മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും വാണിജ്യ പാചകവാതകത്തിന്റെ വിതരണം കുറഞ്ഞതോടെ നഗരത്തിലെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ. ഏകദേശം 50 ശതമാനം ഹോട്ടലുകളും അടച്ചിടൽ ഭീഷണിയിൽ. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഊർജ്ജ വിപണിയെ ബാധിച്ചതാണ് വിതരണ ശൃംഖലക്ക് വെല്ലുവിളിയായത്. മുംബൈയിലെ ചെറുകിട ഹോട്ടലുകളും വഴിയോര കച്ചവടക്കാരുമാണ് ഏറെ ദുരിതത്തിലായത്.
മുംബൈയിൽ കഴിഞ്ഞ രണ്ട് ദിവസമായി വാണിജ്യ എൽ.പി.ജി. സിലിണ്ടറുകളുടെ വിതരണം ഗണ്യമായി കുറഞ്ഞതോടെയാണ് ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലായത് .
നഗരത്തിലെ 20 ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും താൽക്കാലികമായി പ്രവർത്തനം നിർത്തിയ സാഹചര്യത്തിലാണ് പാചക വാതക ലഭ്യത കുറവ് പ്രതിസന്ധി ഇരട്ടിപ്പിച്ചത്.
ഗ്യാസ് വിതരണം സാധാരണ നിലയിലായില്ലെങ്കിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നഗരത്തിലെ 50 ശതമാനം ഹോട്ടലുകളും അടച്ചിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ചെറുകിട ഹോട്ടലുകളും വഴിയോര കച്ചവടക്കാരുമാണ് ഏറെ ദുരിതത്തിലായത്
ദിവസ വേതനക്കാരായ തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ചെറിയ മെസ്സുകളും ഹോട്ടലുകളും അടച്ചിടൽ ഭീഷണിയിലാണ്. കച്ചവടം മുടങ്ങുന്നതിനെക്കാൾ ഇവരുടെയെല്ലാം ആശങ്ക ദിവസേന ഭക്ഷണത്തിനായി എത്തുന്ന നൂറുകണക്കിന് തൊഴിലാളികളെക്കുറിച്ചാണ്.
മുംബൈയിൽ സാധാരണക്കാരുടെ ജനകീയ ഭക്ഷണമായ വടാ പാവ് വിൽപ്പനയും കടുത്ത പ്രതിസന്ധിയിലായി. ഔട്ട്‌ഡോർ ജോലികൾ ചെയ്യുന്ന ലക്ഷക്കണക്കിന് ജീവനക്കാരുടെ ആശ്രയം കൂടിയാണ് തുച്ഛമായ വിലയിൽ വിശപ്പടക്കാവുന്ന ഈ ഇഷ്ടഭക്ഷണം.
ഗ്യാസ് ലഭ്യത കുറഞ്ഞതോടെ നിരവധി ഹോട്ടലുകൾ മെനു ഇനങ്ങൾ കുറച്ചും പ്രവർത്തന സമയം ചുരുക്കിയും പിടിച്ച് നിൽക്കാൻ പാട് പെടുകയാണ്
ഗാർഹിക ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്നുവെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ തൊഴിലാളികളുടെ നഗരമായ മുംബൈയിൽ വലിയൊരു വിഭാഗം ജീവനക്കാർ വിശപ്പടക്കാൻ ചെറുകിട മെസ്സുകളെയാണ് ആശ്രയിക്കുന്നത്
പാചകവാതക പ്രതിസന്ധി ഉയർന്നതോടെ കരിഞ്ചന്ത വിപണിയും സജീവമായി. ഇതോടെ ചെറുകിട കച്ചവടക്കാർക്ക് പാചക വാതകം കൈയ്യെത്താ ദൂരത്തായി
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS
