ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ 22-ാം വാർഷികാഘോഷം കഴിഞ്ഞ ശനിയാഴ്ച ഖാർഘർ സെക്ടർ 5-ലെ ശ്രീ ലേവ പാട്ടിദാർ എ.സി ഹാളിൽ വിപുലമായ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു. വൈകുന്നേരം 4 മണിമുതൽ രാത്രി 10 മണിവരെ നീണ്ടുനിന്ന ആഘോഷപരിപാടികൾ ഖാർഘറിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സാംസ്കാരിക ബോധത്തിന്റെയും പ്രതീകമായി മാറി.
വിവിധ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, നവിമുംബൈയിലെ വിവിധ സമാജങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളുടെ സാന്നിധ്യം എന്നിവ ആഘോഷത്തിന് കൂടുതൽ മികവേകി. പ്രൊഫസർ പുഷ്പരാജ് രൂപകൽപ്പന ചെയ്ത എം ക്യു ബ് (Music, Memory & Meditation) , എന്ന ഇൻഫോടൈൻമെന്റ് പരിപാടി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

രണ്ട് പതിറ്റാണ്ടിലേറെയായി ഖാർഘറിലെ മലയാളി സമൂഹത്തെ ഒരുമയുടെ നൂലിഴയിൽ ബന്ധിപ്പിച്ച് സാമൂഹിക-സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായി മാറിയ ഖാർഘർ കേരള സമാജം, ഇന്ന് ഒരു സംഘടന എന്നതിലുപരി മലയാളികളുടെ ആത്മബന്ധത്തിന്റെയും പൈതൃക സംരക്ഷണത്തിന്റെയും വേദിയായി വളർന്നിരിക്കുകയാണെന്ന് സമ്മേളനത്തിൽ വിലയിരുത്തപ്പെട്ടു.
നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം സ്വന്തമായി ഒരു ആസ്ഥാന മന്ദിരം കൂടി ലഭിച്ച ഈ വർഷത്തെ വാർഷികം അംഗങ്ങൾക്ക് ഇരട്ടി മധുരം പകർന്നതായും ഇത് സമാജത്തിന്റെ വളർച്ചയിൽ പുതിയ നാഴികക്കല്ലാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. സെക്രട്ടറി ശ്രീ മനോജ് കെ.എൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ, മലയാളം, മറാത്തി, മ്യൂറൽ പെയിന്റിംഗ്, ചെണ്ട തുടങ്ങിയ ക്ലാസുകളിലൂടെ പുതുതലമുറയ്ക്ക് ഭാഷയും സംസ്കാരവും പൈതൃകവും പകർന്നു നൽകുന്ന പ്രവർത്തനങ്ങൾ സമാജം നടത്തിവരുന്നതായി വ്യക്തമാക്കി. പ്രവാസ മണ്ണിൽ മലയാളിത്തനിമ കാത്തുസൂക്ഷിക്കാനും ഖാർഘറിലെ മലയാളികൾക്കായി സമാജത്തെ ശക്തമായ സാംസ്കാരിക കേന്ദ്രമായി വളർത്തിയെടുക്കാനുമാണ് സംഘടന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തനതു കലാരൂപങ്ങൾ, പാരമ്പര്യ മൂല്യങ്ങൾ, ഭാഷാ പൈതൃകം എന്നിവ അടുത്ത തലമുറയിലേക്ക് കൈമാറുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി സാമൂഹിക-സാംസ്കാരിക ഇടപെടലുകൾ വിപുലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ്കാരിക ആഘോഷങ്ങൾക്ക് ശേഷം നടന്ന അത്താഴവിരുന്നോടെ വാർഷികാഘോഷങ്ങൾക്ക് സമാപനമായി. ഐക്യത്തിന്റെയും സംസ്കാരത്തിന്റെയും കൂട്ടായ്മയുടെയും ഈ മഹോത്സവം ഖാർഘർ കേരള സമാജത്തിന്റെ പ്രവർത്തനങ്ങളുടെ ശക്തി ഒരിക്കൽക്കൂടി തെളിയിച്ചു
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS
