മുംബൈയിൽ മാമ്പഴക്കാലമായതോടെ കല്യാൺ, വാഷി മൊത്ത വിപണികൾ വിവിധയിനം മാമ്പഴങ്ങളുടെ മത്സരവേദികളായി. ഇക്കുറിയും അൽഫോണാസാ മാമ്പഴങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. കോർപ്പറേറ്റ് കമ്പനികൾ ബിസിനസ് ബന്ധം ഊട്ടിയുറപ്പിക്കാൻ ഹാപ്പൂസ് മാമ്പഴപ്പെട്ടികൾ സമ്മാനമായി നൽകുന്ന പതിവും മുംബൈയിലുണ്ട്.
അൽഫോണാസാ മാമ്പഴങ്ങളിൽ വലിപ്പം കൂടിയതിനെ ഹാപ്പൂസ് എന്നും വലിപ്പം കുറഞ്ഞതിനെ പൈരിയെന്നുമാണ് അറിയപ്പെടുന്നത്. മഴക്കാലത്താണ് അൽഫോണാസാ മാമ്പഴങ്ങളുടെ കൃഷി. ഒരു ഡസൻ മാങ്ങയ്ക്ക് 700 മുതൽ 1000 വരെയാണ് നിലവിലെ വില.
മാമ്പഴങ്ങളിൽ കേമനായ ഹാപ്പൂസിന്റെ ഒരു ലക്ഷം പെട്ടികളാണ് കഴിഞ്ഞ ദിവസം വിപണിയിലെത്തിയത്. മഹാരാഷ്ട്രയിൽ കൊങ്കണിലെ രത്‌നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന ഹാപ്പൂസ് കയറ്റുമതി ചെയ്യപ്പെടുന്ന ഇനങ്ങളിൽ മുന്നിലാണ്.
ഹാപ്പൂസ് കൂടാതെ കേരളം, കർണാടകം എന്നിവിടങ്ങളിൽ നിന്നായി മുപ്പതിനായിരത്തിലധികം പെട്ടി മാങ്ങകളാണ് വിപണിയിലെത്തിയിരിക്കുന്നത്.
നിലവിൽ പൊന്നുവിലയുള്ള ഹാപ്പൂസിന് വരും ദിവസങ്ങളിൽ വിപണിയിൽ കൂടുതൽ മാമ്പഴങ്ങൾ എത്തുന്നതോടെ വിലയിടിയുമെന്നാണ് വ്യാപാരികൾ പറയുന്നത്.