ഇന്ന് കർക്കിടകം ഒന്ന്, ഇലപൊഴിയുന്ന പഞ്ഞമാസത്തിനക്കരെ നിറവിൻ്റെ ചിങ്ങം പൂക്കുന്ന പ്രതീക്ഷയുടെ മാസം . ഓണത്തിനോളം ആചാരങ്ങളുള്ള കർക്കിടക സംക്രാന്തി എന്ന മിഥുനത്തിലെ അവസാന ദിവസം . കുന്നും തൊടികളും താണ്ടി ദശപുഷ്ങ്ങൾ (ചെടികൾ) പറിച്ചെടുത്ത് പുരപ്പുറത്ത് മണ്ണിൽ പുതച്ച് വയ്ക്കുന്ന ഒരു ചടങ്ങുണ്ട് നാട്ടിൽ . പുരേമ്മെ കുത്താ എന്ന് പഴമക്കാർ പറയുന്ന നാട്ടാചാരം. അത് കഴിഞ്ഞ് സന്ധ്യക്ക് പൊട്ടിയെ കളയുക എന്ന മറ്റൊരു ആചാരം. വീട്ടിലെ കീറിയ മുറം ചൂൽ കിണ്ടി വെള്ളം പിന്നെ വേറെ എന്തൊക്കെയോ ആയി പൊട്ടി പുറത്ത് ശീപോതി ( ശ്രീ പാർവതി) അകത്ത് എന്ന് പറഞ്ഞ് പടിക്ക് പുറത്ത് കൊണ്ടു പോയി കളയും. ആ സമയത്ത് ആളുകൾ വഴി നടക്കുന്നത് ഒഴിവാക്കും, പൊട്ടി (ചേട്ട)
അയാളുടെ ദേഹത്ത് കൂടും എന്ന വിശ്വാസം. അതിന് മുമ്പ് വീട്ടിലെ കട്ടിള, വാതിൽ, ബഞ്ച്, കസേര, പത്തായം എല്ലാം കഴുകി വൃത്തിയാക്കുന്ന പതിവുണ്ട്. വൃത്തിയോടെയും ശുദ്ധിയോടെയും വേണം ശ്രീ പാർവ്വതിയെ വീട്ടിലേക്ക് ആനയിക്കാൻ.
ഇടവിടാതെ പെയ്യുന്ന കർക്കിടക പേമാരി. തൊടിയും പാടവും ഒന്നാകുന്ന പ്രളയകാലം. കൊയ്യാറായ നെൽപ്പാടങ്ങൾ വെള്ളത്തിനടിയിൽ ശ്വാസം മുട്ടി പിടയും. തൊടിയിൽ ഇര തേടുന്ന നീർക്കോലിയുടെ തൊണ്ടയിൽ നിന്ന് ഒരു തവളയുടെ അവസാന ശ്വാസവും നിലയ്ക്കും മുമ്പുള്ള കരച്ചിൽ .
ബാലകാണ്ഡവും സുന്ദര കാണ്ഡവും മാത്രം അറിഞ്ഞ ഒരു രാമായണ കാലത്ത് നിന്നും നഗര ജീവിതത്തിൻ്റെ അതിജീവന സംഘർഷങ്ങളിൽ യുദ്ധകാണ്ഡം നിറഞ്ഞാടുകയാണ്.
വാഴത്തോട്ടത്തിനരികിൽ പൂവിടാൻ കാലം കാത്ത് നിൽക്കുന്ന മുക്കുറ്റിച്ചെടികൾ. വേലിയിലേക്ക് പടർന്നു കയറുന്ന മഴയിൽ കിളിർത്ത ചെടികളിൽ പല വർണ്ണ പൂക്കൾ. അവയിലെ തേൻ നുകരാൻ മഴയൊന്ന് തോരാൻ ചെമ്പരത്തിയുടേയും തെച്ചിയുടേയും ഇലകൾക്ക് മറവിൽ ചിറകൊതുക്കി ഇരിക്കുന്ന ചിത്രശലഭങ്ങൾ. പട്ടിണിക്കാലമെങ്കിലും കർക്കിടകത്തിൻ്റെ സൗന്ദ്യര്യത്തിന് അതിരുകളില്ല.
കർക്കിടകത്തിലെ പ്രധാന ഭക്ഷണം ഇലക്കറികളാണ്, തൊടിയിൽ കിളിർത്തു പൊന്തുന്ന വിഷമല്ലാത്ത ഏതിലയും കറിയായി മാറുന്ന കാലം, ഇടിവെട്ടി മുളയ്ക്കുന്ന കൂൺ മൊട്ടുകൾ മത്തൻ്റെ ഇലയിൽ ചുട്ടു തിന്നുന്ന കാലത്തിന് ഭക്ഷണം വിശപ്പകറ്റാൻ മാത്രമുള്ളതായിരുന്നു., അതൊരു ആഡംബരമായിരുന്നില്ല.
റോഡും വ്യക്തമായ വഴികളും ഇല്ലാത്ത കാലത്ത് സ്കൂളിലേക്ക് പോയിരുന്നത് വലിയ വട്ടചെമ്പിൽ ഇരുന്നായിരുന്നു. എത്ര കുട്ടികളെ മറുകരയെത്തിച്ച കാങ്കത്തു വളപ്പിലെ തെക്കിണിയിലെ ആ വട്ടച്ചെമ്പ് ഇന്ന് എവിടെയോ ഇരുന്ന് കാലത്തിൻ്റെ വികൃതികൾ ഓർത്ത് കണ്ണീരൊഴുക്കുന്നുണ്ടാവും?
ഉമ്മറത്തെ കാലിളകുന്ന ചാരുകസേരയിൽ വെള്ളത്തിനടിയിലെ നെൽകൃഷിയെ ഓർത്ത് വ്യാകുലപ്പെട്ട് താടിക്ക് കൈ കൊടുത്തിരിക്കുന്ന അച്ഛൻ, പത്തായത്തിലെ നീക്കിയിരിപ്പുള്ള കുറച്ച് പച്ച നെല്ല് ഒരു വെയിൽ നാളം വന്നാൽ ഉണക്കി കുത്തി അരിയാക്കാമായിരുന്നു എന്ന് ആത്മഗതം ചെയ്യുന്ന അമ്മ. അവർക്കിടയിൽ മഴയുടെ മധുരം നുണഞ്ഞൊരു ബാല്യം ചിന്തകളോ ഉൽക്കണ്ഠകളോ ഇല്ലാതെ ഉമ്മറയിറയത്തെ നീർച്ചാലിൽ കടലാസു തോണിയൊഴുക്കി കളിക്കുന്നു.
അകത്ത് കത്തിച്ചു വച്ച നിലവിളക്കിന് മുന്നിൽ രാമായണശീലുകൾ ഉയരുമ്പോൾ തുറന്നിട്ട ജനാലയിലൂടെ തെക്കൻ കാറ്റ് ഇടനാഴികയിലേക്ക് എത്തി നോക്കും, നിലവിളക്ക് കെടുത്താനുള്ള അതിൻ്റെ ശ്രമം അമ്മയുടെ തിരിനാളം മറയ്ക്കുന്ന കൈകൾ വിഫലമാക്കുമ്പോൾ തിരിച്ചു പോകുന്ന കാറ്റിന് പരിഭവമോ പിണക്കമോ ഒട്ടുമുണ്ടായിരുന്നില്ല.
ബാലകാണ്ഡവും സുന്ദര കാണ്ഡവും മാത്രം അറിഞ്ഞ ഒരു രാമായണ കാലത്ത് നിന്നും നഗര ജീവിതത്തിൻ്റെ അതിജീവന സംഘർഷങ്ങളിൽ യുദ്ധകാണ്ഡം നിറഞ്ഞാടുകയാണ്. വാനരസേനയോ പരിവാരങ്ങളോ ഇല്ലാത്ത ഒറ്റയാൾ യുദ്ധം. തോൽപ്പിക്കേണ്ടത് ഒരു രാവണനെയല്ല, തിരിച്ചറിയേണ്ടത് പല മുഖങ്ങളെയാണ് . രാമനെന്ന് കരുതി ആരാധിച്ചവർ രാവണനാകുന്ന രാവണനെന്ന് കരുതി അകറ്റി നിർത്തിയവർ രാമനാകുന്ന അപൂർവ്വ പകർന്നാട്ടത്തിൻ്റെ ഈ യുഗ സന്ധ്യയിൽ മറ്റൊരു കർക്കിടകം പിറക്കുന്നു, ഓർമ്മകളുടെ പെരുമഴ ആർത്തു പെയ്യുകയാണ് മനസ്സിൽ !!

രാജൻ കിണറ്റിങ്കര
+91 73049 70326

