ഇൻമേക് മഹാരാഷ്ട്ര ചാപ്റ്ററിൻ്റെ ഉദ്ഘാടനം ബിസിനസ് രംഗത്ത് ഒരു സുപ്രധാന നേട്ടമാണെന്നും ചേംബറിന് പൂർണ്ണഹൃദയത്തോടെ പിന്തുണ നൽകുമെന്നും മുംബൈ മറൈൻ ലൈനിലുള്ള ഇൻ്റർകോണ്ടിനെൻ്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇൻഡോ-ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ (ഇൻമെക്ക്) മഹാരാഷ്ട്ര ചാപ്റ്റർ ഉത്‌ഘാടനം ചെയ്തുകൊണ്ട് ഭവനമന്ത്രി അതുൽ സാവേ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ നിർമ്മാണ-സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ മഹാരാഷ്ട്രയുടെ ഇരട്ട റോളിനെകുറിച്ചും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്കും മിഡിൽ ഈസ്റ്റിനുമിടയിലുള്ള ബിസിനസുകൾക്കുള്ള സംസ്ഥാനത്തിൻ്റെ തന്ത്രപരമായ നേട്ടത്തെ അദ്ദേഹം അടിവരയിട്ട. ഭാവിയിലെ സഹകരണങ്ങൾ വളർത്തിയെടുക്കുന്നതിൽ ഇൻമേക് മഹാരാഷ്ട്രയ്ക്കു നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
മഹാരാഷ്ട്ര വികസന കുതിപ്പിലാണെന്നും സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കൊപ്പം യാത്ര ചെയ്യാൻ താൽപ്പര്യമുള്ള നിക്ഷേപകർക്ക് പ്രത്യേക ആനുകൂല്യങ്ങൾ മന്ത്രി വാഗ്ദാനം ചെയ്തു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും (എഫ്‌ഡിഐ) സംസ്ഥാനത്തിൻ്റെ വർദ്ധിച്ചുവരുന്ന ബിസിനസ്സ് സൗഹൃദ അന്തരീക്ഷം തിരിച്ചറിഞ്ഞു കൊണ്ട്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന അഞ്ചാമത്തെ പ്രധാന സമ്പദ്‌വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്ഥാനം മന്ത്രി ആവർത്തിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ ഉയർച്ചയ്ക്ക് നിർണായക പങ്കു വഹിക്കാൻ മഹാരാഷ്ട്ര ഒരുങ്ങുകയാണെന്നും മന്ത്രി സാവേ വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും വ്യാവസായികവൽക്കരിക്കപ്പെട്ട സംസ്ഥാനമെന്ന മഹാരാഷ്ട്രയുടെ പ്രത്യേകതയെ അംഗീകരിച്ചു കൊണ്ട് മുംബൈ-നാഗ്പൂർ സമൃദ്ധി മാർഗ്, ബോംബെ ഡൽഹി ഇൻഡസ്ട്രിയൽ കോറിഡോർ, മുംബൈ തീരദേശ റോഡ് തുടങ്ങിയ പ്രധാന പദ്ധതികൾ മന്ത്രി എടുത്തുപറഞ്ഞു. നവ സേവയിലെ ജവഹർലാൽ നെഹ്‌റു തുറമുഖത്തേക്കാൾ നാലിരട്ടി വലിപ്പമുള്ള ദഹാനുവിനടുത്തുള്ള വധ്‌വാനിലെ പുതിയ തുറമുഖത്തെക്കുറിച്ചുള്ള സർക്കാർ തീരുമാനവും അദ്ദേഹം പരാമർശിച്ചു. ഇത് സാമ്പത്തിക ഭൂപടത്തിൽ മഹാരാഷ്ട്രയുടെ പ്രാധാന്യം കൂടുതൽ വർധിക്കുമെന്നും എടുത്ത് പറഞ്ഞു.
രാജ്യത്തെ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൻ്റെ (എഫ്ഡിഐ) 38 ശതമാനം 65,000 കോടിയോളം രൂപ ഒഴുകിയെത്തിയത് മഹാരാഷ്ട്രയിലേക്കാണെന്ന് മുഖ്യാതിഥി ഡോ. രാജേന്ദ്ര ഭരൂദ് തൻ്റെ പ്രസംഗത്തിൽ കണക്കുകൾ നിരത്തി വ്യക്തമാക്കി. ഇന്ത്യയുടെ അനുകൂലമായ വ്യവസായ അന്തരീക്ഷമാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കൂടാതെ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും നിക്ഷേപ നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള മൈത്രി പോർട്ടൽ പോലുള്ള സംരംഭങ്ങൾ ചുവപ്പ് നാടകളെ നിർമ്മാർജനം ചെയ്‌തെന്നും അദ്ദേഹം എടുത്തുപറഞ്ഞു. തൊഴിൽ മേഖലകളിൽ സ്ത്രീകളെ ശാക്തീകരിക്കേണ്ടതിൻ്റെ ആവശ്യകത ഡോ. ഭരൂദ് ഊന്നിപ്പറഞ്ഞു. വൈദഗ്ധ്യവുമുള്ള മേഖലകളിൽ നിലവിലെ സ്ത്രീ തൊഴിൽ ശക്തി 24% ആണ്. രാജ്യത്തിൻ്റെ വളർച്ചയിൽ സ്ത്രീകൾ വഹിക്കുന്ന സുപ്രധാന പങ്ക് തിരിച്ചറിഞ്ഞ് ഇന്ത്യയുടെ സമഗ്ര വികസനത്തിന് ഈ ശതമാനം വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചേമ്പറിനോട് വിശിഷ്‌ടാതിഥിയായി പങ്കെടുത്ത്കൊണ്ട് കോർപ്പറേറ്റ് മന്ത്രാലയ ഓഫീസിലെ വെസ്റ്റേൺ ഇന്ത്യ റീജിയണൽ ഡയറക്ടർ സതീഷ് കുമാർ നിർദേശിച്ചു.ചെയർമാൻ എൻ,എം.ഷറഫുദ്ദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ജനറൽ സുരേഷ് കുമാർ മധുസൂദനൻ, വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. മഹാരാഷ്ട്ര ചാപ്റ്റർ പ്രസിഡൻ്റ് പി.ജെ. അപ്രേം,വൈസ് ചെയർമാനും യുഎഇ ചാപ്റ്റർ പ്രസിഡൻ്റുമായ ജെയിംസ് മാത്യു,ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ഫോറിൻ ഇൻവെസ്റ്റ്‌മെൻ്റ് കമ്മിറ്റി വൈസ് ചെയർമാൻ ഡേവിസ് കല്ലൂക്കാരൻ, ന്യൂഡൽഹിയിൽ നിന്നുള്ള സ്ഥാപക ഡയറക്ടർ ജഗ്ദീപ് റിഖി എന്നിവരും സംസാരിക്കുകയുണ്ടായി. മഹാരാഷ്ട്ര ചാപ്റ്റർ വൈസ് പ്രസിഡൻ്റ് വി എസ് അബ്ദുൾ കരീം നന്ദി പറഞ്ഞു.
Cover Photo : Atul Save, Minister of Housing, Govt. of Maharashtra inaugurating the Maharashrta Chapter of INMECC. Also seen V. S. Abdul Kareem, Jagdeep Rikhy, Davis Kallookaran, Dr. James Mathew, Dr. Rajendra Bharud, Dr. Sureshkumar Madhusudhanan, A N Shaji, Dr. P J Aprain, and Satish Kumar,