- രാജൻ കിണറ്റിങ്കര :::::
60 കളിലെ അല്ലെങ്കിൽ 70 കളിലെ ഓണം അനുഭവിച്ചവർക്കറിയാം ഓണം എന്തായിരുന്നു എന്ന്. ഒരിക്കലും വയസ്സാവാത്ത ബാല്യത്തിൻ്റെ ചരൽ മുറ്റങ്ങളിൽ ഓണം കൊണ്ടടിയ പല തലമുറകൾ.
അത്തം മുതൽ തുടങ്ങുന്ന ആഘോഷങ്ങൾ, അതിനെ വരവേൽക്കാൻ മുറ്റത്ത് ചാണകം മെഴുകിയ കളത്തിൽ വിരിയുന്ന കരവിരുതിൻ്റെ പൂക്കാലം.
തൊടികളിൽ വിളഞ്ഞ് നിൽക്കുന്ന വിഷമയമില്ലാത്ത വെണ്ടയും വഴുതനയും പയറും. മത്തനും വെള്ളരിയും കുമ്പളങ്ങയുമായി വിടുകൾ കയറിയിറങ്ങുന്ന കച്ചവടക്കാർ.
ഓണക്കാലത്ത് മാത്രം വിടരുന്ന അരയന്ന ചന്തമുള്ള തുമ്പപ്പൂവുകൾ. ഉമ്മറത്ത് തൂങ്ങിയാടുന്ന കൈതോല കൊണ്ട് നെയ്തുണ്ടാക്കിയ പൂക്കൂടകൾ . വഴിയിൽ കാതിൽ കടുക്കനിട്ട മുക്കുറ്റിച്ചെടികൾ.
അങ്ങാടിയിലെ ചായക്കടകൾക്ക് മുന്നിൽ നിരനിരയായി തൂക്കിയ തണ്ടൊടിയാത്ത നെന്ത്രവാഴക്കുലകൾ. വഴിയിൽ ഓണവിൽപ്പന നടത്തുന്ന വഴി വാണിഭക്കാർ. ഒരോണം ആഘോഷിക്കാനുള്ളതൊക്കെ ഗ്രാമത്തിൽ തന്നെ കിട്ടുമായിരുന്നു.
പുത്തൻ തുണികളുടെ മണവും പേറി ഓണക്കോടിയുമായി എത്തുന്ന തുണിക്കച്ചവടക്കാർ. വില പല ആഴ്ചകളിലായി നൽകിയാൽ മതി. ബാങ്കുകൾ ഇ.എം.ഐ സിസ്റ്റം തുടങ്ങും മുന്നെ അത് ഗ്രാമത്തിന്ന് പരിചയപ്പെടുത്തിയ റാവുത്തരും മാനുക്കയും .
റബ്ബർ പന്ത് വാങ്ങാൻ പണമില്ലാഞ്ഞ് വാഴയുടെ ഉണങ്ങിയ ഇലയും പഴയ പേപ്പറും ചുരുട്ടിയുണ്ടാക്കിയ പന്തു കൊണ്ട് കുന്നും തൊടികളും താണ്ടി യാത്ര. കളിക്കാൻ കൂടെ കൂടുന്നവരൊക്കെ ചങ്ങാതിമാരാണ്. കൂട്ടാകും മുമ്പ് ആരുടെയും ജാതകം പരിശോധിക്കാറില്ല.
എന്തൊരോണമായിരുന്നു അന്ന്. ഓണത്തെ മൊബൈൽ സ്റ്റാറ്റസിലേക്ക് ആവാഹിച്ച പുതുതലമുറയ്ക്ക് അന്യമായ ഓണപ്പൊലിമകൾ.
കൽച്ചട്ടിയിൽ തിളച്ച് മറിയുന്ന എരിശ്ശേരി. അടുക്കളയിൽ ഊഴം കാത്ത് കിടക്കുന്ന സാമ്പാറിൻ കഷണങ്ങൾ.
ഉത്രാട നാളിൽ ഉമ്മറത്ത് പൂജ വയ്ക്കുന്ന തൃക്കാക്കരപ്പൻ . വീടിൻ്റെ രക്ഷകനായി. ഐശ്വര്യമായി കാലം തെറ്റി പെയ്യുന്ന മഴയെ ഭയക്കാതെ അരിമാവ് കൊണ്ട് അണിഞ്ഞ നിലത്ത് തൃക്കാക്കരപ്പൻ മഹാബലിയുടെ പ്രതിരൂപമായി.
വേലിപ്പുറത്ത് നിന്ന് വിളിച്ചു ചോദിക്കുന്ന കുശലാന്വേഷണങ്ങൾ. അടുക്കളയിൽ തയ്യാറായ വിഭവങ്ങളുടെ കണക്കെടുപ്പ്. കളിചിരികൾ, പങ്കുവയ്ക്കുന്ന സന്തോഷങ്ങൾ .
അങ്ങാടിയിൽ നിന്ന് ഉയർന്ന് കേൾക്കുന്ന തായം കളിയുടെ ആരവം. എണ്ണം പറഞ്ഞ് കവിടി വീഴ്ത്തുന്ന ഗ്രാമത്തിലെ ആസ്ഥാന കളിക്കാർ. അവർക്ക് പിന്തുണയുമായി ഗ്രാമത്തിലെ കളി ആസ്വാദകർ.
ഉത്രാട രാത്രിയ്ക്ക് ഉറക്കമില്ല. നേരം വെളുത്തോ എന്ന് ജാലകപ്പഴുതിലൂടെ ഇടയ്ക്കിടെ നോക്കി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ പാടത്തിനക്കരെ ഏതോ വിട്ടിൽ നിന്നും ഒഴുകിയെത്തുന്ന പാണൻ പാട്ട് “ഉത്രാടം പാതിരാ കണ്ടേ, തിരുവോണം പുലരെ കണ്ടേ”. അതെ തിരുവോണം പുലരാറായിരിക്കുന്നു.
ഓല മേഞ്ഞ കൂടല്ലൂരെ സിനിമാ കോട്ടയിൽ നിന്നും ഒഴുകിയെത്തുന്നുണ്ട് മാറ്റിനിയുടെ ആദ്യ ബെൽ . ഓണ സിനിമ വിളിച്ചു പറഞ്ഞ് പോയ ജീപ്പിന് പുറകെ ഓടി കിട്ടിയ ഊഞ്ഞാൽ സിനിമയുടെ പോസ്റ്ററിൽ ഇത് വിലാസിനിയുടെ ഊഞ്ഞാലിൻ്റെ ചലച്ചിത്രാവിഷ്കാരമല്ല എന്ന് വലിയ അക്ഷരത്തിൽ എഴുതി വച്ചത് ഇപ്പഴും മനസ്സിൽ മാഞ്ഞിട്ടില്ല.
മുറ്റത്തെ തേൻ മാവിൽ ആളൊഴിയാതെ തൂങ്ങി ആടുന്ന ഊഞ്ഞാൽ. മുറ്റത്ത് ആശ്രിതരായ പണിക്കാരും കുമിഞ്ഞ് കിടക്കുന്ന നെൽക്കുനകളും. ഓണ വിഭവങ്ങൾ പരസ്പരം പങ്ക് വയ്ക്കുന്ന
അയൽവാസികൾ. വിളമ്പിയിട്ടും വിളമ്പിയിട്ടും മതിയാകാതെ തൂശനിലയ്ക്ക് മുമ്പിൽ നിറപുഞ്ചിരിയോടെ അമ്മ.
എന്തൊരോണമായിരുന്നു അന്ന്. ഓണത്തെ മൊബൈൽ സ്റ്റാറ്റസിലേക്ക് ആവാഹിച്ച പുതുതലമുറയ്ക്ക് അന്യമായ ഓണപ്പൊലിമകൾ. വെറും യു ട്യൂബ് ഗോസിപ്പും ഒ.ടി.ടി യിലും ഒതുങ്ങുന്ന സന്തോഷങ്ങളിൽ നമുക്ക് നൽകാൻ കഴിയാത്ത നമ്മൾ ആടിത്തിമിർത്ത നടവഴികളിലെ നഷ്ടപ്പെട്ട തിരുവോണ കാഴ്ചകൾ.

- രാജൻ കിണറ്റിങ്കര
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
