രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കാൻ ശ്രദ്ധിക്കണമെന്നാണ് വാരിജാക്ഷന്‍ നെടുമ്പുള്ളി പറയുന്നത്. മുംബൈയിലെ ട്രെയിൻ യാത്രകളിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് കൂലംകഷമായ ചർച്ച നടക്കുമ്പോഴും വാരിജാക്ഷൻ്റെ സംസാരം യോഗയെ കുറിച്ചാണ്.
ആരോഗ്യത്തെ വീണ്ടെടുക്കുക എന്നതിലല്ല അത് സംരക്ഷിക്കുന്നതിലാകണം നമ്മുടെ ശ്രദ്ധയെന്ന് നെടുമ്പുള്ളി പലപ്പോഴും ആവർത്തിക്കുന്നു. നാമറിയാതെ നമ്മുടെ ഉപബോധമനസ്സിൽ ഒരിടം നൽകുന്ന വാക്കുകൾ. വ്യായാമങ്ങൾക്ക് സമയവും സൗകര്യവും ഇല്ലാത്ത മഹാനഗരത്തിൽ സ്വന്തം വീട്ടിലിരുന്ന് ചെയ്യാവുന്ന യോഗമുറകൾ വാരിജാക്ഷൻ പറയുമ്പോൾ അത് തള്ളിക്കളയാനാവില്ല. വ്യായാമം ശരീരത്തിന് മാത്രം പ്രയോജനപ്പെടുമ്പോൾ യോഗ നൽകുന്നത് മനസ്സിനും ശരീരത്തിനുമുള്ള യുവത്വമാണ്.
പാലക്കാട് പട്ടാമ്പി കൊപ്പത്തുകാരനായ വാരിജാക്ഷൻ മുംബൈയിലെത്തുന്നത് എൺപതുകളുടെ അവസാനത്തിലാണ്. സാധാരണ ഒരു മലയാളിക്ക് അനുഭവിക്കേണ്ടിവരുന്ന എല്ലാ ദുരിതങ്ങളും ഏറെയുള്ള ജീവിതം നയിച്ചതിനു ശേഷമാണ് ഇന്ത്യൻ റെയിൽവേയിൽ ജോലി ലഭിക്കുന്നത്. ജോലി തിരക്കിനിടയിലെ ടെൻഷനുകളും, ട്രെയിനിലെ തിക്കി തിരക്കിയുള്ള യാത്രയും മനസ്സും ശരീരവും തളർത്തുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് യോഗ എന്ന ആശയത്തിലേക്ക് വാരിജാക്ഷൻ കടക്കുന്നത്.
അങ്ങിനെയാണ് തൊണ്ണൂറുകളുടെ തുടക്കത്തിൽ ശ്രീനികം ഗുരുജിയുടെ ശിക്ഷണത്തിൽ യോഗ അഭ്യസിക്കുന്നത്. പിന്നെയെല്ലാം അതിനോട് ചേർന്നുള്ള പ്രവർത്തനങ്ങളായിരുന്നു. ഇന്ന് മുംബൈയിലെ പല സംഘടനകളിലും, കൂട്ടായ്മകളിലും യോഗ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാൻ സമയം കണ്ടെത്തുന്നു. സൗഹൃദങ്ങൾക്കിടയിൽ യോഗയുടെ പ്രധാന മൂല്യങ്ങളും നേട്ടങ്ങളും
കൈമാറുന്നു.
യോഗ നമ്മുടെ പാരമ്പര്യ ശാരീരിക മാനസിക പരിശീലന രീതിയാണ്. യോഗ എന്നാൽ യോജിപ്പിക്കൽ അഥവാ സംയോജനം എന്നാണ്, ശരീരവും മനസ്സും ഒരുമിപ്പിക്കുന്ന ഒരു പ്രക്രിയ. നമ്മുടെ മനസ്സിനെ നമുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞാൽ നമ്മൾ ഒരു നല്ല മനുഷ്യനായി മാറിയെന്ന് പറയാനാകും. യോഗയിലൂടെ ഇതെല്ലം പ്രവർത്തികമാക്കാമെന്നാണ് നെടുമ്പുള്ളി പ്രായോഗികമായി സ്ഥാപിക്കുന്നത്.
യോഗയെകുറിച്ച് പറയുമ്പോൾ വാരിജാക്ഷൻ വാചാലനാവും. രാവിലെ ഡോംബിവിലി ലോക്കൽ ട്രെയിനിൽ നിന്ന് തുടങ്ങുന്ന കഥകൾ ദാദറിൽ എത്തിയാലും തീരില്ല. ഇനി നാളെ പറയാമെന്ന് പറഞ്ഞാകും പലപ്പോഴും പിരിയുക. നഗര താളത്തിനൊത്ത് തുള്ളുവാനായി സഹയാത്രികർ അവരവരുടെ ഇടങ്ങളിലേക്ക് മാറിമറിയുമ്പോഴും നെടുമ്പുള്ളിയുടെ ജീവിത ശൈലി കഥകൾ പലരും അറിയാതെ കൂടെ കൊണ്ട് പോകുന്നു. അവ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നു.
വാരിജാക്ഷൻ നെടുമ്പുള്ളിയുടെ ഒരു യോഗ വീഡിയോ കാണാം
“രോഗം വന്ന് ചികിത്സിക്കുന്നതിലല്ല രോഗം വരാതെ നോക്കുകയാണ് നമ്മൾ ചെയ്യേണ്ടത് “. വാരിജാക്ഷൻ ഓർമിപ്പിക്കുന്നു.
