ഗൾഫ് സ്വപ്നവുമായി മുംബൈ നഗരത്തിലെത്തി കബളിപ്പിക്കപ്പെട്ടവരുടെ ദുരിത കഥകളിലെ ഇരകളിൽ ഭൂരിഭാഗവും മലയാളികളാണ്. ജീവിത പ്രാരാബ്ധങ്ങളിൽ നിന്നും മുക്തി കിട്ടാനായാണ് വലിയ തുക നൽകി കടലിനക്കരെ ജോലി തേടി പോകുന്നത്. അക്കാലങ്ങളിൽ ഗൾഫിൽ പോയി കൈനിറയെ പണവുമായി ജീവിതം പച്ചപിടിപ്പിച്ചവർ ചുറ്റിലും കറങ്ങി നടക്കുന്നത് ഇവർക്കെല്ലാം പ്രചോദനമാണ്. അങ്ങിനെയാണ് തൊണ്ണൂറുകളുടെ അവസാനത്തിൽ അടൂർ സ്വദേശിയായ രതീദേവിയും മുംബൈയിലെത്തുന്നത്.
കുടുംബത്തിലെ സാമ്പത്തിക പരാധീനതയിൽ നിന്നും മോചനം തേടിയാണ് മലയാളിയായ ഏജന്റിന്റെ പ്രലോഭനത്തിൽ നഗരത്തിലെത്തിയത്. ഏജന്റ് ആവശ്യപ്പെട്ട 50000 രൂപയും പാസ്സ്പോർട്ടും നൽകിയെങ്കിലും വിസ കിട്ടിയില്ല. മോഹന വാദ്ഗാനങ്ങൾക്കൊടുവിൽ മാസങ്ങൾ കഴിഞ്ഞാണ് ചതിക്കുഴിയിൽ അകപ്പെട്ടെന്നറിയുന്നത്. അവസാനം മലയാളി ഏജന്റും സംഘവും ചേർന്ന് മാനം പോലും കവർന്നെടുത്താണ് തന്നെ അഴുക്ക് ചാലിൽ തള്ളിയതെന്ന് പറയുമ്പോൾ ഇപ്പോഴും കണ്ണുകളിൽ കഴിഞ്ഞ കാല യാതനകൾ വായിച്ചെടുക്കാം.
ആരോരുമില്ലാത്ത അവസ്ഥയിൽ അതിജീവനത്തിനായുള്ള പോരാട്ട ജീവിതമായിരുന്നു തുടർന്നുള്ള ദിവസങ്ങൾ. ചെറിയ കമ്പനികളിൽ ജോലി ചെയ്തായിരുന്നു ഉപജീവനം. വീട്ടു വാടകയും ഭക്ഷണവുമായി ചിലവിന് പോലും വരുമാനം തികഞ്ഞിരുന്നില്ല. കോവിഡ് നഗരത്തെ പിടിച്ചുലപ്പോൾ ജീവിതം കൂടുതൽ ദുസ്സഹമായി. വാടക പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയിൽ ഒരു പുറമ്പോക്ക് സ്ഥലത്ത് അഭയം തേടുകയായിരുന്നു.
പ്രായമായതോടെ പണിക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥയിൽ പരസഹായം കൊണ്ടാണ് ഇപ്പോഴത്തെ ജീവിതം. അറുപത്തി മൂന്നാം വയസ്സിലും ഒറ്റയ്ക്കാണ് ജീവിതം. ഗോരേഗാവ് ഈസ്റ്റിൽ ഡിണ്ടോ ഷീയിലെ പുറമ്പോക്ക് സ്ഥലത്ത് നാല് കമ്പ് വെച്ചുകെട്ടി പ്ലാസ്റ്റിക് കൊണ്ട് മറച്ച സ്ഥലത്താണ് അന്തിയുറങ്ങുന്നത്. കടുത്ത ചൂടിലും മഴക്കാലത്തും ദുരിതമാണ് ഇവരുടെ ജീവിതമെന്നാണ് സ്ഥലം സന്ദർശിച്ച മലയാളികളായ സാമൂഹിക പ്രവർത്തകർ പറയുന്നത്.
താമസിക്കുന്ന സ്ഥലത്തൊരു വീട് വയ്ക്കാൻ സർക്കാർ അധികൃതർക്ക് നൽകിയ അപേക്ഷക്ക് അനുകൂലമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നതെന്ന് രതി പറയുന്നു. ചെറിയൊരു വീട് പണിയാൻ സുമനസുകളുടെ സഹായം തേടുകയാണ് ഈ മലയാളി സ്ത്രീ
മഹാരാഷ്ട്ര പ്രവാസി കേരള മഞ്ചിൻ്റെ ഭാരവാഹികളായ UN ഗോപിനായർ സുരേഷ് ബദ്‌ലാപ്പൂർ, ശ്രീനിവാസ് ഉണ്ണി, നിരണം കരുണാകരൻ കൂടാതെ യോഗേശ്വരി മലയാളി സമാജം ഭാരവാഹികളായ . രാമചന്ദ്രൻ നായർ ബെന്നി തോമസ് തുടങ്ങിയരും സ്ഥലത്തെത്തി ഇവർക്ക് സഹായ വാഗ്ദാനങ്ങൾ നൽകിയതായി സുരേഷ് കുമാർ അറിയിച്ചു.