ലോകത്ത് ഏറ്റവും കൂടുതൽ ഓണാഘോഷ പരിപാടികൾക്ക് വേദിയാകുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. അത്തം മുതൽ തുടങ്ങുന്ന ആഘോഷ പരിപാടികൾ മൂന്ന് മാസം നീണ്ടു നിൽക്കുന്നതാണ്.
മറ്റൊരു ഓണക്കാലത്തെ വരവേൽക്കാനായി മഹാ നഗരം തയ്യാറെടുക്കുമ്പോൾ, ഇക്കുറി ഒരു ജനകീയ ഓണം സംഘടിപ്പിക്കണമെന്ന ആശയം മുന്നോട്ട് വച്ചത് മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണനാണ്. ഈ ഉദ്യമത്തിന് തയ്യാറെടുക്കുകയാണ് മുംബൈയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ശ്രീനാരായണ മന്ദിര സമിതി.
മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണനെ കൂടാതെ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, വെസ്റ്റ് ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ് ബോസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കുമെന്ന് സമിതി പ്രസിഡന്റ് എം ഐ ദാമോദരൻ പറഞ്ഞു.
നഗരത്തിലെ വിവിധ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത കലാപരിപാടികൾക്ക് പുറകെ മലയാളി സമാജങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൂക്കള മത്സരവും ഓണാഘോഷ പരിപാടികൾക്ക് മിഴിവേകും. പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ രാജ് ഭവൻ നൽകുമെന്നാണ് ഗവർണർ അറിയിച്ചതെന്ന് ജനറൽ സെക്രട്ടറി ഒ കെ പ്രസാദ് പറഞ്ഞു. ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ചടങ്ങിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ പങ്കെടുക്കും.
സാംസ്കാരിക ഐക്യം, സമൂഹ പങ്കാളിത്തം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് മുംബൈയിൽ ഒരു ജനകീയ ഓണാഘോഷത്തിനായി വേദിയൊരുങ്ങുന്നത്. മലയാളി സമൂഹങ്ങളെയും മറ്റ് സാംസ്കാരിക ഗ്രൂപ്പുകളെയും ഒരുമിച്ച് കൊണ്ടുവരിക, പ്രാദേശിക അതിരുകൾക്കപ്പുറം ഐക്യവും ജന്മനാടിന്റെ സംസ്കാരവും പൈതൃകവും ആഘോഷവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം എന്ന് സമതി ചെയർമാൻ എൻ. മോഹൻദാസ് പറഞ്ഞു