പുതുവത്സരത്തിന്റെ തുടക്കത്തിൽ തന്നെ മുംബൈയിലെ സാംസ്‌കാരിക ലോകത്ത് സജീവമായിരുന്ന മൂന്ന് വ്യക്തികളുടെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കലയുടെ വിവിധമേഖലകളിൽ അരനൂറ്റാണ്ടോളം സജീവമായിരുന്ന ഡോ. സുശീലൻ, മുംബൈയിലെ സാംസ്കാരിക – സാഹിത്യ മണ്ഡലങ്ങളിൽ ശ്രദ്ധേയനായ എം സി വേലായുധൻ എന്നിവരുടെ വിയോഗ വാർത്തയുമായാണ് ജനുവരിയുടെ ആദ്യ വാരം കടന്നു പോയത്.
എ. സതീശൻ
മുതിർന്ന നാടക പ്രവർത്തകനും മുംബൈ സാംസ്കാരികരംഗത്തെ നിറസാനിധ്യവുമായിരുന്നു എ. സതീശന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് മുംബൈ നാടക ലോകവും സാംസ്കാരിക മണ്ഡലവും.
ദീപവിതാന സംവിധായകനും ബോംബെ കേരളീയസമാജം സ്പോർട്‌സ് വിഭാഗത്തിന്റെ ചുമതലക്കാരനുമായിരുന്നു. എല്ലാവർഷവും ശിവാജി പാർക്കിൽ നടക്കുന്ന നായർ സ്മാരക നടത്തമത്സരം എ. സതീശന്റെ നേതൃത്വത്തിലാണ് നടത്തിയിരുന്നത്.
മുംബൈയിലെ ഒട്ടേറെ സാംസ്കാരിക സമിതികളുടെ നാടകങ്ങളിൽ സംവിധായകൻ, ദീപവിതാനസംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.’പാവം ഉസ്മാൻ’,’അമ്മിണി ട്രാവൽസ്’, ‘ലയവിന്യാസം’, ‘വീരശൃംഖല’, ‘നിഴൽ യുദ്ധം’, ‘കാട്ടും കടലും’ ‘അവനെ അനുസരിക്കുന്നു’, ‘കാനയിലെ കല്യാണം’ എന്നിവ പ്രധാന നാടകങ്ങളാണ്. ഉയിർത്തെഴുന്നേൽപ്പിന്റെ വഴികളിലേക്ക് തിരിഞ്ഞു നടക്കുന്ന മുംബൈ നാടക ലോകത്തിന് തീരാ നഷ്ടമാണ് സതീശന്റെ വിയോഗം.
ഡോ. സുശീലൻ
മുംബൈ നഗരത്തിലെ ശാസ്ത്രീയ നൃത്തങ്ങൾക്കും നാടകങ്ങൾക്കും ചമയത്തിൽ ഒഴിച്ചുനിർത്താനാകാത്ത വ്യക്തിയായിരുന്നു സുശീലൻ. നാടകത്തിലൂടെ ചമയരംഗത്തേക്ക് വന്ന സുശീലൻ പിന്നീട് മുംബൈയിലെ ശാസ്ത്രീയ-നൃത്ത വേദിയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. മുംബൈയിലെ മലയാളി സമൂഹത്തിലെ നിരവധി നർത്തകിമാരുടെയും, നടീ-നടന്മാരുടെയും ചമയങ്ങൾക്ക് പുറകിലെ നിശബ്ദ സാന്നിധ്യമായിരുന്നു സുശീലൻ. പനവേൽ മലയാളി സമാജം നടത്തിയ ഇഡിയറ്റ്, ഉയർത്തെഴുന്നേൽപ്പ് എന്നീ നാടകങ്ങളിൽ ഒട്ടനവധി വേദികളിൽ സുശീലന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് സമാജം പ്രസിഡന്റ് ടി എൻ ഹരിഹരൻ അനുസ്മരിച്ചു. വിരൽ തുമ്പിലെ വിസ്മയങ്ങൾ കൊണ്ട് വേദിക്ക് ജീവൻ പകർന്ന ചമയങ്ങളില്ലാത്ത കലാകാരൻ വിസ്മൃതിയാവുമ്പോൾ നഗരത്തിന് ജനുവരി നൽകിയ മറ്റൊരു ശൂന്യതയായി സുശീലന്റെ മരണ വാർത്ത.
എം സി വേലായുധൻ
മുംബൈയിലെ സാംസ്കാരിക – സാഹിത്യ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്ന എം സി വേലായുധന്റെ വേർപാട് വലിയ ശൂന്യതയാണ് സാഹിത്യ സാംസ്‌കാരിക ലോകത്ത് സൃഷ്ടിച്ചത്. വിയോജിപ്പുകൾ മുഖം നോക്കാതെ പ്രകടിപ്പിച്ച വേലായുധേട്ടൻ എന്ന എം സി . ഭാഷയെയും അക്ഷരങ്ങളേയും അളവറ്റ് സ്നേഹിച്ച അതുല്യ പ്രതിഭയായിരുന്നു. വ്യാകരണവും വൃത്തവും താളവും കൃത്യമായറിയുന്ന എം സി യുടെ വിമർശനത്തിന്റെ ചൂടേൽക്കാത്ത പുതു കവികളില്ല നഗരത്തിൽ . മുംബൈ സാഹിത്യ ലോകത്തിന് മാത്രമല്ല മലയാള ഭാഷക്കും നഷ്ടപ്പെട്ടത് എം സി യുടെ നിരൂപണത്തിന്റെ കൈയൊപ്പാണ്.
ഭാഷാപരമായ കാര്യങ്ങൾ പറഞ്ഞ് തർക്കിച്ചിരുന്നുവെന്നും താൻ സംവിധാനം ചെയ്ത നാടകങ്ങൾക്ക് ഗാനങ്ങൾ എഴുതിത്തന്നിരുന്നുവെന്നും കഥാകൃത്ത് മേഘനാഥൻ അനുസ്മരിക്കുന്നു. അസ്സോസിയേഷന്റെ ഓണപ്പരിപാടികളിൽ അവതരിപ്പിക്കാൻ ഒരു കോൽക്കളി പാട്ട് എഴുതിത്തന്നതും ഓർമ്മയുണ്ട്. ‘ദേവലോകത്തിലെ അഷ്ടവസുക്കളിൽ ദ്യുവിന്റെ പുത്രനൊരാഗ്രഹമുണ്ടായി…’ എന്നു തുടങ്ങുന്ന ആ പാട്ട് കൊല്ലം 37 കഴിഞ്ഞിട്ടും മനസ്സിൽ മായാതെ കിടക്കുന്നുവെന്ന് എംസിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മേഘനാഥൻ കുറിക്കുന്നു.
പുതു വർഷം നഷ്ടങ്ങളോടെയാണ് തുടങ്ങുന്നതെന്ന് സാഹിത്യകാരനും പ്രഭാഷകനുമായ സി പി കൃഷ്ണകുമാർ ദുഃഖം പങ്ക് വച്ചു. ഭാഷാ ശുദ്ധി, വ്യാകരണം, വൃത്തഭംഗി തുടങ്ങിയ കാര്യങ്ങളിൽ വേലായുധേട്ടൻ കണിശക്കാരൻ ആയിരുന്നുവെന്നും കൃഷ്ണകുമാർ അനുസ്മരിച്ചു .
- മുംബൈയിൽ ആയിരക്കണക്കിന് പ്രാവുകൾ പട്ടിണി കിടന്ന് ചത്തു; തീറ്റ നിരോധനത്തിൽ കനത്ത പ്രതിഷേധം
- മഹാരാഷ്ട്ര; താനെയിൽ നാലു വയസ്സുകാരി സ്കൂളിൽ ലൈംഗികാതിക്രമത്തിന് ഇരയായി; അന്വേഷണം ആരംഭിച്ചു
- ദേശീയ അവാര്‍ഡുകളില്‍ പൃഥ്വിരാജിനെ തഴഞ്ഞു; അഭിനയത്തിൽ കൃത്രിമത്വമെന്ന് ചെയര്‍പേഴ്‌സണ്‍ അശുതോഷ് ഗോവാരിക്കര്‍.
- വി എസ് അനുസ്മരണ യോഗം ആഗസ്റ്റ് 10ന് ഉല്ലാസനഗറിൽ
- മുംബൈയിൽ ഓണക്കാലത്തിന് തുടക്കമായി; പൂക്കള മത്സരവുമായി ഡോംബിവിലി നായർ വെൽഫെയർ അസോസിയേഷൻ