ട്രംപ് വെടിനിർത്തൽ നീട്ടി എന്ന് ചാനലുകൾ എല്ലാം ബ്രേക്കിംഗ് ന്യൂസ് ആയി കാണിച്ചപ്പോഴും എനിക്കതിൽ വലിയ അദ്ഭുതമൊന്നും തോന്നിയില്ല. കാരണം തലേന്ന് രാത്രി ട്രംപ് എന്നെ വിളിച്ചിരുന്നു. ഇത്തവണ ഒരഭ്യർത്ഥനയുമായിട്ടാണ് വിളിച്ചിരിക്കുന്നത്. “എനിക്കൊരു കാര്യം വേണമായിരുന്നു, രാത്രിയോ പകലോ എപ്പഴാച്ചാൽ, ഞാനത് വേണ്ടവിധം കൈകാര്യം ചെയ്തു കൊള്ളാം” . ട്രംപ് ഇങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി.
എന്ത് കാര്യം ? ഞാൻ തിരിച്ചു ചോദിച്ചു.
അതേയ്, എന്നോടൊന്ന് ഇറാനിലെ വെടിനിർത്തൽ നീട്ടാൻ പറയണം , വെറുതെ പറഞ്ഞാൽ മതി. ട്രംപ് പറഞ്ഞു.
ഞാൻ പറഞ്ഞിട്ടെന്ത് കാര്യം ? എനിക്ക് മനസ്സിലായില്ല.
അതെന്താച്ചാൽ നാളെ വെടിനിർത്തലിൻ്റെ സമയപരിധി കഴിയാൻ പോകാണ്. എനിക്ക് സ്വയം സമയപരിധി നീട്ടാൻ പറ്റില്ല , അതെനിക്ക് ക്ഷീണാ . ആരെങ്കിലും ഒന്ന് നീട്ടാൻ പറഞ്ഞാൽ എനിക്കത് സോഷ്യൽ മീഡിയയിലിട്ട് വെടിനിർത്തൽ നീട്ടാം.
അതിന് ഞാൻ പറഞ്ഞാൽ മതിയോ? ഞാൻ ഇന്ത്യ എന്ന രാജ്യത്തെ ഒരു സാധാരണ പൗരൻ മാത്രം.
അതറിയാം, ഞാൻ പല രാഷ്ട്രത്തലവൻമാരെയും വിളിച്ചു, എന്നോട് വെടി നിർത്തൽ നീട്ടൂ എന്നൊന്ന് പറയാൻ അവരോട് അപേക്ഷിക്കാൻ. പക്ഷെ ആരും ഫോണെടുക്കുന്നില്ല. ചിലരൊക്കെ എന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു.
വേറെ നമ്പറിൽ നിന്ന് വിളിച്ചു നോക്കിക്കൂടെ ? ഞാൻ ചോദിച്ചു
ഇവിടുത്തെ കാര്യവും ഇത്തിരി കഷ്ടാ, തീരുവ കൂട്ടി സമ്പാദിച്ചതൊക്കെ ആർക്കോ വേണ്ടി യുദ്ധം ചെയ്ത് കളഞ്ഞു. ബില്ലടക്കാത്തത് കാരണം ടെലിഫോൺ ഡിപ്പാർട്ട്മെൻ്റ് ലാൻ്റ് ലൈൻ കട്ട് ചെയ്തു. ഇപ്പോൾ മൊബൈലിൽ നിന്നാ എല്ലാവരേയും വിളിക്കാറ് . എൻ്റെ നമ്പർ കണ്ടാൽ ഉടനെ ആളുകൾ കട്ട് ചെയ്യും.
ഈ യുദ്ധമങ്ങട് നിർത്തിക്കൂടെ, ഇങ്ങനെ ടെൻഷനടിക്കണോ? ഞാൻ ചോദിച്ചു
പ്രശ്നമതല്ല, ഞങ്ങടെ സേനയുടെ ഭൂരിഭാഗവും ഇപ്പോൾ പശ്ചിമേഷ്യയിലാണ്. അവരെ തിരിച്ചു വിളിക്കാന്ന് പറഞ്ഞാൽ വലിയ ചെലവാ. ആ ഏരിയയിൽ വേറെ ആരെങ്കിലുമായി വല്ല യുദ്ധ സാധ്യതയുമുണ്ടോ എന്നാ ഞാൻ നോക്കുന്നത്, എന്നാൽ അവർക്കും ബോറടി മാറും. ഒറ്റ ചെലവിൽ രണ്ട് യുദ്ധങ്ങളും ആകാം. ട്രംപ് പറഞ്ഞു
താങ്കൾ ആ പാകിസ്ഥാൻ പ്രധാനമന്ത്രിയോട് ഒന്നപേക്ഷിച്ചു നോക്കൂ, ചിലപ്പോൾ കാര്യം നടക്കും. ഞാൻ പറഞ്ഞു
അവരെ ഇടക്കിടെ ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതിയിട്ടാ , മാത്രമല്ല എന്തെങ്കിലും സഹായം ചോദിച്ചാൽ പകരം അവർക്ക് സാമ്പത്തിക സഹായം വേണം. എത്രയാന്ന് വച്ചാ സഹായിക്കാ. ചോദിക്കുന്ന അവർക്ക് ഒരു മടിയില്ലെങ്കിലും കൊടുക്കുന്ന നമുക്ക് ഒരു മടി കാണില്ലേ.
എനിക്കെന്തായാലും താങ്കളോട് വെടിനിർത്താൻ പറയാൻ പറ്റില്ല. കാരണം ഞാനീ രാജ്യത്തെ ഭരണ സംവിധാനത്തേയും വിദേശ നയത്തെയും ഒക്കെ ബഹുമാനിക്കുന്ന ഒരു പൗരനാണ്. ഭരണകൂടത്തിൻ്റെ അനുമതിയില്ലാതെ എനിക്കങ്ങനെ ഒന്ന് പറയാൻ പറ്റില്ല. ഞാൻ വ്യക്തമാക്കി.
ഞാൻ രാസൻ കിണോറ്റുകര പറത്തത് കൊണ്ട് വെടിനിർത്തൽ നീട്ടി എന്ന് പോസ്റ്റിടാം. നിങ്ങൾക്കും അതൊരു ഗമയല്ലേ, ട്രംപ് പ്രലോഭനം തുടങ്ങി.
പിന്നേയ്, രാസൻ കിണോറ്റുകരയല്ല, രാജൻ കിണറ്റിങ്കര . ഇനി വിളിക്കുമ്പോൾ നാവ് വടിച്ച് നല്ല ഉച്ഛാരണത്തിൽ പറയാൻ പറ്റുമെങ്കിൽ വിളിച്ചാൽ മതി , ഞാൻ പറഞ്ഞു.
ഞാൻ നിങ്ങടെ കവിതകൾക്ക് തീരുവ മൈനസ് 20% ആക്കാം. എന്താ സമ്മതമാണോ?
മൈനസ് തീരുവയോ ? അതെന്ത്?
നിങ്ങടെ കവിതക്ക് ഞാനങ്ങോട്ട് പണം തരും. അതാണ് മൈനസ് തീരുവ .
മരുന്നിന് പോലും തീരുവ കൂട്ടിയ താങ്കൾ എന്തിനാണ് എൻ്റെ കവിതക്ക് മൈനസ് തീരുവ ഇടുന്നത്.
മരുന്ന് ജീവൻ രക്ഷിക്കാനുളളതല്ലേ , ഇത് എൻ്റെ മാനം രക്ഷിക്കാനാ. ട്രംപ് പറഞ്ഞു
എന്തായാലും ഒരു വെടിനിർത്തലിന് താങ്കളോട് ആവശ്യപ്പെടാൻ എനിക്ക് പറ്റില്ല.
ഞാൻ തീർത്തു പറഞ്ഞു.
നിങ്ങൾ ഒരു തരത്തിലും വഴങ്ങില്ലെങ്കിൽ ഞാൻ പാക് പ്രധാനമന്ത്രിയെ തന്നെ വിളിച്ചു നോക്കട്ടെ. ട്രംപ് ഫോൺ കട്ട് ചെയ്തു.
(അങ്ങനെയാണ് മാധ്യമങ്ങളിൽ പാകിസ്ഥാൻ്റെ അഭ്യർത്ഥന കേട്ടു, ട്രംപ് വെടിനിർത്തൽ നീട്ടി എന്ന വാർത്ത വരുന്നത്)
- രാജൻ കിണറ്റിങ്കര
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 18 SATURDAY 4.30 P.M. | KAIRALI NEWS
