മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് നടുക്കുന്ന ഒരു കുറ്റകൃത്യമാണ് പുറത്തുവരുന്നത്. സർപഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നേടുന്നതിനായി, ആറ് വയസ്സുള്ള സ്വന്തം മകളെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് ചട്ടപ്രകാരം, രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർപഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിയില്ല. പ്രതിക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നുവെന്നും, ഇതിനെ തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടുന്നതിനായി തന്റെ പെൺമക്കളിൽ ഒരാളെ കൊലപ്പെടുത്തിയതായുമാണ് പോലീസ് കണ്ടെത്തൽ.
പോലീസ് പറയുന്നതനുസരിച്ച്, പ്രതി ആറ് വയസ്സുള്ള മകളെ ഒരു കനാലിലേക്ക് എറിഞ്ഞതാണ് മരണത്തിലേക്ക് നയിച്ചത്. പിന്നീട് കുട്ടിയുടെ മൃതദേഹം തെലങ്കാനയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, കുട്ടിയുടെ മരണത്തിന് പിന്നിൽ പിതാവാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
