മുംബൈ നഗരത്തിലുടനീളമുള്ള റെസ്റ്റോറന്റ് അടുക്കളകളിൽ എൽപിജി ക്ഷാമം രൂക്ഷമാകുന്നതിനാൽ ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് ഹോട്ടലുടമകൾ പറയുന്നു. ബിസിനസ്സ് തുടരുന്നതിനൊപ്പം സ്ഥാപനങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഭക്ഷണം ഉറപ്പാക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഫൗണ്ടൻ പ്ലാസ ഉടമ പറയുന്നു.
ഇന്ധന ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ പിടിച്ചു നിൽക്കുന്ന ഭക്ഷണശാലകൾ അടുക്കളയിലെ വാതക ഉപഭോഗം നിയന്ത്രിക്കാനും ജീവനക്കാരുടെ ഭക്ഷണം ലളിതമാക്കാനും നിർബന്ധിതരായിരിക്കുകയാണ്.
ജീവനക്കാർക്കായി മുമ്പ് വിപുലമായിരുന്ന ഭക്ഷണക്രമം ഇപ്പോൾ പരിപ്പ്, അരി, സബ്ജി എന്നീ അടിസ്ഥാന വിഭവങ്ങളിലേക്ക് ചുരുക്കിയിരിക്കുകയാണെന്ന് മാട്ടുംഗയിലെ മണിസ് ലഞ്ച് ഹോം ഉടമയും പറയുന്നു.
“ഭക്ഷണം ശരിയായി ലഭിക്കാതിരുന്നാൽ പല തൊഴിലാളികളും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധ്യതയുണ്ടെന്നാണ് ഹോട്ടൽ ഉടമകൾ ആശങ്കപ്പെടുന്നത്.
ഗ്യാസ് ലാഭിക്കുന്നതിനായി നിരവധി റെസ്റ്റോറന്റുകൾ മെനുകളും വെട്ടിക്കുറയ്ക്കുകയാണ്. വാഷിയിലും ബേലാപൂരിലുമുള്ള ചില ഉഡുപ്പി ഭക്ഷണശാലകൾ ജനപ്രിയമായ ചില അരി വിഭവങ്ങളും പൊങ്കലും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ വറുക്കുമ്പോൾ കൂടുതൽ ഗ്യാസ് ഉപയോഗിക്കേണ്ടതിനാൽ ചില പ്രത്യേക വിഭവങ്ങളും മെനുവിൽ നിന്ന് ഒഴിവാക്കിയിരിക്കയാണ്.
ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ (HRAWI) യുടെ കണക്കുപ്രകാരം, ഏകദേശം 50 ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും എൽപിജി ക്ഷാമത്തെ തുടർന്ന് താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്. മറ്റ് പല സ്ഥാപനങ്ങളും പരിമിതമായ സമയത്തും ചുരുക്കിയ മെനുവുമായാണ് പ്രവർത്തനം തുടരുന്നത്.
പുതിയ സിലിണ്ടറുകൾ വിപണിയിലെത്തുന്നതിൽ താമസം നേരിടുകയാണെങ്കിൽ ചെറുകിടയും ഇടത്തരം ഭക്ഷണശാലകളും കൂടുതൽ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻസ് മുന്നറിയിപ്പ് നൽകി.
പ്രതിമാസ വാണിജ്യ എൽപിജി ആവശ്യകതയുടെ ഏകദേശം 20 ശതമാനം അധികമായി അനുവദിക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തിൽ വ്യവസായം പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും വിതരണം എത്ര വേഗത്തിൽ സാധാരണ നിലയിലാകുമെന്ന് സംബന്ധിച്ച ആശങ്ക തുടരുകയാണെന്ന് റെസ്റ്റോറന്റ് ഉടമകൾ പറയുന്നു.
ഇതിനിടെ സിലിണ്ടറുകൾ അനാവശ്യമായി സംഭരിക്കുന്നതും പരിഭ്രാന്തരായി വാങ്ങുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ വാണിജ്യ ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. അത്തരത്തിലുള്ള നടപടികൾ വിപണിയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്ന് സർക്കാർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
