മുംബൈ: പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചു. മുംബൈയിലെ ശിവാജിനഗർ എംഎച്ച്എഡിഎ കോളനിയിൽ 24-കാരനായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മരിച്ചയാളെ റിയാസ് ഷെയ്ഖ് (24) എന്നായി തിരിച്ചറിഞ്ഞു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ റിയാസിനെ ഉടൻ രാജവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ വ്യാഴാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങി.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, പ്രതിയും മരിച്ച യുവാവും ബാല്യകാല സുഹൃത്തുക്കളായിരുന്നുവെന്നും കുടുംബപരമായ പ്രശ്‌നങ്ങളെ തുടർന്ന് ഇരുവരും ഏറെ നാളായി തർക്കത്തിലായിരുന്നുവെന്നും കണ്ടെത്തി. പ്രതി റിയാസിന് ₹1,500 കടം നൽകിയിരുന്നുവെന്നും, അത് തിരിച്ചുകിട്ടാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി.
സംഭവദിവസം രാത്രി റിയാസ് കെട്ടിടത്തിന് മുന്നിലെ വാട്ടർ ടാങ്കിന് സമീപം ഇരിക്കുമ്പോൾ പ്രതികളും സ്ഥലത്തെത്തി. പണം തിരിച്ചു നൽകാത്തതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം രൂക്ഷമായതോടെ പ്രധാന പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് റിയാസിന്റെ വയറ്റിൽ കുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആക്രമണത്തിന് മറ്റ് രണ്ട് പ്രതികളും സഹായം ചെയ്തതായും പോലീസ് അറിയിച്ചു.
സംഭവത്തിൽ മൂന്ന് പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
