മുംബൈ: മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ ടിറ്റ്‌വാലയിലെ സ്ഥലത്ത് ആദ്യ മാവിൻതൈ നട്ടുകൊണ്ട് ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ ‘തണൽ’ എന്ന പരിസ്ഥിതി ആത്മീയ കേന്ദ്ര പദ്ധതിക്ക് തുടക്കം കുറിച്ചു.
ഊഷരവും ഉപയോഗശൂന്യവുമായി കിടക്കുന്ന ഭൂമിയെ ഫലവൃക്ഷങ്ങൾ നട്ടുവളർത്തി മനുഷ്യർക്കും മറ്റ് ദൈവസൃഷ്ടികളായ പക്ഷികൾക്കും മൃഗങ്ങൾക്കും പ്രയോജനകരമായ ആവാസവ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി സംരക്ഷണവും ആത്മീയ മൂല്യങ്ങളും സമന്വയിപ്പിക്കുന്ന ഈ സംരംഭം ഭാവിതലമുറകൾക്ക് മാതൃകയാകുമെന്നും ഭദ്രാസനാധിപൻ അഭിപ്രായപ്പെട്ടു.

മാർത്തോമ്മാ സഭയുടെ പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതയുടെ ഭാഗമായാണ് ‘തണൽ’ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഫലവൃക്ഷങ്ങളുടെയും മറ്റ് സസ്യങ്ങളുടെയും നട്ടുവളർത്തലിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പദ്ധതി സഹായകരമാകുമെന്ന് ഭദ്രാസന സെക്രട്ടറി റവ. ജിജി മാത്യൂസ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഭദ്രാസന ട്രസ്റ്റി വി. പി. സൈമൺ, സഭാ-ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സമീപ ഇടവകകളിലെ വൈദികർ എന്നിവർ പങ്കെടുത്തു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS
