പുതിയ ലോകം നേരിടുന്ന ഗൗരവമായ പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ച് പുതിയ തലമുറയിൽ അർത്ഥപൂർണ്ണമായ ബോധവത്കരണം സൃഷ്ടിക്കുന്നതിനായി സീവുഡ്സ് മലയാളി സമാജം വീണ്ടും ഇ-വേസ്റ്റ് (ഇലക്ട്രോണിക് മാലിന്യ) സമാഹരണ പരിപാടിയുമായി രംഗത്തെത്തുന്നു.
സമാജത്തിന്റെ ഈ സംരംഭത്തിന്റെ നാലാം വാർഷികാഘോഷമാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. World Earth Day-നോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അംഗങ്ങളിൽ ബോധവത്കരണം നടത്തി അവരുടെ വീടുകളിൽ നിന്ന് ഇലക്ട്രോണിക് പാഴ്‌വസ്തുക്കൾ ശേഖരിച്ച് അംഗീകൃത ഏജൻസികൾക്ക് കൈമാറുന്നതിനിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം.
പഴയ കീബോർഡുകൾ, മൗസുകൾ, ചാർജറുകൾ, റിമോട്ടുകൾ, ബാറ്ററികൾ, കേബിളുകൾ, ഹെഡ്സെറ്റുകൾ, ഇയർഫോണുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഡെസ്ക്ടോപ്പുകൾ, മോണിറ്ററുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളാണ് ശേഖരിക്കുന്നത്.
സമാജം ലൈബ്രേറിയൻ ഗോപിനാഥൻ നമ്പ്യാരുടെ നേതൃത്വത്തിലും മഹിളാ വിഭാഗത്തിന്റെ സജീവ സഹകരണത്തോടെയും ഏപ്രിൽ 28-നാണ് ഇ-വേസ്റ്റ് സമാഹരണം നടക്കുന്നത്. നിശ്ചിത സമയപരിധിയിൽ സമാജം ഓഫീസിലാണ് ശേഖരണം.
ലോകതലത്തിൽ ഓരോ വ്യക്തിയും ശരാശരി 7.6 കിലോഗ്രാം ഇ-മാലിന്യം ഉത്പാദിപ്പിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആകെ ഏകദേശം 57.4 ദശലക്ഷം ടൺ ഇ-മാലിന്യമാണ് വർഷംതോറും സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ ഇതിൽ വെറും 17.4 ശതമാനം മാത്രമാണ് ശാസ്ത്രീയമായി ശേഖരിക്കുകയും പുനരുപയോഗത്തിനായി സംസ്കരിക്കുകയും ചെയ്യുന്നത്.
ഇ-മാലിന്യങ്ങളിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ മണ്ണിലും വെള്ളത്തിലും വായുവിലും ദോഷകരമായി അടിഞ്ഞുകൂടാനുള്ള സാധ്യതയുണ്ട്. കൂടാതെ വിലയേറിയ ലോഹങ്ങൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ ബേണിംഗും ആസിഡ് പ്രക്രിയകളും പരിസ്ഥിതിക്ക് ഗുരുതര ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് സമാജം സെക്രട്ടറി രാജീവ് നായർ വ്യക്തമാക്കി.
നഗരങ്ങളിൽ പ്രവർത്തിക്കുന്ന സമാജങ്ങൾ പുതിയ കാലഘട്ടത്തിലെ പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ കൂടുതൽ സജീവമായി ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്ന് വർഷങ്ങളിലെയും മികച്ച പ്രതികരണത്തിന്റെ തുടർച്ചയായി ഇത്തവണയും വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ഭൂമിയെ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയോടെ കുട്ടികളടക്കം നിരവധി പേർ പങ്കെടുക്കുന്നത് പരിപാടിക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS
