മുംബൈ: മഹാരാഷ്ട്ര നിയമസഭ പാസാക്കുകയും ഇപ്പോൾ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്ത പുതിയ മതസ്വാതന്ത്ര്യ നിയമം (മതപരിവർത്തന നിരോധന നിയമം) ന്യൂനപക്ഷങ്ങളെയും നിരപരാധികളെയും വേട്ടയാടാനുള്ള ആയുധമായി ദുരുപയോഗം ചെയ്യരുതെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (MPCC) ജനറൽ സെക്രട്ടറി ജോജോ തോമസ് ആവശ്യപ്പെട്ടു. നിർബന്ധിതമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന മതപരിവർത്തനങ്ങളെ എതിർക്കുന്നുവെന്നും, എന്നാൽ ഈ നിയമത്തിന്റെ മറവിൽ സമാധാനപരമായി ജീവിക്കുന്ന ഒരു സമൂഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമം നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന വിവേചനത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ക്രൈസ്തവ വൈദികരുടെയും പാസ്റ്റർമാരുടെയും കാലു തല്ലിയൊടിക്കാനും, അവരെ ഓടിക്കാനും ആഹ്വാനം ചെയ്യുകയും അതിന് പരസ്യമായി പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്ത ഒരു ഭരണകക്ഷി എം.എൽ.എയ്ക്കെതിരെ യാതൊരു നടപടിയും ഈ സർക്കാർ സ്വീകരിച്ചില്ല. സ്വന്തം നേതാക്കൾ പരസ്യമായി വിദ്വേഷം പ്രചരിപ്പിക്കുമ്പോൾ മൗനം പാലിക്കുന്നവർ, പുതിയ നിയമത്തിന്റെ പേരിൽ സമാധാനകാംക്ഷികളായ ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നത് വലിയ ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുംബൈയിലെ പേരുകേട്ട പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക് കീഴിലാണെന്ന യാഥാർഥ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ ലക്ഷക്കണക്കിന് കുട്ടികളാണ് ജാതിമത ഭേദമന്യേ ഇത്തരം സ്കൂളുകളിലും കോളേജുകളിലും പഠിച്ചിറങ്ങിയത്. അവർ ആരെയും നിർബന്ധിച്ച് മതം മാറ്റിയിട്ടില്ല. അങ്ങനെ വ്യാപകമായി മതം മാറ്റിയിരുന്നെങ്കിൽ ഇന്ന് രാജ്യത്തെ ക്രൈസ്തവ ജനസംഖ്യയിൽ വലിയ വർദ്ധനവ് ഉണ്ടാകുമായിരുന്നു. ഇത്തരം സ്ഥാപനങ്ങൾ അറിവ് പകരാനാണ് പ്രവർത്തിക്കുന്നത്, അല്ലാതെ സമൂഹത്തെ ഭിന്നിപ്പിക്കാനല്ല എന്ന് നാം തിരിച്ചറിയണം.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ തങ്ങളുടെ ദൈനംദിന ആരാധനാ സ്വാതന്ത്ര്യത്തിന് പോലും തടസ്സമുണ്ടാകുമോ എന്ന ഭയം സാധാരണക്കാർക്കിടയിലുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 25 ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യം ഓരോ പൗരന്റെയും അവകാശമാണ്. നിരപരാധികൾക്കെതിരെ ഈ നിയമം ദുരുപയോഗം ചെയ്താൽ കോൺഗ്രസ് പാർട്ടി ശക്തമായ നിയമ-രാഷ്ട്രീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും ജോജോ തോമസ് മുന്നറിയിപ്പ് നൽകി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
