മഹാരാഷ്ട്രയിൽ ബി.ജെ.പി. നിയമനിർമ്മാണ കൗൺസിൽ (എം.എൽ.സി.) ഗോപിചന്ദ് പടൽക്കർ നടത്തിയ വിദ്വേഷ പ്രസംഗം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ്
മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ പ്രതികരണം.
മഹാരാഷ്ട്രയിൽ വീണ്ടും വിദ്വേഷ പ്രസംഗ വിവാദം ഉയർന്നതിന് പിന്നാലെയാണ് ബി.ജെ.പി.യുടെത് കപട സ്നേഹമെന്ന് ആരോപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നിലപട് വ്യക്തമാക്കണമെന്നും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു
പടൽക്കറുടെ പ്രസ്താവനകൾ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും നിയമവാഴ്ചയെയും പരസ്യമായി വെല്ലുവിളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി, ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ജോജോ തോമസ്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തയച്ചു.
ജൂൺ 17-ന് സാങ്ഗ്ലി ജില്ലയിലെ ഗുണ്ടേവാഡിയിൽ നടന്ന പൊതുപരിപാടിയിലാണ് ഗോപിചന്ദ് പടൽക്കർ വിവാദ പ്രസ്താവനകൾ നടത്തിയത്. ഒരു ജനപ്രതിനിധിക്ക് അധികാരമില്ലാത്ത വിഷയങ്ങളിൽ നിയമം കയ്യിലെടുക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതും, ചില മതവിഭാഗങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതും, സർക്കാർ ജീവനക്കാർക്കിടയിൽ മതപരമായ വിവേചനം ആവശ്യപ്പെടുന്നതും അങ്ങേയറ്റം ഗൗരവകരമാണെന്ന് ജോജോ തോമസ് ചൂണ്ടിക്കാട്ടി.