തിരുവനന്തപുരം / നാസിക്:
അയോധ്യയിൽ നിന്ന് നാസിക്–കൊങ്കൺ–തിരുവനന്തപുരം വഴി രാമേശ്വരത്തേക്ക് “ശ്രീരാമ സർക്ക്യൂട്ട് ട്രെയിൻ” എന്ന പേരിൽ ഒരു പുതിയ തീർത്ഥാടന ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന നിർദ്ദേശം ചർച്ച ചെയ്യുന്നതിനായി നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) പ്രതിനിധികൾ തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കൂടിക്കാഴ്ച നടത്തി.
NMCA ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗദൻ, ജോയിന്റ് സെക്രട്ടറി കെ. സദാശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം തിരുവനന്തപുരത്ത് എത്തി മേയറുമായി വിശദമായ ചർച്ച നടത്തിയത്. അയോധ്യ, നാസിക്, രാമേശ്വരം തുടങ്ങിയ പ്രധാന തീർത്ഥനഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ നിർദ്ദേശം, രാജ്യവ്യാപകമായ തീർത്ഥാടന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിർണായകമാകുമെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി.
പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മേയർ വി.വി. രാജേഷ്, തുടർനടപടികളിൽ നിർണായക പങ്ക് വഹിക്കാൻ തയ്യാറാണെന്നും, പദ്ധതി വിജയിപ്പിക്കുന്നതിന് NMCAയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഉറപ്പ് നൽകി. തുടർനടപടികളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ അറിയിക്കുമെന്നും മേയർ അറിയിച്ചു.
അയോധ്യയും രാമേശ്വരവും പോലുള്ള പ്രധാന ക്ഷേത്രനഗരങ്ങളും, അടുത്ത വർഷം മഹാരാഷ്ട്രയിലെ നാസിക്കിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ ട്രെയിൻ സർവീസ് വലിയ പ്രാധാന്യമുള്ളതാണെന്ന് NMCA നേതൃത്വം വ്യക്തമാക്കി.
ഈ നിർദ്ദേശത്തിന് ജൂനാ അഖാഢ മഹാമണ്ഡലേശ്വർ പരംപൂജ്യ ആനന്ദവനം ഭാരതി, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ.ബി. ഉത്തംകുമാർ (ബിജെപി കേരള സെൽ മഹാരാഷ്ട്ര അധ്യക്ഷൻ) എന്നിവരിൽ നിന്ന് പിന്തുണയും സഹകരണവും ലഭിക്കുന്നതായും NMCA അറിയിച്ചു.
ശ്രീരാമ സർക്ക്യൂട്ട് ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, ദക്ഷിണ–ഉത്തര ഭാരതത്തിലെ തീർത്ഥാടന ബന്ധം കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
