പലപ്പോഴും കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുന്ന ശീലമാണ് മലയാളികൾക്കെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു അടുത്ത കാലത്ത് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ എന്നാണ് ഉയർന്നു വരുന്ന ചില വാദങ്ങൾ. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രശസ്ത സംഗീതജ്ഞൻ രമേശ് നാരായണനും നടൻ ആസിഫ് അലിയുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചൂടൻ ചർച്ചകൾ. പലപ്പോഴും കാട് കയറിയ ചർച്ചകൾ ഏകപക്ഷീയമായി ചുരുങ്ങാൻ കാരണം ശരാശരി മലയാളിയുടെ അജ്ഞതയാണെന്നാണ് പല പ്രമുഖരും ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്
നമ്മൾ അപമാനിച്ചത് രമേശ് നാരായണൻ എന്ന, പണ്ഡിറ്റ് ജസ്രാജിന്റെ ശിഷ്യനായ, ഹിന്ദുസ്ഥാനി സംഗീതത്തിൽ അഗാധ പാണ്ഡിത്യം ഉള്ള, മലയാളികൾക്ക് അല്പം പോലും ഇതേക്കുറിച്ച് ബോധമോ ബഹുമാനമോ ഇല്ലാത്ത വ്യക്തിത്വത്തെയാണെന്നാണ് ഏറെ കാലം മുംബൈയിൽ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന ടി പി സലിംകുമാർ ഈ വിഷയത്തിൽ പ്രതികരിച്ചത്. രംഗം വളരെ ഭംഗിയായി കൈകാര്യം ചെയ്ത യുവ നടൻ ആസിഫ് അലിയെയും സലിംകുമാർ പ്രകീർത്തിച്ചു. ആസിഫ് അലിയോടൊപ്പം. അതിലുപരി “സന്തോഷ്” നാരായണനോടൊപ്പം! എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സലിം കുമാർ പ്രതികരിച്ചത്.
9 ആന്തോളജി സിനിമകളുടെ ട്രെയിലർ ലോഞ്ച് ആണ് “മനോരഥങ്ങൾ” എന്ന പേരിൽ അന്ന് നടന്നത്. ഈ സിനിമകളുടെ സംവിധായകന്മാർക്കും അവരുടെ ക്രൂവിനും പുരസ്കാരങ്ങൾ സമ്മാനിക്കുകയുണ്ടായി.
എന്നാൽ ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ സംഗീതസംവിധായകനായ രമേശ് നാരായണന് മറ്റുള്ളവരോടൊപ്പം പുരസ്കാരം നൽകിയില്ല.
താൻ തിരുവനന്തപുരത്തേക്ക് തിരിച്ചുപോകുന്നു എന്ന് എംടിയുടെ മകൾ അശ്വതിയോട് രമേശ് നാരായണൻ പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ കയ്യിൽ മെമെന്റോ കാണാത്ത വിവരം ശ്രദ്ധയിൽ പെടുകയും അദ്ദേഹത്തിന് മെമെന്റോ നൽകാൻ വേണ്ട ഏർപ്പാടുകൾ ചെയ്തതും.
വസ്തുതകൾ ഇതാണ്. അതായത് ദേശീയ അവാർഡ് നേടിയ സംഗീത സംവിധാനത്തിന് നാല് സ്റ്റേറ്റ് അവാർഡുകൾ നേടിയ പരിണിതപ്രജ്ഞനായ 64കാരനെ സംഘാടകർ സ്റ്റേജിൽ വിളിച്ച് ആദരിക്കാൻ വിട്ടുപോയി. (അക്ഷന്തവ്യമായ തെറ്റ്!)
എല്ലാ ക്രൂവിനേയും അതത് സിനിമകളുടെ സംവിധായകർ ആദരിച്ചപ്പോൾ രമേശ് നാരായണനെ ആദരിക്കുവാൻ ആസിഫ് അലി എന്ന ജൂനിയർ നടനെ അതും ജയരാജ് എന്ന തൻറെ സിനിമയുടെ സംവിധായകൻ അവിടെ ഉള്ളപ്പോൾ തന്നെ ഏൽപ്പിച്ചു എന്നുള്ളതും തെറ്റ് തന്നെ.
മമ്മൂട്ടിക്കോ എംടിക്കോ ഇത്തരത്തിൽ ഒന്ന് സംഭവിച്ചു എന്ന് കരുതുക എന്തായിരിക്കും അവിടെ നടക്കുക..?
പക്ഷേ എന്നിട്ടും തികച്ചും അക്ഷോഭ്യനായാണ് അദ്ദേഹം പെരുമാറിയത്. ആസിഫ് അലിയുടെ പേര് അവാർഡ് കൈമാറാനായി വിളിച്ചു എന്നത് അദ്ദേഹം കേട്ടില്ല എന്നുള്ളത് മുഖവിലയ്ക്ക് തന്നെ എടുക്കേണ്ടി വരും. കാരണം ആങ്കർ പറഞ്ഞത് പ്രകാരം അവിടെ ആകെ ബഹളമായമായിരുന്നു. രണ്ടാമത് അദ്ദേഹം അവാർഡ് തരാനായി പ്രതീക്ഷിക്കുന്നത് താൻ ഭാഗമായ സിനിമയുടെ സംവിധായകനെയാണ്. അവാർഡ് നൽകുന്നതിന് വേണ്ടി കൈമാറാനായാണ് ആസിഫലി എത്തിയത് എന്നാണ് രമേശ് നാരായണൻ കരുതിയത് എന്നത് അദ്ദേഹത്തിൻറെ ബോഡി ലാംഗ്വേജിൽ നിന്നും വ്യക്തമാണ്.
രമേഷ് നാരായണനെ സ്റ്റേജിലേക്ക് വിളിക്കാതിരുന്നത് അദ്ദേഹത്തിന് കാലിനു വയ്യാതിരുന്നത് കൊണ്ടാണ് എന്ന് പറയപ്പെടുന്നു. അങ്ങനെയൊരു കാലിനു വയ്യായ്ക അദ്ദേഹം പരാതിപ്പെട്ടിട്ടില്ല. ഇനി അഥവാ അദ്ദേഹത്തിന് വയ്യെങ്കിൽ ആദരിക്കൽ ചടങ്ങ് നടത്തുന്ന സമയത്ത് തന്നെ അദ്ദേഹത്തിന് സദസ്സിലേക്ക് ഉപഹാരം എത്തിച്ചിരുന്നുവെങ്കിൽ ഈ കൺഫ്യൂഷൻ ഒഴിവാക്കാമായിരുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ ആസിഫ് അലിയോട് ഉപഹാരം കൈമാറാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ അദ്ദേഹം അത് ഹൃദയപൂർവ്വം സ്വീകരിക്കുമായിരുന്നു.
അപ്പോൾ നമ്മൾ അപമാനിച്ചത് രമേശ് നാരായണൻ എന്ന, പണ്ഡിറ്റ് ജസ്രാജിന്റെ ശിഷ്യനായ, ഹിന്ദുസ്ഥാനി സംഗീതത്തിൽ അഗാധ പാണ്ഡിത്യം ഉള്ള, മലയാളികൾക്ക് അല്പം പോലും ഇതേക്കുറിച്ച് ബോധമോ ബഹുമാനമോ ഇല്ലാത്ത വ്യക്തിത്വത്തെയാണ്.
ആസിഫ് അലി പക്ഷേ രംഗം വളരെ ഭംഗിയായി കൈകാര്യം ചെയ്തു. അദ്ദേഹത്തിന് വളരെ കൃത്യമായി അറിയാം രമേശ് നാരായണന് പുരസ്കാരം നൽകുക എന്നുള്ളതാണ് തൻറെ ദൗത്യം എന്ന്. പക്ഷേ ദൗർഭാഗ്യവശാൽ ആ വിവരം രമേശ് നാരായണൻ മനസ്സിലാക്കിയിട്ടില്ല എന്നുള്ളത് ആസിഫ് അലി വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും അതനുസരിച്ച് വളരെ ഭംഗിയായി പുഞ്ചിരിച്ചുകൊണ്ട് രംഗം വിടുകയും ചെയ്തു എന്നുള്ളിടത്ത് ഒരു വലിയ മെച്യൂരിറ്റി അനുഭവപ്പെടുന്നുണ്ട്. ആ മെച്യൂരിറ്റി തൻറെ പത്രസമ്മേളനത്തിലും ആസിഫ് അലി പ്രകടിപ്പിക്കുന്നുണ്ട്. എനിക്കുള്ള പിന്തുണ മറ്റൊരാൾക്ക് വേദന സമ്മാനിക്കരുതെന്നും തന്നോട് സംസാരിക്കുമ്പോൾ രമേഷ് നാരായണന്റെ കണ്ഠമിടന്നുണ്ടായിരുന്നു എന്നും വെളിപ്പെടുത്തുമ്പോൾ അത് ആസിഫലിയോടുള്ള ബഹുമാനമായി മാറുന്നു. സല്യൂട്ട്.
അപ്പോൾ നമ്മൾ മാപ്പ് പറയേണ്ടത് ആ വേദിയിൽ അപമാനിക്കപ്പെട്ട “പറയാൻ മറന്ന പരിഭവങ്ങളും” “ചാഞ്ചാടിയാടി”യും “മുകിലിൻ മകളെ”യും “ഒരു നറുപുഷ്പമായി എൻ നേർക്ക് നീളുന്ന മിഴിമുന”യും “ശാരദാബര”വും ഉൾപ്പെടെ നൂറുകണക്കിന് വ്യത്യസ്തങ്ങളായ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സന്തോഷ്, സോറി രമേഷ് നാരായണനെയാണ്.!
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
