മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും വാണിജ്യ പാചകവാതകത്തിന്റെ വിതരണം കുറഞ്ഞതിനെ തുടർന്ന് നഗരത്തിലെ ഏകദേശം 20 ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടിയതായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഊർജ്ജ വിപണിയെ ബാധിച്ചതാണ് വിതരണ ശൃംഖലയിൽ തടസ്സങ്ങൾ ഉണ്ടാകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ
മുംബൈയിൽ കഴിഞ്ഞ രണ്ട് ദിവസമായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം ഗണ്യമായി കുറഞ്ഞതോടെ ഹോട്ടൽ മേഖലയ്ക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. നിലവിൽ നഗരത്തിലെ ഏകദേശം 20 ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും താൽക്കാലികമായി പ്രവർത്തനം നിർത്തിയതായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വ്യക്തമാക്കി.
ഗ്യാസ് വിതരണം ഉടൻ മെച്ചപ്പെട്ടില്ലെങ്കിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നഗരത്തിലെ ഏകദേശം 50 ശതമാനം ഹോട്ടലുകളും അടച്ചുപൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പും അസോസിയേഷൻ നൽകി.
എന്നാൽ ഹോട്ടലുകൾ കൂട്ടമായി അടയ്ക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നും ഓരോ സ്ഥാപനവും ലഭ്യമായ ഗ്യാസ് സ്റ്റോക്കിനെ ആശ്രയിച്ചായിരിക്കും പ്രവർത്തനം തുടരുകയോ നിർത്തുകയോ ചെയ്യുന്നതെന്നും അസോസിയേഷൻ അറിയിച്ചു.
എൽപിജി ലഭ്യതയിൽ ഇനിയും ബുദ്ധിമുട്ട് നേരിട്ടാൽ റസ്റ്ററന്‍റ് മേഖലയെ അതു കാര്യമായി ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗ്യാസ് ലഭ്യത കുറഞ്ഞതോടെ നിരവധി ഹോട്ടലുകൾ മെനു ഇനങ്ങൾ കുറയ്ക്കുകയും പ്രവർത്തന സമയം ചുരുക്കുകയും ചെയ്തിട്ടുണ്ട്.
അതേ സമയം ഇക്കാര്യത്തിൽ പരിശോധന നടത്തുന്നതിനായി പെട്രോളിയം മന്ത്രാലയം ഒരു സമിതിയെ രൂപീകരിച്ചു. നിലവിൽ രാജ്യത്ത് വേണ്ടത്ര ഇന്ധനത്തിന്‍റെ ശേഖരം ഉണ്ടെന്നാണ് മന്ത്രാലയം അവകാശപ്പെടുന്നത്. വിതരണം സാധാരണ നിലയിലാക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഓയിൽ റിഫൈനറികളോട് എൽപിജി ഉത്പാദനം വർധിപ്പിക്കാൻ നിർദേശവും നൽകിയിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ വേണ്ടിയാണ് ഗ്യാസ് സിലിണ്ടർ വിതരണം ചെയ്ത് 21 ദിവസത്തിനു ശേഷമേ വീണ്ടും ബുക്ക് ചെയ്യാൻ സാധിക്കൂ എന്ന നിർദേശം മുന്നോട്ടു വച്ചിരിക്കുന്നത്. നിലവിൽ ഇറക്കുമതി ചെയ്യുന്ന എൽപിജി ആശുപത്രി, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ മേഖലകളിലേക്കാണ് വിതരണം ചെയ്യുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
