മുംബൈ: ഓണക്കാലത്ത് മുംബൈയുടെ സാംസ്കാരിക മുഖമായി മാറിയിരുന്ന ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലെ (സി എസ് എം ടി) മഹാപൂക്കളം ഇത്തവണയില്ല. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പൂക്കളം ഒരുക്കുന്നതിനുള്ള അനുമതി നൽകാനാകില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചതോടെയാണ് 2015 മുതൽ തുടർച്ചയായി നടന്നുവന്ന ശ്രദ്ധേയമായ ഈ സാംസ്കാരിക കൂട്ടായ്മയ്ക്ക് ഇത്തവണ ഇടവേളയാകുന്നത്.
മഹാപൂക്കളം ഒരുക്കുന്നതിനുള്ള അനുമതിക്കായി സംഘാടകർ റെയിൽവേയെ സമീപിച്ചിരുന്നു. എന്നാൽ സി എസ് എം ടി പോലുള്ള തന്ത്രപ്രധാന കേന്ദ്രത്തിലെ നിലവിലെ സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് അനുമതി നിഷേധിച്ചതെന്ന് അധികൃതർ അറിയിച്ചു.
26 ലക്ഷം പേരെ ആകർഷിച്ച പൂക്കളം
2015ൽ ഓൾ മുംബൈ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച മഹാപൂക്കളം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ മുംബൈയിലെ ഏറ്റവും ശ്രദ്ധേയമായ ഓണാഘോഷങ്ങളിലൊന്നായി മാറുകയായിരുന്നു.
ഉത്രാട രാത്രിയിൽ നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ സി എസ് എം ടി പരിസരത്ത് ഒത്തുചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് മഹാപൂക്കളം ഒരുക്കിയിരുന്നത്. നൂറുകണക്കിന് കിലോഗ്രാം പൂക്കൾ ഉപയോഗിച്ച് പുലർച്ചെയോടെ പൂർത്തിയാകുന്ന പൂക്കളം കാണാൻ തിരുവോണദിനത്തിൽ വൻ ജനത്തിരക്കായിരുന്നു.
മുംബൈയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർക്ക് പുറമെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നുമുള്ളവരും പൂക്കളം കാണാനും ചിത്രങ്ങളും സെൽഫികളും പകർത്താനുമായി സി എസ് എം ടിയിലെത്തിയിരുന്നു. സംഘാടകരുടെ കണക്കനുസരിച്ച് 26 ലക്ഷം പേർ വരെ മഹാപൂക്കളം സന്ദർശിച്ചിട്ടുണ്ട്.
ദേശീയ-പ്രാദേശിക മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ഓരോ വർഷവും മഹാപൂക്കളം വലിയ ശ്രദ്ധ നേടിയിരുന്നു.
ഓണാഘോഷത്തിനപ്പുറം, ഒരുമയുടെ വേദി
വർഷങ്ങൾ പിന്നിട്ടതോടെ മഹാപൂക്കളം ഒരു ഓണാഘോഷം എന്ന പരിധി കടന്ന് മുംബൈയുടെ ബഹുസാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറി. വിവിധ ഭാഷകളിലും സംസ്കാരങ്ങളിലുംപ്പെട്ടവർ ഒരുമിച്ചെത്തുന്ന പൊതുവേദിയായും ഇത് മാറുകയായിരുന്നു.
ഓരോ വർഷത്തെയും പൂക്കളത്തിന്റെ രൂപകൽപ്പനയിലും ആശയത്തിലും സാമൂഹിക സന്ദേശങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിയിരുന്നു. 2024ൽ ‘Resurgence of Brotherhood’ എന്ന ആശയത്തിലായിരുന്നു പൂക്കളം ഒരുക്കിയത്. 2025ൽ പത്താം വർഷത്തിന്റെ ഭാഗമായി ‘Human Peace’ എന്ന പ്രമേയത്തിൽ ഏകദേശം 600 ചതുരശ്ര അടി വിസ്തൃതിയിലുള്ള മഹാപൂക്കളമാണ് ഒരുക്കിയത്.
2008ലെ 26/11 ഭീകരാക്രമണത്തിൽ സി എസ് എം ടിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കും സമാധാനത്തിനുമുള്ള ആദരവും വിവിധ വർഷങ്ങളിലെ പൂക്കളത്തിന്റെ ആശയങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.
‘അനുമതി ലഭിക്കാത്തത് വേദനാജനകം’
മുൻ വർഷങ്ങളിൽ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ സി എസ് എം ടിയിലെത്തി പൂക്കളം കാണുകയും സംഘാടകരെ അഭിനന്ദിക്കുകയും ചെയ്തിരുന്നുവെന്ന് ഓൾ മുംബൈ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോജോ തോമസ് പറഞ്ഞു.
“ഇത്തവണ അനുമതി ലഭിക്കാതെ പോയത് വേദനാജനകമാണ്. സി എസ് എം ടി പോലൊരു തന്ത്രപ്രധാന കേന്ദ്രത്തിലെ സുരക്ഷയ്ക്ക് റെയിൽവേ നൽകുന്ന പ്രാധാന്യം ഞങ്ങൾ പൂർണമായും മനസ്സിലാക്കുകയും മാനിക്കുകയും ചെയ്യുന്നു. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭാവിയിൽ ഇത്തരം ജനകീയ സാംസ്കാരിക കൂട്ടായ്മകൾക്ക് അവസരം ഒരുക്കാനുള്ള സാധ്യത റെയിൽവേയുമായി ചേർന്ന് പരിശോധിക്കണം.”
‘വീണ്ടും പൂക്കളം ഒരുക്കാനാകുമെന്ന പ്രതീക്ഷ’
സി എസ് എം ടിയിലെ മഹാപൂക്കളം വർഷങ്ങളായി മുംബൈയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രതീകമായി മാറിയിരുന്നുവെന്ന് സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി. മലയാളികളുടെ ഓണാഘോഷമെന്ന പരിധിക്കപ്പുറം വിവിധ ഭാഷക്കാരെയും സമൂഹങ്ങളെയും ഒരുമിപ്പിച്ച ജനകീയ വേദിയായിരുന്നു ഇതെന്നും അവർ പറഞ്ഞു.
ഇത്തവണ മഹാപൂക്കളം ഉണ്ടാകില്ലെന്ന വിവരം ഓണം അടുത്തതോടെ നിരവധി പേരിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. വർഷങ്ങളായി തിരുവോണദിനത്തിൽ സി എസ് എം ടിയിലെത്തുന്നത് പതിവാക്കിയവർക്കും ഇത്തവണത്തെ ഓണം വ്യത്യസ്തമായിരിക്കും.
സുരക്ഷാ സാഹചര്യം അനുകൂലമാകുന്ന ഘട്ടത്തിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ റെയിൽവേയുമായി സഹകരിച്ച് മഹാപൂക്കളം വീണ്ടും സി എസ് എം ടിയിൽ ഒരുക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
