പതിനാലാം മലയാളോത്സവത്തിന്റെ ഭാഗമായി മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച നാടകോത്സവം സമാപിച്ചു. ചെമ്പൂര്‍ ആദര്‍ശ വിദ്യാലയം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 1 നാണ് നാടകോത്സവം അരങ്ങേറിയത്.
മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ് സന്ദീപ് വര്‍മ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ അനില്‍പ്രകാശ് സ്വാഗതമാശംസിച്ചു. പ്രശസ്ത നാടക പ്രവര്‍ത്തക സുമ മുകുന്ദന്‍ നാടകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാടകവും മറ്റു കേരളീയ കലാരൂപങ്ങളും പ്രചരിപ്പിക്കാനും മുംബൈ മലയാളികളുടെ പുതു തലമുറയുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വേണ്ടി മലയാള ഭാഷാ പ്രചാരണ സംഘം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ സുമ മുകുന്ദന്‍ തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിനന്ദിച്ചു. ജനറല്‍ സെക്രട്ടറി റീന സന്തോഷ് നാടകോത്സവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കേരള പീപ്പിള്‍സ് എജുക്കേഷന്‍ സൊസൈറ്റി സെക്രട്ടറി, കെ. പവിത്രന്‍ മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി, രാമചന്ദ്രന്‍ മഞ്ചറമ്പത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ട്രെഷറര്‍ രാജന്‍ നായര്‍ നന്ദി പ്രകാശിപ്പിച്ചു.

പ്രായമനുസരിച്ച് രണ്ടു ഗ്രൂപ്പുകളിലായി നടന്ന നാടകോത്സവത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നായി 9 നാടകങ്ങള്‍ രംഗത്ത് അവതരിപ്പിക്കപ്പെട്ടു. 25 വയസ്സ് വരെയുള്ള എ ഗ്രൂപ്പില്‍ പശ്ചിമ മേഖലയിലെ ഹരികൃഷ്ണന്‍ സത്യനും സംഘവും അവതരിപ്പിച്ച “ബലാല്‍ മഴ” മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. കല്യാണ്‍ ഡോംബിവലി മേഖലയിലെ മഞ്ജരി കുറുപ്പും സംഘവും അവതരിപ്പിച്ച “തുണി” എന്ന നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. എ ഗ്രൂപ്പില്‍ മികച്ച നടിയായി “ബലാല്‍ മഴ”യില്‍ ബിയ്യാത്തുവായി അഭിനയിച്ച ഭവ്യ നായരും (പശ്ചിമ മേഖല) മികച്ച നടനായി “ബലാല്‍ മഴ”യില്‍ ഇസ്മയിലായി വേഷമിട്ട ഏയ്‌ഞ്ചലോ ക്രിസ്റ്റ്യാനോയും (പശ്ചിമ മേഖല) തിരഞ്ഞെടുക്കപ്പെട്ടു. 25 വയസ്സിന് മുകളിലുള്ള ബി ഗ്രൂപ്പില്‍ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത് പശ്ചിമ മേഖലയിലെ ജീബ ശ്രീജിത്തും സംഘവും അവതരിപ്പിച്ച “ബഷീറിന്റെ മൊഞ്ചത്തികള്‍” ആണ്. പവായ്-സാക്കിനാക്ക മേഖലയിലെ പ്രേംകുമാറും സംഘവും അവതരിപ്പിച്ച “എതിര്‍ദിശ” എന്ന നാടകം രണ്ടാം സ്ഥാനം നേടി.
സ്ത്രീകൾ മാത്രം അഭിനയിച്ച ഒരു നാടകമാണ് “ബഷീറിന്റെ മൊഞ്ചത്തികൾ” എന്ന കാര്യം എടുത്തു പറയേണ്ടതാണ്.
ബി ഗ്രൂപ്പില്‍ മികച്ച നടിയായി “ലഹരി” എന്ന നാടകത്തില്‍ ദിവ്യയായി അഭിനയിച്ച റോജ ആര്‍. നായരും (കല്യാണ്‍- ഡോംബിവലി മേഖല) മികച്ച നടനായി “എതിര്‍ദിശ”യില്‍ ദിശ ആനന്ദിന്റെ വേഷമിട്ട പ്രേംകുമാറും (പവായ്-സാക്കിനാക്ക മേഖല) തിരഞ്ഞെടുക്കപ്പെട്ടു.
നാടകോത്സവത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് വേദിയിൽ നാടകം അവതരിപ്പിച്ച ഒമ്പത് നാടകങ്ങള്‍ക്കും 5000 രൂപ വീതം പ്രോത്സാഹന സമ്മാനം നൽകി. വിനയന്‍ കളത്തൂര്‍, പി.കെ.മുരളീകൃഷ്ണന്‍, മനോജ് മുണ്ടയാട്ട് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY AT 4.30 P.M. | KAIRALI NEWS
