നവിമുംബൈ: നെരൂൾ നഗരത്തെ മഞ്ഞയുടുപ്പിച്ചുകൊണ്ട് ഇരുപതാമത് ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിന് കൊടിയിറങ്ങി. തീർത്ഥാടന ഘോഷയാത്രയിലും തുടർന്ന് നടന്ന പൊതു സമ്മേളനത്തിലും നിരവധി ഗുരുദേവ ഭക്തർ പങ്കെടുത്തു. രാവിലെ 8 .30 നു പൊതുദർശനത്തിനു വച്ച ഗുരുദേവ ദിവ്യദന്തം ദർശിക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി ഭക്തർ എത്തിയിരുന്നു. രാവിലെ 10 നു നെരൂൾ ശിവാജി ചൗക്കിൽനിന്നും പുഷ്‌പാലംകൃത രഥത്തിൽ ഗുരുദേവന്റെ ഛായാ ചിത്രവും വഹിച്ചുകൊണ്ട് ആരംഭിച്ച തീർത്ഥാടന ഘോഷയാത്രയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിയ ആയിരക്കണക്കിന് ഗുരുദേവ ഭക്തർ അണിനിരന്നു. ഘോഷയാത്ര ഉച്ചയോടെ ഗുരുദേവഗിരിയിൽ എത്തിച്ചേർന്നപ്പോൾ മഹാഗുരുപൂജ ആരംഭിച്ചു. പൂജയ്ക്കുശേഷം ആയിരങ്ങൾ പങ്കെടുത്ത സമൂഹ സദ്യ നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു. സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, പ്രൊഫ. ബ്രൂസ് റസ്സൽ യു. എസ്. എ., വി. ജി. പ്രേം, ശിവദാസൻ മാധവൻ ചാന്നാർ, മിനി അനിരുദ്ധൻ, വി. കെ. മുഹമ്മദ്, എൻ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. ഓ. കെ. പ്രസാദ് സ്വാഗതവും എസ്. ചന്ദ്രബാബു നന്ദിയും പറഞ്ഞു.
![](https://amchimumbaionline.com/wp-content/uploads/2024/02/snms-in.jpg)
ഗുരുദേവഗിരി ശിവഗിരിയെപ്പേലെയാകുന്നു; സ്വാമി ഋതംഭരാനന്ദ
ശിവഗിരി ഗുരുദേവന്റെ മഹാസമാധി സ്ഥലമാണെങ്കിൽ ഗുരുദേവഗിരിയിൽ ഗുരുദേവന്റെ ഭൗതിക തിരുശേഷിപ്പായ ദന്തം സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അതിനാൽത്തന്നെ ഗുരുദേവഗിരിയും ശിവഗിരിയെപ്പോലെ തീർത്ഥാടന കേന്ദ്രമായി മാറിയിരിക്കുന്നുവന്നു ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അഭിപ്രായപ്പെട്ടു.
ഗുരുദേവഗിരിയിൽ വന്നുചേർന്ന ദിവ്യ ദന്താന്തം ഗുരുദേവ വിശ്വാസികളെ സംബന്ധിച്ച് വിലമതിക്കാനാവാത്ത ഒരു നിധിതന്നെയാണെന്നു ഗുരുധർമ പ്രചാരണ സഭയുടെ പ്രസിഡന്റ് സ്വാമി ഗുരുപ്രസാദ് അഭിപ്രായപ്പെട്ടു.
ശ്രീനാരായണ മന്ദിരസമിതിയുടെ പ്രവർത്തനങ്ങൾ അതിശയിപ്പിക്കുന്നതും ശ്രീനാരായണ ദർശനമായ `വിദ്യകൊണ്ട് സ്വാതന്ത്രരാവുക’ എന്ന തത്വം നടപ്പിൽ വരുത്തുന്നതിനായി ഏറെ ശ്രദ്ധിക്കുന്നുവെന്നു മനസ്സിലാക്കുന്നുവെന്നും യു. എസ്. എ.യിൽ നിന്നും എത്തിയ പ്രൊഫ. ബ്രൂസ് റേ റസ്സൽ അഭിപ്രായപ്പെട്ടു. ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബ്രൂസ് റസ്സൽ. അമേരിക്കയിലാണ് താമസമെങ്കിലും ശ്രീനാരായണ മന്ദിര സമിതിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
ഗുരുദേവന്റെ ദിവ്യദന്തം ഗുരുദേവഗിരിയിൽ സംരക്ഷിക്കപ്പെടണമെന്ന് ഞാൻ തീരുമാനിച്ചതുതന്നെ ഇവിടെ അത് പവിത്രമായിരിക്കുകയും ഭക്തർക്ക് എക്കാലവും ദർശിക്കാനവസരം ലഭിക്കുകയും ചെയ്യും എന്ന വിശ്വാസത്താലാണെന്നു ശിവദാസൻ മാധവൻ അഭിപ്രായപ്പെട്ടു. . ദന്തം ഇവിടെനിന്നു മാറ്റും എന്നുള്ള ചിലരുടെ പ്രചാരണം ശരിയല്ലെന്നും അത് വരേണ്ടിടത്തുതന്നെയാണ് വന്നുചേർന്നിട്ടുള്ളതെന്നും അതിൽ തനിക്ക് ഏറെ ചാരിതാർഥ്യമുണ്ടെന്നും അതിൽ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി