മുംബൈ: ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയായ ഫിഫ ലോകകപ്പിൽ ഇത്തവണ ഒരു ഇന്ത്യൻ സ്പർശം കൂടി. അതിന് പിന്നിൽ കേരള വേരുകളുള്ള മുംബൈ മലയാളി കൊറിയോഗ്രാഫർ രജിത് ദേവാണ്.
2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ആൽബത്തിലെ ഗാനങ്ങളിലൊന്നായ “Siir Siir” എന്ന ഗാനത്തിന്റെ കൊറിയോഗ്രാഫറായ രജിത് ദേവ് ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. ഫിഫ ലോകകപ്പ് ഔദ്യോഗിക ആൽബവുമായി ബന്ധപ്പെട്ട ആദ്യ ഇന്ത്യൻ എന്ന ബഹുമതിക്കൊപ്പം, ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയെന്ന അംഗീകാരവും രജിത്തിന് ലഭിക്കുന്നു.
മുംബൈയിൽ ജനിച്ചു വളർന്നെങ്കിലും വേരുകൾ കേരളത്തിലെ ഷൊർണൂരിലാണെന്ന് രജിത് അഭിമാനത്തോടെ പറയുന്നു. ബാല്യകാലത്ത് സഹോദരിക്കൊപ്പം ഭാരതനാട്യം ക്ലാസുകളിൽ പോയതാണ് നൃത്തലോകവുമായി അദ്ദേഹത്തിന്റെ ആദ്യ ബന്ധം. പിന്നീട് ഔപചാരിക പരിശീലനത്തിലൂടെ നൃത്തത്തെ ജീവിതവഴിയാക്കി മാറ്റുകയായിരുന്നു.
ഭാരതനാട്യത്തിൽ നിന്ന് ലഭിച്ച അഭിവ്യക്തിയുടെ ആഴവും വിവിധ നൃത്തശൈലികളിൽ നടത്തിയ പരീക്ഷണങ്ങളുമാണ് തന്റെ കരിയറിന് കരുത്തായതെന്ന് രാജിത് പറയുന്നു. സ്കൂൾ കലോത്സവങ്ങൾ, ഗണേശോത്സവ വേദികൾ, പ്രാദേശിക സാംസ്കാരിക പരിപാടികൾ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അവതരണ വേദികൾ.
കുടുംബത്തിന്റെ പിന്തുണയാണ് വിജയത്തിന്റെ അടിത്തറയെന്ന് രജിത് ഓർക്കുന്നു. മത്സരങ്ങളിൽ പങ്കെടുക്കാൻ പിതാവ് ജോലിയിൽ നിന്ന് അവധി എടുത്ത് കൂടെ വന്നിരുന്ന നാളുകൾ ഇന്നും മറക്കാനാവാത്ത ഓർമ്മകളാണെന്ന് അദ്ദേഹം പറയുന്നു.
ലോക ഫുട്ബോളിന്റെ മഹാമേളയിൽ ഇന്ത്യൻ സാന്നിധ്യം കൂടുതൽ ശക്തമാകുന്ന ഈ കാലഘട്ടത്തിൽ, ഒരു മുംബൈ മലയാളി യുവാവിന്റെ ഈ നേട്ടം മലയാളി സമൂഹത്തിനാകെ അഭിമാന നിമിഷമാണ്. ആഗോള വേദിയിൽ തന്റെ കലാപാടവത്തിലൂടെ ഇന്ത്യയുടെ പേരും കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഉയർത്തിക്കാട്ടുകയാണ് രജിത് ദേവ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 6 2026 SATURDAY 4.30 P.M. | KAIRALI NEWS
