ഡോംബിവിലി കേരളീയ സമാജത്തിന്റെ സാഹിത്യ സായാഹ്നം പരിപാടിയില്‍ മുതിര്‍ന്ന ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സുരേഷ് വര്‍മ്മ ‘എന്റെ കഥയും കാലവും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ റയില്‍വെ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് തീക്ഷ്ണമായ ജീവിതാനുഭവങ്ങളേയും നാലു പതിറ്റാണ്ടു കാലത്തെ നഗര ജീവിതത്തിലെ വൈരുദ്ധ്യങ്ങളും വൈചിത്ര്യങ്ങ ഒപ്പിയെടുക്കാനുള്ള എളിയ ശ്രമങ്ങളായിരുന്നു തൻ്റെ പരിമിതമായ കഥാലോകം എന്ന് സുരേഷ് വർമ്മ അഭിപ്രായപ്പെട്ടു. അങ്ങനെ സംഭവിച്ച കഥകളുടെ പിന്നാമ്പുറക്കഥകളും അദ്ദേഹം വിശദീകരിച്ചു..

ഇന്ത്യ ടുഡെ മാനേജിങ് എഡിറ്റര്‍ എം. ജി. അരുണ്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് വര്‍മ്മയുടെ അനുഭവങ്ങളുടെ തന്നെ ഒരു അതീത സൃഷ്ടിയാണ് അദ്ദേഹത്തിന്റെ ഓരോ കഥകളുമെന്ന് എം. ജി. അരുണ്‍ അഭിപ്രായപ്പെട്ടു. തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നു കണ്ടെടുക്കുന്ന കഥാപാത്രങ്ങള്‍ക്ക് സുരേഷ് വര്‍മ്മ പുതുജീവന്‍ പകർന്ന് പുനർ സൃഷ്ടിക്കുകയാണെന്നും എം. ജി. അരുണ്‍ പറഞ്ഞു.

സെക്രട്ടറി രാജശേഖരന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൺവീനർ ജോയ് ഗുരുവായൂര്‍ സ്വാഗതം ആശംസിച്ചു. സന്തോഷ് പല്ലശ്ശന ചര്‍ച്ച നിയന്ത്രിച്ചു. കേവലം ഉപരിപ്ലവമായ യഥാതഥ നഗര കഥകൾ സ്വിഷ്ടിക്കുന്നതിനപ്പുറം മഹാനഗരിയുടെ മന:ശാസ്ത്രവും വൈരുദ്ധ്യങ്ങളും കൂടി അനാവരണം ചെയ്യുന്നതാണ് വർമ്മയുടെ കഥകൾ എന്ന് മോഡറേറ്റർ സന്തോഷ് പല്ലശ്ശന അഭിപ്രായപ്പെട്ടു.

കെ. രാജന്‍ ചർച്ച ഉദ്ഘാടനം ചെയ്തു. പ്രേമന്‍ ഇല്ലത്ത്, അനില്‍ പ്രകാശ്, ജോസ് കല്ലുപ്ര, പി. വിശ്വനാഥന്‍, ജയശ്രീ സുരേഷ്, രാജേന്ദ്രന്‍ കുറ്റൂര്‍, വിജയന്‍ പിള്ള, അജിത് ആനാരി, മോഹന്‍ സി. നായര്‍, ഇ. ഹരീന്ദ്രനാഥ്, വേണുഗോപാൽ ജയകുമാര്‍ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.
പ്രേമന്‍ ഇല്ലത്ത് നന്ദി പ്രകാശിപ്പിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS
