പാക് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ മുംബൈ വിമാനത്താവളത്തിൽ ബോംബ് ഭീഷണി.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷം, ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ അടിയന്തര പരിശോധനകൾ ആരംഭിച്ചു.
ബുധനാഴ്ച മുംബൈയിലെ സഹർ വിമാനത്താവള ഹോട്ട്‌ലൈനിലേക്ക് വന്ന ഫോണിലാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇൻഡിഗോ വിമാനത്തിൽ സ്ഫോടകവസ്തു ഉണ്ടെനന്നായിരുന്നു മുന്നറിയിപ്പ്. പാകിസ്ഥാൻ, പാക് അധീന കശ്മീരിലെ (പിഒകെ) ഭീകര ക്യാമ്പുകളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് സംഭവം.
സുരക്ഷാ ഏജൻസികൾ ഉടനടി അടിയന്തര നടപടികൾ ആരംഭിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ വിമാനത്താവളത്തിൽ പരിശോധനകളും മറ്റ് മുൻകരുതൽ നടപടികളും ആരംഭിച്ചു.
ബോംബ് ഭീഷണിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സമീപകാല സൈനിക നടപടികളുമായി ഭീഷണിക്ക് ബന്ധമുണ്ടോ എന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സായുധ സേന ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്കർ-ഇ-തൊയ്ബ (എൽഇടി), ഹിസ്ബുൾ മുജാഹിദീൻ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ‘ ഓപ്പറേഷൻ സിന്ദൂർ ‘ നടത്തിയ സൈനിക ആക്രമണത്തിന് ശേഷമാണ് ഭീഷണി. ഏപ്രിൽ 22 ന് പഹൽഗാമിൽ 26 സാധാരണക്കാരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന് മറുപടിയായായിരുന്നു ഈ ഓപ്പറേഷൻ.
വ്യോമാതിർത്തിയിലെ മാറ്റങ്ങൾ ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡീഗഢ്, ധർമ്മശാല എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളെ ബാധിച്ചതായി ഇൻഡിഗോ എയർലൈൻസ് എക്‌സിൽ പോസ്റ്റ് ചെയ്തു. പിന്നീടുള്ള അപ്‌ഡേറ്റിൽ, ബിക്കാനീറിലേക്കും തിരിച്ചുമുള്ള സർവീസുകളെയും ഇത് ബാധിച്ചതായി എയർലൈൻ കൂട്ടിച്ചേർത്തു.