ഞാനും ജയേട്ടനും തമ്മിലുള്ള ബന്ധം 2003ൽ തുടങ്ങിയതാണ്. മുംബൈയിലും അഹമ്മദാബാദിലും അദ്ദേഹത്തിന്റെ രണ്ടു ഗാനമേളകൾ നടത്താൻ വേണ്ടിയുള്ള പദ്ധതിയുമായാണ് ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് വളരെ നല്ല ബന്ധമായിരുന്നു കാത്ത് സൂക്ഷിച്ചത്. അതിനു ശേഷം 2004ലാണ് രാഗലയ തുടങ്ങുന്നത്.
രാഗലയ ആജീവനാന്ത പുരസ്കാരം വി.ദക്ഷിണാമൂർത്തി സ്വാമികളുടെയും, പി. ലീലയുടെയും കൂടെ അർഹനായി. ഞങ്ങൾ ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടായിരുന്നു. ഒരു ശുദ്ധ മനസ്സിന്റെ ഉടമയായിരുന്നു ജയചന്ദ്രൻ. കുറച്ചു വർഷങ്ങൾക്കു ശേഷം മാതൃഭൂമിക്കുവേണ്ടി ജയേട്ടന്റെ ഒരു ഗാനമേള അവതരിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചു. മനസ്സിൽ സൂക്ഷിക്കാൻ പറ്റിയ ഒരുപാട് ഗാനങ്ങളാണ് ജയചന്ദ്രൻ പാടിയിട്ടുള്ളത്. 1982ൽ ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും കൂടി മുംബൈയിൽ തരംഗിണി എന്നൊരു ഗാനമേള ട്രൂപ്പ് തുടങ്ങി. ഞാനായിരുന്നു മുഖ്യ ഗായകൻ. എല്ലാ പ്രോഗ്രാമിലും ആദ്യഗാനമായി പാടിയിരുന്നത് ജയേട്ടൻ പാടി അനശ്വരമാക്കിയ വിഘ്‌നേശ്വര ജന്മ നാളികേരം നിന്റെ ത്രിക്കാൽക്കൽ ഉടക്കുവാൻ വന്നു എന്ന ഭക്തിഗാനമായിരുന്നു. ചുരുങ്ങിയത് ഒരു നൂറു വേദിയിലെങ്കിലും ഞാൻ ഈ ഗാനം ആലപിച്ചിട്ടുണ്ട്. മലയാള സംഗീതത്തിന് ഒരു തീരാ നഷ്ടമാണ് ജയേട്ടന്റെ വിയോഗം.
വിജയകുമാർ, രാഗലയ, മുംബൈ