മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മുംബ്രയിലാണ് സംഭവം. നഗരത്തിൽ വ്യാഴാഴ്ച നടന്ന വെടിവെപ്പ് സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സഹോദരിയായി കരുതിയിരുന്ന സ്ത്രീയെ അപമാനിച്ചതിൽ ദേഷ്യപ്പെട്ടായിരുന്നു പ്രകോപിതനായി പ്രതി ജയൻ ശിവാനന്ദൻ നായർ (51) വെടിയുതിർത്തതെന്നാണ്
പോലീസ് പറയുന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
മുംബ്രയിലെ കൈലാസ് നഗറിൽ ബിസ്മില്ല ചൗളിൽ രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. പ്രതിയായ ജയൻ ശിവാനന്ദൻ നായർ മൂന്ന് പേരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതിനു പിന്നാലെ സംഭവം സംഘർഷത്തിലേക്ക് മാറുകയായിരുന്നു.
പോലീസിന്റെ മൊഴിപ്രകാരം, അബ്ദുൾ ഹസൻ ഷെയ്ക്ക്, അക്ബർ അബ്ദുൾ ഷെയ്ക്ക്, സമീർ അഹമ്മദ് ഷെയ്ക്ക് എന്നിവരുമായി ഉണ്ടായ തർക്കത്തിനിടെ പ്രതി റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് പരിക്കേറ്റ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ അക്ബർ ഷെയ്ഖ് മരിച്ചു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും, ഇയാളിൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച റിവോൾവർ പിടിച്ചെടുക്കുകയും ചെയ്തു.
മറ്റു രണ്ടുപേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
