
മോഹൻലാലിന്റെ സ്വർണാഭരണ പരസ്യമാണ് മലയാളി സദസ്സുകളിലെ ഇപ്പോഴത്തെ ചൂടൻ ചർച്ച. അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ സംവാദം കൊഴുക്കുകയാണ്. കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദ സ്വാമിയും ദൈവത്തിന്റെ സ്വന്തം നാടാണെന്ന് വാൾട്ടർ മെൻഡസും പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ന് കേരളം അറിയപ്പെടുന്നത് വിവാദങ്ങളുടെ സ്വന്തം നാടായാണ്!!. എന്തിനെയും രാഷ്‌ടീയവത്കരിക്കുന്ന ഒരു ജനതയായി കേരള സമൂഹം മാറി കൊണ്ടിരിക്കുകയാണ്. രാജ്യത്ത് വേറെ എവിടെയാണെങ്കിലും ഈ പ്രകാശ് വർമ്മ പരസ്യം ഇത്രമേൽ ചർച്ചയ്ക്ക് വിധേയമാകില്ലെന്നാണ് ഒരു സുഹൃത്ത് പറയുന്നത് . ഒരു പരസ്യത്തിന്റെ ആശയത്തെ ചൊല്ലി പോലും തർക്കിച്ച് സമയം കളയാൻ വേറെ ആർക്ക് കഴിയും !!
ഷാരൂഖ് ഖാനെ ബ്രാൻഡ് അംബാസഡറാക്കി ദുബൈ ടൂറിസത്തിനായി പരസ്യ ചിത്രം പുറത്തിറക്കി ലോക ശ്രദ്ധ നേടിയ ഫിലിം മേക്കറാണ് വർമ്മ.
രാജാവിന്റെ മകനും നരസിംഹവും ആറാം തമ്പുരാനുമെല്ലാം ചാർത്തി കൊടുത്ത അമാനുഷിക ഇമേജിൽ ലാലിനെ തളച്ചിട്ട് താലോലിക്കാനാണ് മലയാളിക്കിഷ്ടം. പരസ്യത്തിലെ സ്ത്രൈണതയാണ് ചിലരെയൊക്കെ ചൊടിപ്പിച്ചിരിക്കുന്നത്.
അടയാഭരണങ്ങൾ ആണുങ്ങൾക്ക് ചേരില്ലെന്ന് ശഠിക്കുന്നവർ മഹാരാഷ്ട്രയിലേക്ക് ഒന്ന് കണ്ണോടിക്കണം. കിലോ കണക്കിന് സ്വർണാഭരണങ്ങൾ ധരിച്ച് നടക്കുന്ന പുരുഷന്മാർ സാധാരണ കാഴ്ചയാണിവിടെ. മഹാരാഷ്ട്രയിലെ പുരുഷന്മാരിൽ വലിയൊരു വിഭാഗം ആഭരണങ്ങൾ അണിഞ്ഞു നടക്കാൻ ഇഷ്ടപ്പെടുന്നവരാണ്.

പൂനെയിലെ ബിസിനസുകാരനായ പ്രശാന്ത് സപ്കൽ തല മുതൽ കാൽ വരെ കട്ടിയുള്ള സ്വർണ്ണാഭരണങ്ങൾ ധരിച്ച് ഒരു സ്വർണ്ണ പ്രഭാവലയമാണ് പ്രസരിപ്പിക്കുന്നത്. ഇവരെയൊക്കെ കണ്ടാൽ ‘സോനാ കിത്നാ സോനാ ഹേ, സോനാ ജൈസ തേരാ മാൻ ‘ എന്ന് അറിയാതെ പാടി പോകും.
മലയാളത്തെ സ്നേഹിക്കുന്ന നവി മുംബൈ പൻവേലിലെ സ്വർണ്ണമനുഷ്യൻ – ജഗദിഷ് മംഗൾ ഗായ്ക്ക് വാഡിന് സ്വർണം അലങ്കാരത്തോടൊപ്പം ഒരു നിക്ഷേപം കൂടിയാണ് . 10 ഗ്രാമിന് രണ്ടായിരം രൂപയ്ക്ക് വാങ്ങിയ ആഭരണങ്ങൾ മുതൽ തൊണ്ണൂറായിരം രൂപ ചിലവിട്ട് വാങ്ങിയതെല്ലാം അണിഞ്ഞാണ് സുരക്ഷ പോലുമില്ലാതെ നടക്കുന്നത്. ആദ്യ കാലം മുതൽ വാങ്ങിയ സ്വർണത്തിന്റെ മൂല്യം ജഗദീഷിന്റെ ശരീരത്തോടൊപ്പം വളരുകയാണ്.
Also Read | കേൾക്കാത്ത പാതി – അരവിന്ദൻ ഇല്ലാത്ത മാള
പൂനെയിലെ സ്വർണ്ണ വ്യാപാരിയായ സണ്ണി നാന വാഗ്ചൗറെയ്ക്ക് സ്വർണ്ണ ഫോണും ഷൂസും വരെയുണ്ട്. സ്വർണ കുപ്പായമുള്ള മഞ്ഞലോഹ പ്രിയരും വാർത്തകളിൽ ഇടം നേടിയ പുരുഷ കേസരികളാണ്.
ഇവിടെയാണ് ആരും കൊതിച്ചു പോകുമെന്ന ടാഗ് ലൈനിൽ ഒരു പരസ്യത്തിനായി ആഭരണങ്ങളിൽ ആകൃഷ്ടനായ മോഹൻലാൽ സമൂഹ മാധ്യമ വിചാരണ നേരിടുന്നത്
Premlal
premlal@yahoo.com
