1986 മെയ് 31 നായിരുന്നു എൻ്റെ മുംബൈയിലേക്കുള്ള കുടിയേറ്റം. നീണ്ട 38 വർഷത്തെ നഗര യാത്രകൾക്ക് ശേഷം നാളെ 2024 മെയ് 31 ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറക്കം. 60 വർഷത്തെ ജീവിതം, ഏകദേശം 22000 ദിനങ്ങൾ, ഇക്കാലമത്രയും എന്ത് ചെയ്തു, എന്ത് നേടി എന്ന് ചോദിച്ചാൽ ഒരു വലിയ വട്ടപൂജ്യമായിരിക്കും ഉത്തരം.
ബാല്യം വിടാത്ത ഒരു 60 കാരനാണ് ഞാനിന്നും. എൻ്റെ ഓർമ്മകളിൽ, ചിന്തകളിൽ, നഗരസന്ധ്യകളുടെ ഏകാന്ത വിഷാദങ്ങളിൽ എല്ലാം ഒരു വള്ളി ട്രൗസറുകാരൻ സൈക്കിൾ ചക്രമുരുട്ടി ടാറിടാത്ത റോഡിലൂടെ പൊടി പറത്തി ഓടുന്നുണ്ട്. എന്നെ ഉണർത്തുന്നത് മൊബൈലിലെ ഗുഡ് മോണിങ്ങ് സന്ദേശങ്ങളല്ല, ഗ്രാമത്തിലെ വയലിൽ നിന്നുയരുന്ന തേക്കു പാട്ടുകളാണ്. ഞാൻ കേൾക്കുന്ന സംഗീതം പാശ്ചാത്യ സംഗീതമോ, റാപ്പോ, ശാസ്ത്രീയ സംഗീതമോ ഗസലോ ഒന്നുമല്ല, എന്നിൽ പെരുമഴ പെയ്ത്താകുന്നത് കാട്ടുതാറാവുകൾ ഇണകളെ തിരയുന്ന കായലിനരികിലൂടെ വയലാർ കുറിച്ചിട്ട ഗ്രാമ വിശുദ്ധിയുള്ള വരികളാണ്.
ഞാൻ സനാഥനായിരുന്നു, ദൂരെയെങ്കിലും അച്ഛനും അമ്മയും ഒരു ശക്തിയായിരുന്നു. അച്ഛൻ മരിച്ചപ്പോഴും ആ സനാഥ ബോധത്തിന് ഒരു പോറലുമേറ്റില്ല. അമ്മയായിരുന്നു എല്ലാം. ഉറക്കം വരാത്ത രാത്രികളിൽ, അസ്വസ്ഥമാകുന്ന ചിന്തകളിൽ ഞാൻ അമ്മയുടെ ചുളിവുവീണ വയറിൽ മുഖം പൊത്തി കിടന്നു. ” ൻ്റെ കുട്ടിക്കെന്താ ? ” എന്ന ചോദ്യവും മുടിയിഴകളിലൂടെ ഇഴയുന്ന അമ്മയുടെ അദൃശ്യമായ വിരലുകളും ആശ്വാസത്തിൻ്റെ സ്നേഹ സ്പർശങ്ങളായിരുന്നു. ഞാൻ വലുതാവുന്നതും പ്രായമാകുന്നതും ഞാനറിഞ്ഞില്ല, അമ്മയുടെ മടിയിലെ കൊച്ചുകുട്ടിയായിരുന്നു ഞാനെന്നും .
അമ്പലത്തിലേക്കും അച്ഛൻ്റെ വീട്ടിലേക്കും അമ്മക്ക് കൂട്ടു പോയപ്പോൾ അമ്മയോട് വഴിയാത്രക്കാരും റോഡ് വക്കിലെ വീട്ടുകാരും വേലിക്കൽ വന്ന് സ്നേഹാന്വേഷണം ചോദിക്കുന്നത് കേട്ടാണ് സൗഹൃദങ്ങളും ബന്ധങ്ങളും എന്താണെന്ന് പഠിച്ചത്. ഉച്ചക്ക് വീട്ടിലെ പണികളെല്ലാം കഴിഞ്ഞ് അമ്മ തൊടിയിലെ കുളത്തിൽ കുളിക്കാൻ പോകുമ്പോൾ കൂട്ടു പോയപ്പോഴാണ് നീന്താൻ പഠിച്ചത്, അതായിരിക്കാം നഗരത്തിൻ്റെ ചുഴികളിൽ മുങ്ങിപ്പോകാതെ ഒഴുക്കിനെതിരെ നീന്തി എൻ്റെ കടലാസുതോണി കരയടുക്കാൻ കാരണം.
ചൂളം വിളിച്ചോടുന്ന ലോക്കൽ ട്രെയിനുകളുടെ തിരിഞ്ഞു നോട്ടമില്ലാത്ത യാത്രകളിൽ, മുന്നോട്ടുള്ള ലക്ഷ്യം മാത്രം നോക്കി നടക്കുന്ന മഹാനഗരത്തിൻ്റെ അതിജീവന യാത്രകളിൽ, വിജയം മാത്രം മനസ്സിൽ കുറിച്ച് പൊരുതുന്ന മുംബൈയുടെ പകൽ പോരാട്ടങ്ങളിൽ അമ്മയുടെ ചെറുവിരൽ പിടിച്ചൊരു ഏകാന്ത യാത്രികൻ നഗരത്തിൻ്റെ കാപട്യങ്ങളറിയാതെ വഴികളിൽ അന്ധിച്ചു നിൽക്കുന്നു.
2020 ഒക്ടോബർ എട്ടിന് ജന്മനാളിൽ തന്നെ തൻ്റെ എട്ടും പൊട്ടും തിരിയാത്ത കുട്ടിയെ നഗരത്തിൻ്റെ ആൾക്കൂട്ടത്തിൽ തനിച്ചാക്കി അമ്മ യാത്രയായി. കൊറോണക്കാലം അയിത്തം കൽപ്പിച്ച ബന്ധങ്ങളുടെ മതിൽക്കെട്ടിനിപ്പുറത്ത് അറുപതിലെത്തിയ ഒരു കൊച്ചു കുട്ടി ആരും കാണാതെ മുഖം പൊത്തി തേങ്ങി.
സന്ധ്യ മയങ്ങി തുടങ്ങി, വഴികൾ ശൂന്യമായി, ഞാൻ പടിയിറങ്ങട്ടെ.. കൈ പിടിക്കാൻ, മടിയിൽ തല ചായ്ക്കാൻ അമ്മയില്ലാത്ത വഴിയിലേക്ക് ഏകനായി..
- രാജൻ കിണറ്റിങ്കര