കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികൾക്കും അവരുടെ പുതിയ തലമുറയ്ക്കും ഭാഷയും സംസ്കാരവും പകർന്ന് നൽകാനും പരിപോഷിപ്പിക്കാനും മലയാളി സംഘടനകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് കവിയും മലയാളം മിഷൻ (കേരള സർക്കാർ) ഡയറക്ടറുമായ മുരുകൻ കാട്ടാക്കട പറഞ്ഞു.
കേരളം വൈവിധ്യങ്ങളുടെ നാടാണെന്നും കലയ്ക്കും സംസ്കാരത്തിനും സാഹിത്യത്തിനും ഇത്രയേറെ സംഭാവനകൾ നൽകിയ മറ്റൊരിടം വേറെയില്ലെന്നും കാട്ടാക്കട ചൂണ്ടിക്കാട്ടി. നവോഥാന നായകന്മാരായ വിവേകാന്ദൻ, ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയുമെല്ലാം ലോകത്തിന് തന്നെ മാതൃകയാണെന്നും കാട്ടാക്കട അഭിമാനം പങ്ക് വച്ചു.
നാടിനെയോർത്ത് അഭിമാനം കൊള്ളുവാൻ ഓരോ മലയാളിക്കും കഴിയണമെന്നും കാട്ടാക്കട വ്യക്തമാക്കി. എവിടെയുണ്ടോ മലയാളി അവിടെയെല്ലാം മലയാളം എന്നത് പോലെ രാജ്യത്ത് എവിടെയൊക്ക എയ്‌മയുടെ പ്രവർത്തനങ്ങളുണ്ടോ അവിടെയൊക്കെ ഭാഷ പ്രചരിപ്പിക്കണമെന്നും ഇതിനായി മലയാളം മിഷന്റെ പിന്തുണയുണ്ടാകുമെന്നും മുരുകൻ കാട്ടാക്കട ഉറപ്പ് നൽകി.
നവി മുംബൈയിൽ ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ കവി. പ്രചോദനമേകുന്ന വാക്കുകളിലൂടെയും ഹൃദ്യമായ കവിതാലാപനത്തിലൂടെയും സദസ്സിനെ ആവേശത്തിലാക്കിയാണ് കവി വേദി വിട്ടത്.
ചടങ്ങിൽ എയ്‌മ ദേശീയ അധ്യക്ഷനെയും മുഖ്യാതിഥിയെയും സംഘടനയുടെ മഹാരാഷ്ട്ര പ്രതിനിധികൾ ആദരിച്ചു.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളാണ് മലയാളികളെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. ലോകത്തെവിടെയെങ്കിലുമിരുന്ന് ഒരു മലയാളിയെങ്കിലും സൂര്യനെ കണ്ടു കൊണ്ടിരിക്കുമെന്നാണ് ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന മലയാളി സമൂഹത്തെ ചൂണ്ടിക്കാട്ടി എയ്‌മയുടെ ദേശീയ അധ്യക്ഷൻ പറഞ്ഞത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും മലയാളികളെ കാണാൻ കഴിയുമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. മറുനാടുകളിൽ തിരക്കിട്ട ജീവിതങ്ങൾക്കിടയിലും ജന്മനാടിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന വലിയൊരു വിഭാഗമുണ്ടെന്നും അവരെയാണ് എയ്‌മ പ്രതിനിധീകരിക്കുന്നതെന്നും സംഘടനയുടെ ദേശീയ അധ്യക്ഷൻ സൂചിപ്പിച്ചു. കേരളത്തിൽ പോലും മലയാളത്തെ മറക്കുന്ന, അല്ലെങ്കിൽ മാതൃഭാഷ സംസാരിക്കാൻ വിമുഖതയുള്ളവരെ കണ്ടിട്ടുണ്ട്. എന്നാൽ മറുനാട്ടിലെ മലയാളികൾ മാതൃഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുന്നവരാണെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. കരുതലും കാരുണ്യവും ചേർത്ത് പിടിക്കുന്ന കൂട്ടായ്മയാണ് എയ്‌മയെന്നും ദേശീയ അധ്യക്ഷൻ വ്യക്തമാക്കി.
സാഹിത്യനിരൂപകനും പ്രഭാഷകനുമായ സജി അബ്രഹാമിന്റെ രചനയായ മുംബൈയുടെ ചരിത്രവും വർത്തമാനവും പ്രകാശനം ചെയ്തു. പി കെ ഹരികുമാർ പുസ്തകം പരിചയപ്പെടുത്തി.
ചടങ്ങിൽ എയ്‌മ മഹാരാഷ്ട്ര അധ്യക്ഷൻ ടി എ ഖാലിദ്, സെക്രട്ടറി കെ നടരാജൻ, ട്രഷറർ കോമളൻ, രാഖി സുനിൽ, ശ്രീരത്നൻ നാണു, ദേശീയ പ്രതിനിധികളായ ബാബു പണിക്കർ, കെ ആർ മനോജ്, അനിത പലേരി, ബിനു ദിവാകരൻ, ഉപേന്ദ്ര മേനോൻ, പി.എൻ മുരളീധരൻ, പ്രശാന്ത് വെള്ളാവിൽ തുടങ്ങിയവർ രണ്ടു ദിവസം നീണ്ട ദേശീയ കൺവെൻഷന് നേതൃത്വം നൽകി.

എയ്‌മയുടെ സജീവ പ്രവർത്തകരെയും മുൻകാല സാരഥികളായ ഡോ.പി ജെ അപ്രൈൻ ജോസഫ്, അഡ്വ പത്മ ദിവാകരൻ, അഡ്വ പ്രേമ മേനോൻ, സുമ മുകുന്ദൻ കെ ടി നായർ, ഇ പി വാസു, തുടങ്ങിയവരെ ആദരിച്ചു. വ്യവസായ സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച എം കെ നവാസ്, എം സി സണ്ണി, ഡോ സുരേഷ്‌കുമാർ മധുസൂദനൻ തുടങ്ങിയവരെ ആദരിച്ചു. മാധ്യമ പ്രവർത്തകരായ എൻ ശ്രീജിത്ത് (മാതൃഭൂമി) പ്രേംലാൽ (കൈരളി ന്യൂസ്) എന്നിവരെ ഫെയ്‌മ ദേശീയ അധ്യക്ഷൻ ഗോകുലം ഗോപാലൻ ആദരിച്ചു.
സാംസ്കാരിക സമ്മേളനത്തിന് മുന്നോടിയായി മുംബൈയിലെ പ്രതിഭകൾ അവതരിപ്പിച്ച കേരളീയ കലകൾ ദൃശ്യവിരുന്നൊരുക്കി
തുടർന്ന് മലയാളികളെ ഗസലുകൾ കൊണ്ടും വിപ്ലവഗാനങ്ങൾ കൊണ്ടും ആവേശം കൊള്ളിക്കുന്ന പ്രമുഖ ഗായകൻ അലോഷി ആദം അവതരിപ്പിച്ച ഹൃദയഗീതം അരങ്ങേറി. click here to view more photos of the event