മുംബൈയിലെ തെരുവുകളിൽ ചൂടൻ വടപാവിന് വലിയ ഡിമാൻഡ്. മുനിസിപ്പൽ തിരഞ്ഞെടുപ്പ് അടുത്തതോടെ, പ്രചാരണങ്ങളുടെ ചൂടിനിടയിൽ, പെട്ടെന്ന് വിശപ്പടക്കാനുള്ള ലഘുഭക്ഷണമായും വോട്ടർമാരെ എളുപ്പത്തിൽ സ്വാധീനിക്കുന്ന തന്ത്രമായും ‘വടാപാവ് രാഷ്ട്രീയം’ വീണ്ടും ചർച്ചയാകുകയാണ്. ജനപ്രിയമായ ഈ നാടൻ ഭക്ഷണം, ഇന്ന് സ്ഥാനാർഥികൾക്കും വോട്ടർമാർക്കും ഒരുപോലെ പ്രിയങ്കരമായി മാറിയിരിക്കുന്നു.
മുംബൈയിൽ ലക്ഷക്കണക്കിന് തൊഴിലാളികളും സാധാരണക്കാരും ദിവസവും ആശ്രയിക്കുന്നൊരു ലഘുഭക്ഷണമാണ് വടപാവ്.
പക്ഷേ, തിരഞ്ഞെടുപ്പ് കാലമെത്തുമ്പോൾ ഈ വടപാവ് വെറും ഭക്ഷണമല്ല… തിരക്കേറിയ പ്രചാരണങ്ങൾക്കിടയിൽ പെട്ടെന്ന് വിശപ്പടക്കാനുള്ള ഏക ആശ്രയം കൂടിയാണിത്.
താനെ വാർഡ് നമ്പർ നാലിൽ മത്സരിക്കുന്ന ശശികുമാർ നായർ പറയുന്നതും ഇത് തന്നെ. “ഓടി നടന്നുള്ള പ്രചാരണ പരിപാടികൾക്കിടയിൽ സമയവും പൈസയും ലാഭിക്കാൻ വടാ പാവ് സിന്ദാബാദ് !!”
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി ഇക്കുറി നിരവധി മലയാളികളാണ് മത്സര രംഗത്തുള്ളത്
മുംബൈയിലെ പ്രാദേശിക രാഷ്ട്രീയത്തിൽ വടാ പാവിന് വലിയ സ്ഥാനമാണുള്ളത്. രാഷ്‌ടീയ പാർട്ടികളുടെ പേരിൽ പോലും നഗരത്തിൽ വടാ പാവ് ലഭ്യമാണ്.
തൊഴിലാളിവർഗ്ഗത്തെയും സാധാരണ ജനങ്ങളെയും എളുപ്പത്തിൽ സ്വാധീനിക്കാൻ വടാ പാവ് രാഷ്ട്രീയത്തിന് കഴിയുമെന്ന വിശ്വാസം തന്നെയാണ് ഇതിന് കാരണം.
എന്നാൽ, തിരക്കേറിയ മുംബൈയുടെ തെരുവുകളിൽ ഒരു ചൂടൻ വടപാവ് കൈയ്യിൽ പിടിച്ചുനിൽക്കുന്ന സാധാരണക്കാരന്, അതൊരു രാഷ്ട്രീയം അല്ല; ഒരു നേരത്തെ വിശപ്പടക്കാനുള്ള ആശ്വാസമാണ്.
ഭക്ഷണവും രാഷ്ട്രീയവും കൈകോർക്കുമ്പോൾ, മുംബൈയിലെ തിരഞ്ഞെടുപ്പ് ചൂട് വടപാവിന്റെ ചൂടിനൊപ്പം കൂടുകയാണ്.
മുംബൈയിൽ, തിരഞ്ഞെടുപ്പ് കാലത്ത് വോട്ടിനൊപ്പം വടപാവും സജീവം.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
