താനെ (മുംബൈ):
സാൻസ്‌കൃതി ആർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഫെബ്രുവരി 8 ഞായറാഴ്ച വിരാസത് സ്റ്റേജിൽ അരങ്ങേറിയ ദക്ഷിണേന്ത്യൻ കലാപ്രകടനങ്ങൾ, പ്രേക്ഷകർക്ക് സമ്പന്നമായ സാംസ്‌കാരിക അനുഭവമായി. ഗണേഷ് അയ്യരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പരിപാടികൾ, ദക്ഷിണേന്ത്യൻ ഫോക് –ക്ലാസിക്കൽ കലാരൂപങ്ങളുടെ ഊർജവും ആഴവും ഒരുമിച്ച് അവതരിപ്പിക്കുന്നതായി മാറി.
“Roots & Rhythms of the South” എന്ന പ്രമേയത്തിൽ ഒരുക്കിയ അവതരണങ്ങളിൽ, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ പരമ്പരാഗത നൃത്ത–സംഗീത ശൈലികൾ സമന്വയിപ്പിച്ചാണ് വേദിയിലെത്തിയത്. ഓരോ പ്രകടനവും ദക്ഷിണേന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.

കേരളീയ സംസ്കാരത്തിന്റെ ആത്മീയ താളങ്ങളുമായി ബന്ധപ്പെട്ട തെയ്യം / ദിവൈൻ മ്യൂസിക് ആൻഡ് ഡാൻസ് അവതരണം പ്രേക്ഷകരിൽ വലിയ ആവേശമുണർത്തി. ഇതോടൊപ്പം, കേരളത്തിന്റെ വിവിധ നാടോടി കലാരൂപങ്ങൾ അവതരിപ്പിച്ച മാമാങ്കം ഡാൻസ് ക്രൂയുടെ പ്രകടനം, ശക്തമായ താളങ്ങളും ചലനങ്ങളും കൊണ്ട് വേദിയെ ത്രസിപ്പിച്ചു .
വിളക്കാട്ടം എന്ന കേരളീയ കലാരൂപം അവതരിപ്പിച്ച നൃത്ത്യർപ്പണ ഫൈൻ ആർട്സ് സെന്റർ സംഘത്തിന്റെ പ്രകടനം, ദൃശ്യസൗന്ദര്യത്തിലും ശാസ്ത്രീയതയിലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ദക്ഷിണേന്ത്യൻ കലകളുടെ വൈവിധ്യം ഒരേ വേദിയിൽ അനുഭവിക്കാനുള്ള അപൂർവ അവസരമായിരുന്നു ഈ പരിപാടികൾ.

ഗണേഷ് അയ്യറും സംഘവും അവതരിപ്പിച്ച പ്രകടനങ്ങൾ, ദക്ഷിണേന്ത്യൻ കലാപാരമ്പര്യങ്ങൾ കാലാതീതമാണെന്നും, അവയെ പുതുതലമുറയിലേക്ക് കൈമാറുന്നതിനുള്ള വേദികളാണ് സാൻസ്‌കൃതി ആർട്സ് ഫെസ്റ്റിവൽ പോലുള്ള പരിപാടികളെന്നും തെളിയിക്കുന്നതായിരുന്നു.
ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ കലകളെ ഒരുമിച്ച് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സാൻസ്‌കൃതി ആർട്സ് ഫെസ്റ്റിവൽ, വിരാസത് സ്റ്റേജിലെ ഈ ദക്ഷിണേന്ത്യൻ കലാസന്ധ്യയിലൂടെ തന്റെ സാംസ്‌കാരിക ദൗത്യം വീണ്ടും ഉറപ്പിച്ചു.
