നൃത്തവും സംഗീതവും ഒന്നിക്കുന്ന അന്താരാഷ്ട്ര വേദിയായി മുംബൈ മാറി. ഇന്ത്യൻ ക്ലാസിക്കൽ–ഫോക് കലാരൂപങ്ങളുടെ വൈവിധ്യം ആഘോഷിച്ചുകൊണ്ട് നൃത്തതരംഗിണി ഉത്സവ്, രണ്ട് ദിവസങ്ങളിലായി മുംബൈയിൽ പ്രേക്ഷകപ്രീതി നേടി
താളത്തിനൊപ്പം ചുവടുകൾ…
സംഗീതത്തിനൊപ്പം ആത്മാവും.
ജനുവരി 31നും ഫെബ്രുവരി 1നും മീരാ റോഡിലെ ഭാരത് രത്‌ന ഗണസമ്രാഗി ലതാ മങ്കേഷ്‌കർ നാട്യഗൃഹത്തിൽ അരങ്ങേറിയ നൃത്തതരംഗിണി ഉത്സവ്, അന്താരാഷ്ട്ര നൃത്ത–സംഗീത മഹോത്സവമായി ശ്രദ്ധ നേടി.

For more photos of the event, click here >>>>>>>>>
ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ പങ്കെടുത്ത ഈ ഉത്സവം, ക്ലാസിക്കൽ നൃത്ത–സംഗീത പൈതൃകത്തിന്റെ മികവാർന്ന അവതരണമായി മാറി.
ലോകപ്രശസ്ത തബല വിദഗ്ധനും സംഗീതജ്ഞനുമായ ഉസ്താദ് തൗഫീഖ് ഹുസൈൻ (അന്തരിച്ച ഉസ്താദ് സാക്കിർ ഹുസൈന്റെ സഹോദരൻ) നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും, വീഡിയോ സന്ദേശത്തിലൂടെ കലാകാരന്മാരെയും പ്രേക്ഷകരെയും പ്രചോദിപ്പിച്ചു.
കലാകാരന്മാർക്ക് കഴിവുകൾ അവതരിപ്പിക്കാനുള്ള വേദിയും, സംസ്കാരങ്ങൾ തമ്മിലുള്ള സംവാദത്തിനുള്ള പാലവുമാണ് നൃത്തതരംഗിണി ഉത്സവം ലക്ഷ്യമിടുന്നത്.
സാമൂഹ്യ പ്രവർത്തകയും ബിജെപി മുംബൈ സൗത്ത് ഇന്ത്യൻ സെൽ സെക്രട്ടറിയുമായ സ്മിത സിമി നായർ, റിട്ടയേർഡ് AIR ഉദ്യോഗസ്ഥൻ ആനന്ദ് പ്രകാശ് സിംഗ്, പ്രശസ്ത നൃത്ത വിമർശകൻ ഗുരു വിജയ് ശങ്കർ, ക്ലാസിക്കൽ ഗായിക സ്മിത ഛായ സാകറെ, ടി-സീരീസ് ഭജനഗായകൻ ചേതൻ മൽഹോത്ര എന്നിവർ ചടങ്ങിനെ സമ്പന്നമാക്കി.
കൊൽക്കത്തയിൽ നിന്നുള്ള അന്താരാഷ്ട്ര ഭാരതനാട്യം കലാകാരൻ ഗുരു മനോജിത് സാഹ, ഗുരു ഗരിമ ശർമയും ശിഷ്യരും അവതരിപ്പിച്ച കഥക്, ഗുരു ഉമാദേവിയുടെ ശിഷ്യർ അവതരിപ്പിച്ച കുചിപുടി, ഒഡീഷയിൽ നിന്നുള്ള കൃതിയ നരസിംഹ് റാണ, കിരൺ ഖാഡെ എന്നിവരുടെ ഒഡിസ്സി നൃത്താവിഷ്കാരം എന്നിവ പ്രേക്ഷകരെ ത്രസിപ്പിച്ചു.
ബെംഗളൂരുവിൽ നിന്നുള്ള ശ്രുതി ജോഷി, ന്യൂഡൽഹിയിലെ അനുരാധ റേ, വാരാണസിയിലെ വരണ്യ സിന്ഹ, ബെംഗളൂരുവിലെ ശ്രേയ ജോഷി എന്നിവരുടെ കഥക് അവതരണങ്ങൾ ശ്രദ്ധേയമായി.
പൻവേലിൽ നിന്നുള്ള ഗുരു തുഷാർ സാവന്തിന്റെ ഭാരതനാട്യവും, അസാമിലെ പ്രശസ്ത ഗുരു പ്രീതിലേഖയുടെ ശിഷ്യ മീനാക്ഷി ആചാര്യ അവതരിപ്പിച്ച സത്രിയ നൃത്തവും ഉത്സവത്തിന് പൂർണത നൽകി.
സരസ്വതി കലാകേന്ദ്ര & റിസർച്ച് സെന്ററിന്റെ ഡയറക്ടറും പ്രിൻസിപ്പളുമായ സുബിത വി. മുരളിയുടെ നേതൃത്വത്തിൽ, ഷാലിമാർ ഇവന്റ്സിലെ അഭിരാം മുരളിയും സംഘവും നടത്തിയ മികച്ച സംഘാടനത്തിലൂടെ, നൃത്തതരംഗിണി ഉത്സവ് കലാപൈതൃകത്തിന്റെ മഹോത്സവമായി മാറി.
