യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി കഴിഞ്ഞ ദിവസമാണ് യെമെനിൽ എത്തിയത്. ശനിയാഴ്ച കൊച്ചിയിൽ നിന്ന് മുംബൈ വഴിയാണ് ഇരുവരും യെമനിലേക്ക് തിരിച്ചത്.
നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും തമ്മിൽ കാണുന്നത്. ജയിലിൽ എത്തി ഇന്ന് ഉച്ചയ്ക്ക് നേരിൽ കാണാനാണ് അനുമതി. കൊല്ലപ്പെട്ട യെമെൻ പൗരന്റെ കുടുംബത്തെയും അവർ കണ്ട് മാപ്പ് അപേക്ഷിക്കുമെന്ന് ആക്ഷൻ കൌൺസിൽ ഭാരവാഹിയായ ദിനേശ് നായർ പറഞ്ഞു.
ഹൂതികൾക്ക് മുൻതൂക്കമുള്ള മേഖലയായ സനയിലാണ് നിമിഷപ്രിയ ജയിലിൽ കഴിയുന്നത്. അവിടേക്കുള്ള അനുമതി കിട്ടിയ ശേഷമാണ് പുറപ്പെട്ടത്. ശനിയാഴ്ചയാണ് പ്രേമകുമാരിയും ആക്ഷൻ കൗൺസിൽ ഭാരവാഹിയും യെമെനിലെ ബിസിനസുകാരനുമായ സാമുവേൽ ജെറോമും കൊച്ചിയിൽനിന്ന് യെമെൻ തലസ്ഥാനമായ എയ്ഡനിലേക്ക് വിമാനം കയറിയത്. എയ്ഡനിൽനിന്ന് റോഡുമാർഗം 12 മണിക്കൂർ യാത്ര ചെയ്ത് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ഇരുവരും സനയിലെത്തി. മൂന്നു മാസത്തെ യെമെൻ വിസയാണ് പ്രേമകുമാരിക്ക് ലഭിച്ചിട്ടുള്ളത് എന്ന് ആക്ഷൻ കൌൺസിൽ കൺവീനറായ ജയൻ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ ഡൽഹി ഹൈക്കോടതിയാണ് യാത്രയ്ക്ക് അനുമതി നൽകിയത്. ഇതോടെയാണ് ആക്ഷൻ കൗൺസിൽ മുൻകൈയെടുത്ത് വിസ തരപ്പെടുത്തിയതും യാത്ര കോർഡിനേറ്റ ചെയ്തതും. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രതലവൻമാരുമായുള്ള ചർച്ചയും വൈകാതെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ആക്ഷൻ കൌൺസിൽ അംഗം ബാബു ജോൺ പ്രത്യാശ പ്രകടിപ്പിച്ചു.
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്‍റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ പറയുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. മകളെ കാണാനും യെമൻ ജനതയോട് മാപ്പ് പറയാനും വേണ്ടിയാണ് ഈ യാത്രയെന്ന് പ്രേമകുമാരി പറഞ്ഞിരുന്നു. നയതന്ത്ര ചർച്ചകൾക്ക് പോലും വിദൂര സാധ്യതയുളള കേസിൽ പ്രതീക്ഷ നൽകുന്ന ചുവടുവെയ്പ്പാണ് ആക്ഷൻ കൗണ്സിലിന്റെ സഹായത്തോടെ പ്രേമകുമാരിയുടെ യെമനിലേക്കുളള യാത്ര.