രാജ്യത്തെ “സ്കില്ലിംഗ് ക്യാപിറ്റൽ ഓഫ് ദ വേൾഡ്” ആക്കാനുള്ള ദിശയിലേക്ക് ഇന്ത്യയെ നയിക്കുന്നതാണ് 2026–27 കേന്ദ്രബജറ്റെന്ന് പ്രമുഖ വ്യവസായി ഡോ. സുരേഷ്‌കുമാർ മധുസൂദനൻ അഭിപ്രായപ്പെട്ടു. “Your Degree is a Foundation, Not a Destination” എന്ന തലക്കെട്ടിൽ പ്രമുഖ പ്രീമിയം ബിസിനസ് ലൈഫ്സ്റ്റൈൽ മാസികയായ Unique Times ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഡോ. സുരേഷ്‌കുമാർ മധുസൂദനൻ വ്യക്തമാക്കുന്നത്.
യുവജനശക്തിയെ ആധാരമാക്കി തൊഴിൽസാധ്യതകളും നൈപുണ്യവികസനവും ശക്തിപ്പെടുത്തുന്നതാണ് പുതിയ ബജറ്റിന്റെ പ്രധാന ലക്ഷ്യമെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡിഗ്രി നേടുന്നത് മാത്രം ഇന്നത്തെ കാലത്ത് മതിയല്ലെന്നും, കാലാനുസൃതമായി പുതിയ കഴിവുകൾ അഭ്യസിക്കാനുള്ള തയ്യാറെടുപ്പാണ് ഭാവി വിജയത്തിന്റെ അടിത്തറയെന്നും സുരേഷ്‌കുമാർ വ്യക്തമാക്കുന്നു.
നൈപുണ്യ വികസന മന്ത്രാലയത്തിന് അനുവദിച്ച ബജറ്റ് 62 ശതമാനം വർധിപ്പിച്ച് 9,885.80 കോടി രൂപയായി ഉയർത്തിയതും യുവജനങ്ങളുടെ തൊഴിൽക്ഷമത വർധിപ്പിക്കാൻ വലിയ സഹായമാകുമെന്ന് ലേഖനം വിലയിരുത്തുന്നു.
രാജ്യമൊട്ടാകെ 15,000 സ്കൂളുകളിലും 500 കോളേജുകളിലും ആനിമേഷൻ, വിഎഫ്എക്സ്, ഗെയിമിംഗ്, കോമിക്സ് (AVGC) മേഖലകളിൽ കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കുന്നതും പുതിയ തലമുറയുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിന് വഴിയൊരുക്കുമെന്ന് അദ്ദേഹം പറയുന്നു. 2030ഓടെ ഈ മേഖലയ്ക്ക് ഏകദേശം 20 ലക്ഷം പ്രൊഫഷണലുകൾ ആവശ്യമായേക്കുമെന്ന കണക്കുകൂട്ടലും ലേഖനത്തിൽ ഉണ്ട്.
ഇതോടൊപ്പം ഐടിഐകളുടെ ആധുനികവത്കരണത്തിനായി വലിയ തുക മാറ്റിവെച്ചതും, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ, റോബോട്ടിക്സ്, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകാനുള്ള പദ്ധതികളും രാജ്യത്തെ തൊഴിൽ വിപണിയെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ പ്രധാന വ്യവസായ കൊറിഡോറുകൾക്ക് സമീപം അഞ്ച് യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ സ്ഥാപിക്കുന്ന പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് പഠനകാലത്തുതന്നെ ഇൻഡസ്ട്രി പരിചയം ലഭിക്കുമെന്നും തൊഴിൽ അവസരങ്ങളിലേക്ക് സുലഭമായി മാറാൻ സഹായിക്കുമെന്നും ലേഖനം പറയുന്നു.
ആരോഗ്യ മേഖലയിലും ടൂറിസം മേഖലയിലും പരിശീലനം ലഭിച്ച മനുഷ്യവിഭവശേഷി സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം ആരോഗ്യസഹായി പ്രൊഫഷണലുകളും ഒന്നരലക്ഷം കെയർഗിവർമാരും പരിശീലിപ്പിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്താൻ 10,000 കോടി രൂപയുടെ “ചാമ്പ്യൻ എംഎസ്എംഇ ഗ്രോത്ത് ഫണ്ട്” രൂപീകരിച്ചതും സംരംഭകത്വം വളർത്താൻ സഹായകരമാകുമെന്ന് അദ്ദേഹം പറയുന്നു.
സമാപനത്തിൽ, ഇന്ത്യയുടെ യുവജനസംഖ്യയെ ലോകോത്തര കഴിവുകളുള്ള തൊഴിൽശക്തിയായി മാറ്റാൻ സർക്കാർ, വ്യവസായം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം നിർണായകമാണെന്ന് ഡോ. സുരേഷ്‌കുമാർ മധുസൂദനൻ അഭിപ്രായപ്പെടുന്നു. കഴിവും നവോത്ഥാനചിന്തയും കൈവരിച്ച യുവജനങ്ങളാണ് ഭാവിയിൽ ആഗോള സമ്പദ്‌വ്യവസ്ഥയെ നയിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു
- Dr. Sureshkumar Madhusudhanan is the Chairman & Managing Director, Seagull International Group
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
