൊന്നാകും മണ്ണിത്   മായാ നാടകരംഗം “ എന്ന   ഭക്തകുചേലയിലെ വരികൾ കുറഞ്ഞ പക്ഷം തൃശൂർ  കാരെങ്കിലും ഈ പ്രളയകാലത്ത് ഓർത്തിരിക്കും . കേരളം മുഴുവൻ മഴക്കെടുതികൾ അനുഭവിക്കുമ്പോൾ അതിലൊന്നും അകപ്പെടാതെ ഒറ്റപ്പെട്ടു നിന്നത് തൃശൂർ മാത്രമായിരുന്നു . ചില  ബ്ലോഗന്മാർ ആ  തൃശൂർ   പെരുമ നവമാധ്യമങ്ങളിൽ  ഒരു ആഘോഷമാക്കി  എന്ന് കൂടി പറയാം .  പക്ഷെ ഒരൊറ്റ രാത്രികൊണ്ട് കേരളത്തിൽ ഏറ്റവും ദുരിതം ബാധിച്ച മേഖലകളിൽ ഒന്നായി മാറി തൃശൂർ .
പ്രളയാവേശത്തിൽ പല റിപ്പോർട്ടർമാരും തത്സമയ വിവരണം നൽകിയത് പലയിടത്തും വെള്ളം മുങ്ങിയിരിക്കുകയാണ് എന്നായിരുന്നു, വെള്ളമല്ല കരയാണ് മുങ്ങിയത് എന്ന് പറയണം എന്നുണ്ടായിരുന്നു പക്ഷെ ഇത് തർക്കിക്കാനുള്ള സമയം അല്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതുകൊണ്ട്  ആ ശ്രമം ഉപേക്ഷിച്ചു.

ദുബായിയുടെ സഹായം സ്വീകരിക്കാൻ നയപരമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞു കേന്ദ്രം നിരസിച്ചുവത്രെ. എന്റെ കുട്ടിയോട് എനിക്കില്ലാത്ത സ്നേഹം അന്യർ കാണിക്കേണ്ട ആവശ്യമില്ലെന്ന് ചില അമ്മമാരുടെയെങ്കിലും മനസ്സിലുണ്ടാകും .

വെള്ളം തീ അണയ്ക്കും , അപ്പോൾ വെള്ളം പ്രളയമായി എത്തിയാൽ  പറയുകയേ വേണ്ട .. തീ പിടിച്ച ചില മീശകൾ വരെ ഈ പ്രളയത്തിൽ  കെട്ടടങ്ങി .  പക്ഷെ  വെള്ളം നീന്തി കടന്നു ചിലർ  ആ മീശയിലെ ഏതെങ്കിലും രോമത്തിൽ ഒരു പൊരി തീ അണയാതെ ഉണ്ടോ എന്നും അത് ഊതി കത്തിക്കാൻ പറ്റുമോ എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട് .
പ്രളയത്തിന്റെ അവശേഷിപ്പുകളിൽ ഇനി ഉള്ളത് പുനരധിവാസവും നിർമ്മാണ പ്രവർത്തനങ്ങളുമാണ് .  മലയാളിയുടെ ഒത്തൊരുമയുടെ അടയാളമായി ചരിത്രത്തിൽ രേഖപ്പെടുത്തുന്നതായിരിക്കും മലയാളത്തിന്റെ അതിജീവനം  .  ആ ഒത്തൊരുമ തന്നെയാണ് , അന്യ ദേശക്കാരും അന്യ രാജ്യക്കാരും വരെ കേരളത്തിന് കൈത്താങ്ങാകാൻ സന്നദ്ധരായി മുന്നോട്ടു വരുന്നതിന്റെ പിന്നിലെ വികാരവും .  കേന്ദ്ര  സർക്കാർ 500  കോടി നൽകിയപ്പോൾ  UAE സർക്കാർ 700  കോടിയാണ് ദുരിതാശ്വാസത്തിനായി വാഗ്ദാനം നൽകിയിട്ടുള്ളത്.  ദുബായിയുടെ സമ്പദ്ഘടനയിൽ മലയാളിയുടെ വിയർപ്പിന്റെ പങ്ക് തിരിച്ചറിഞ്ഞത് കൊണ്ടാകും ഈ പ്രത്യുപകാരം കേരളത്തിന് വേണ്ടി അവർ നീട്ടിയത് . പക്ഷെ അത് സ്വീകരിക്കാൻ നയപരമായ ബുദ്ധിമുട്ടുകൾ  ഉള്ളത് കൊണ്ട് കേന്ദ്രം അത് നിരസിച്ചുവത്രെ . എന്റെ കുട്ടിയോട് എനിക്കില്ലാത്ത സ്നേഹം അന്യർ കാണിക്കേണ്ട ആവശ്യമില്ല എന്ന് ചില അമ്മമാരുടെയെങ്കിലും മനസ്സിലുണ്ടാകും .
ആ പാഠവും മലയാളിക്ക്  മനസ്സിലാക്കി കൊടുത്ത് പ്രളയം പടിയിറങ്ങിയിരിക്കുന്നു,  പെറ്റമ്മയുടെ  മടിത്തട്ടിലേക്ക് വിരൽ നുണഞ്ഞുറങ്ങാൻ.

::::::::::::::::::


രാജൻ  കിണറ്റിങ്കര 



 സോഷ്യൽ മീഡിയകളിലെ വേട്ടക്കാർ
മലയാളിയുടെ ഏകത്വത്തിലെ നാനാത്വം

LEAVE A REPLY

Please enter your comment!
Please enter your name here