മുംബൈ തദ്ദേശ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ, കൊളാബയിൽ നിന്ന് മത്സരിക്കുന്ന ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ദീപക് സിലാൻ ശ്രദ്ധേയനാകുന്നു. കൊളാബ–ഫോർട്ട്–ചർച്ച്ഗേറ്റ് മേഖലകൾ ഉൾപ്പെടുന്ന വാർഡ് 225-ലാണ് മലയാളി യുവാവ് ജനവിധി തേടുന്നത്.
യുവത്വവും സാമൂഹ്യ പ്രവർത്തന പരിചയവും ഒരുമിക്കുന്ന സ്ഥാനാർത്ഥിയായ ദീപക്, സംരംഭകനായിരിക്കെ തന്നെ സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് ഇടപെടുന്ന സാമൂഹ്യ പ്രവർത്തകനെന്ന നിലയിൽ പേരെടുത്തിട്ടുണ്ട്. വികസനം ആവശ്യമാണെങ്കിലും, ജനങ്ങളെ ഒഴിവാക്കി വികസനം പാടില്ല എന്നതാണ് ദീപകിന്റെ നിലപാട്.
ഗേറ്റ്‌വേ ഓഫ് ഇന്ത്യ പരിസരത്തുള്ള ചില വികസന പദ്ധതികൾ പ്രദേശവാസികളുമായി ചർച്ച ചെയ്യാതെയാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇത്തരം പദ്ധതികൾ ജനങ്ങളുടെ ആവശ്യങ്ങൾക്കല്ല, ചില രാഷ്ട്രീയ–വ്യവസായ താൽപര്യങ്ങൾക്കാണെന്നും ദീപക് പറയുന്നു.
യുവജനങ്ങൾ വോട്ട് ചെയ്യുന്നതിനൊപ്പം രാഷ്ട്രീയ സംവാദങ്ങളിലും സജീവമാകണമെന്ന് ആവശ്യപ്പെടുന്ന ദീപക്, ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കിയതായും ചൂണ്ടിക്കാട്ടുന്നു. “മാനിഫെസ്റ്റോ ഞങ്ങൾക്ക് ഉത്തരവാദിത്ത രേഖയാണ്,” എന്നും അദ്ദേഹം പറഞ്ഞു.
വികസന പദ്ധതികളിൽ പൂർണ്ണ സുതാര്യത, പൈതൃക പ്രദേശങ്ങൾക്ക് ഹെറിറ്റേജ് കമ്മിറ്റികൾ, ട്രാഫിക് നിയന്ത്രിക്കാൻ ‘ഓൾഡ് ടൗൺ’ സംവിധാനം എന്നിവയാണ് ദീപകിന്റെ പ്രധാന നിർദേശങ്ങൾ. കൊളാബയിൽ സേവനത്തിന്റെ രാഷ്ട്രീയമാണ് ഇനി ആവശ്യമെന്ന് ദീപക് സിലാൻ പറയുന്നു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
