മുംബൈയിലെയും പരിസര പ്രദേശങ്ങളിലെയും പാർപ്പിട ക്ഷാമത്തിന് പരിഹാരമായി ബഹുനില കെട്ടിട നിർമ്മാണം അനിവാര്യമാണെങ്കിലും, അവ മനുഷ്യരുടെ ജീവിതനിലവാരം ഉയർത്തുന്നതാകണമെന്നും വിദഗ്ധർ. നവി മുംബൈയിൽ നടന്ന ദേശീയ സെമിനാറിൽ ഭാവിയിലെ നഗരവികസനവും ആകാശചുംബി കെട്ടിടങ്ങളുടെ വെല്ലുവിളികളും ചർച്ചയായി.
ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) നവി മുംബൈ ലോക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് രാജ്യത്തെ പ്രമുഖ ആർക്കിടെക്റ്റുമാരും എൻജിനീയർമാരും നഗരാസൂത്രണ വിദഗ്ധരും ഒന്നിച്ചുകൂടിയത്.

ആകാശചുംബി കെട്ടിടങ്ങളുടെ വിജയം അവയുടെ ഉയരത്തിലല്ല, അവിടെ താമസിക്കുന്നവരുടെ സുരക്ഷയും ആരോഗ്യവും സാമൂഹിക ബന്ധങ്ങളും ഉറപ്പാക്കുന്നതിലാണെന്ന് സെമിനാറിന്റെ സംഘാടക സെക്രട്ടറിയായ സുരേഷ് ബാബു അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരം കെട്ടിടങ്ങൾ സുരക്ഷ, സാമൂഹിക ഇടപെടൽ, പരിസ്ഥിതി സംരക്ഷണം, ജീവിതനിലവാരം എന്നിവയെ കേന്ദ്രീകരിച്ചായിരിക്കണമെന്നും സുരേഷ് ബാബു പറയുന്നു.
ഹഫീസ് കോൺട്രാക്ടറിലെ പ്രമുഖ ആർക്കിടെക്റ്റ് നിലാഭ് നഗർ, എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അനുരാഗ് സിന്ഹ, ഗതാഗത വിദഗ്ധൻ അമോൽ ഖൈർ, സുസ്ഥിര വികസന വിദഗ്ധൻ ഡോ. അസീം ഗോകർൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സാങ്കേതിക പുരോഗതി, സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ഗതാഗത സൗകര്യങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് സെമിനാറിൽ പ്രധാനമായും ചർച്ചയായത്.
മുംബൈയിലെ ജനസംഖ്യാ വർധനയും ഭവനക്ഷാമവും കണക്കിലെടുത്ത് ബഹുനില കെട്ടിട നിർമ്മാണം കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാൽ മനുഷ്യകേന്ദ്രിതമായ സമീപനത്തിലൂടെയേ നഗരവികസനം വിജയകരമാകൂവെന്ന് സെമിനാർ വിലയിരുത്തി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | MAY 30 SATURDAY 4.30 P.M. | KAIRALI NEWS
