കുറെ വർഷങ്ങൾക്ക് ശേഷമാണ് നാട്ടിലെ ഒരു മഴക്കാലം കാണൂന്നത്. കാലവർഷം തുടങ്ങിയിട്ടില്ലെങ്കിലും അതിന്ന് മുന്നെ പെയ്ത മഴയ്ക്ക് കാലവർഷത്തോളം ഗരിമ ഉണ്ടായിരുന്നു.
മഴയ്ക്ക് മുന്നെ ആകാശം മൂടിക്കെട്ടി. സമയം സന്ധ്യയോടടുക്കുന്നു. കൊളളിയാൻ വളഞ്ഞ് പുളഞ്ഞ് തൊടികൾക്കിടയിലൂടെ ഇഴഞ്ഞുനീങ്ങി, തുടർച്ചയായ ഇടി മുഴക്കങ്ങൾ അലകളായി അന്തരീക്ഷത്തിൽ ഒഴുകി നടന്നു. ആറ് മണിക്ക് മുന്നെ ഗ്രാമത്തിൽ ഇരുൾ പരന്നു . മാവിൻ കൊമ്പിലും ആളൊഴിഞ്ഞ വീടിൻ്റെ നെറുകയിലും ആൺമയിലുകൾ പീലി വിടർത്തി.
ഓരോ ഇടി വെട്ടിനൊപ്പവും കറൻ്റ് വന്നും പോയും ഇരുന്നു. തൊടികളിലെ തെങ്ങും കവുങ്ങും കാറ്റിൽ കലി തുള്ളി നിന്നു. ഗ്രാമത്തിലെ അഅാടിയിലേക്ക് വീട്ടു സാധനങ്ങൾ വാങ്ങാൻ പോയവർ തിരക്കിട്ട് വീടുകളിലേക്കോടി, മഴയ്ക്ക് മുന്നെ വീടണയാൻ .
മഴയെത്തും മുന്നെ അഴയിൽ നിന്നും ഉണങ്ങാനിട്ട തുണികൾ വാരി കൂട്ടി ഓടുന്ന ഒരു അമ്മയുടെ നിഴൽ ഞാനെൻ്റെ മനസ്സിൻ്റെ നടുമുറ്റത്ത് കണ്ടു. പനമ്പിൽ ഉണങ്ങാനിട്ട നെല്ല് കോരി മുറത്തിലാക്കി അമ്മ വിടിൻ്റെ ചവിട്ടുപടികൾ കയറാൻ കാത്ത് നിൽക്കുന്ന മഴ. എല്ലാം ഭദ്രമായെന്ന് ഉറപ്പ് വരുത്തി മാത്രം ആർത്തു പെയ്യുന്ന മഴ ഒരിക്കലും അമ്മയെ മഴത്തുള്ളിയാൽ മുറിവേൽപ്പിച്ചില്ല.
തെങ്ങിൻ തടത്തിലെ കരിയിലക്കൂട്ടങ്ങളിൽ ഒളിച്ചിരുന്ന മാങ്ങകളെ തേടിപ്പിടിച്ച് ദയാവധം ചെയ്ത ഒരു ബാല്യം വീണ്ടും പുതുമഴയിൽ കിളിർത്തു.
ഒരു വലിയ കാറ്റിനൊപ്പം ആദ്യ മഴത്തുള്ളി ഉമ്മറ മുറ്റത്ത് വീണ് പൊട്ടിച്ചിതറി. തൊടിയിലെ കറുകപ്പുല്ലുകൾ ആകാശം നോക്കി നിന്നു . കൂവളത്തറയിലെ തുളസിയും നന്ത്യാർവട്ടവും മഴയുടെ ആദ്യസ്പർശനത്തിൽ പ്രണയ വിവശയായി.
ഇടവഴികളിൽ നീർച്ചാലുകൾ രൂപം കൊണ്ടു. തകരപ്പാത്തിയിലൂടെ ഒഴുകി താഴെ ചിന്നിച്ചിതറിയിരുന്ന പഴയ മഴയുടെ രവീന്ദ്ര സംഗീതം നിലച്ചിരിക്കുന്നു. പി വി സി പൈപ്പിലൂടെ ഒഴുകി താഴെ പതിക്കുന്ന പുതുമഴയുടെ ശബ്ദത്തിന് പഞ്ചാരി മേളത്തിൻ്റെ പൊലിമയേ ഉള്ളു. മഴ തോർന്നാൽ തീരുന്ന നൈമിഷിക രാഗഭാവങ്ങൾ.
കാലം തെറ്റി പൂത്ത ചില മാവുകളിൽ നിന്ന് പഴുത്ത മാങ്ങകൾ തൊടികളിൽ വീഴുന്ന ശബ്ദം. തെങ്ങിൻ തടത്തിലെ കരിയിലക്കൂട്ടങ്ങളിൽ ഒളിച്ചിരുന്ന മാങ്ങകളെ തേടിപ്പിടിച്ച് ദയാവധം ചെയ്ത ഒരു ബാല്യം വീണ്ടും പുതുമഴയിൽ കിളിർത്തു.
മഴ ആർത്തു പെയ്യുകയാണ്. തൊടിയിലെ തൊട്ടാവാടികൾ മഴയെ മുള്ള് കൊണ്ട് നോവിക്കാനാവാതെ മിഴി പൂട്ടി നിന്നു. ഇടി ശബ്ദങ്ങൾ നിലച്ചു, മിന്നൽ പിണറുകൾ മാഞ്ഞു . ഇപ്പോൾ മഴയ്ക്ക് കൂട്ടായി വയൽ കടന്നു വരുന്ന പുഴക്കാറ്റ് മാത്രം.
ആദ്യ മഴയിൽ വെളളപ്പാച്ചിലിൽ തുള്ളിച്ചാടുന്ന പരൽ മീനുകളെ പിടിക്കാൻ ചിലർ കായലിലേക്ക് വലയും ചൂണ്ടയുമായി മഴ നനഞ്ഞ് പോകുന്നുണ്ട്. ചുണ്ടിലെ എരിയുന്ന ബീഡിയിൽ യുദ്ധതന്ത്രം മെനയുന്നവർ.
മഴക്കോളിനൊപ്പം കനത്ത സന്ധ്യ രാത്രിക്ക് വഴിമാറിയിരിക്കുന്നു . മുറ്റത്തെ മഴത്തുള്ളികൾ നീർച്ചാലുകളായി ഓരം ചേർന്നൊഴുകുന്നുണ്ട്. മുന്നിലെ പഴയ നോട്ടുബുക്കിൽ നിന്നും കീറിയ ഒരേടിൽ തീർത്ത ഒരു കടലാസ് തോണി നീരണയാൻ കാത്ത് കിടക്കുന്നു. ഇറയത്ത് ഇറ്റിറ്റ് വീഴുന്ന മഴപ്പെരുക്കത്തിൻ്റെ ബാല്യ നോവുകളിലേക്ക് ഞാനെൻ്റെ കടലാസ് തോണിയിറക്കട്ടെ.
മഴ നനയണ്ട കുട്ട്യേ, ഇങ്ങട് കൊലായിലേക്ക് കേറി നിന്നോ, അദൃശ്യമായ ഒരു വാക്കിനാൽ നീരണിഞ്ഞ മിഴികളിൽ നിന്ന് ഉതിർന്ന ചുടു ബാഷ്പങ്ങൾ കടലാസുതോണിക്ക് അന്തികൂട്ടുമായി മഴയ്ക്കൊപ്പം ഒഴുകി നീങ്ങുന്നു, ലക്ഷ്യമില്ലാതെ.
- രാജൻ കിണറ്റിങ്കര
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS
