കേരള വാർത്തകൾ
നാമനിർദ്ദേശിക പിൻവലിക്കൽ, മറുകണ്ടം ചാടൽ, ആരോപണ പ്രത്യാരോപണങ്ങൾ, പഴയ പ്രസ്താവനകളും ചിത്രങ്ങളും ചികഞ്ഞെടുക്കൽ, എല്ലാം കഴിഞ്ഞപ്പോൾ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. 140 അംഗ നിയമസഭയിലേക്ക് 890 സ്ഥാനാർത്ഥികൾ.
മലയാളികൾ സ്വാർത്ഥരാണെന്ന് വെറുതെ പറയുകയാണ്. സ്വാർത്ഥരായിരുന്നെങ്കിൽ 140 പേരുടെ സ്ഥലത്ത് ഈ 890 പേർ ജനങ്ങളെ സേവിക്കാൻ എല്ലാ ഭൗതിക സുഖങ്ങളും പരിത്യജിച്ച് മുന്നിട്ടിറങ്ങുമോ? ഇതൊക്കെയാണ് ത്യാഗം.

പല സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ആവശ്യപ്പെട്ട ചിഹ്നം കിട്ടിയില്ല. കുടം, ഗ്യാസ് കുറ്റി, കുട, ക്ലോക്ക് അങ്ങനെ ഒന്നാം ക്ലാസിലെ മലയാള പാഠാവലിയിലെ ഒരു വിധം ചിത്രങ്ങളൊക്കെ ചിഹ്നങ്ങളായിട്ടുണ്ട്.
നിറഞ്ഞ ഗ്യാസ് കുറ്റിക്കേ ക്ഷാമമുള്ളു. ഗ്യാസ് കുറ്റിയുടെ ചിത്രത്തിന് ഒരു പഞ്ഞവുമില്ല. വരയ്ക്കാനും എളുപ്പം. അതിനാൽ ഗ്യാസ് കുറ്റി ചിഹ്നമായി കിട്ടിയവരൊക്കെ ഹാപ്പിയാണ് .
ആകെ 10 ഉം 20 ഉം അംഗങ്ങളുള്ള ചില പാർട്ടികൾ ചിലയിടത്ത് യു.ഡി.എഫിനും മറ്റു ചിലയിടത്ത് എൽ.ഡി.എഫിനും വേറെയിടങ്ങളിൽ എൻ.ഡി.എ ക്കും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു എന്ന് കേൾക്കുന്നു. ഉള്ളത് തുല്യമായി വീതിക്കുക, ആർക്കും പരാതി വേണ്ട, അതും നിസ്വാർത്ഥതയുടെ ഒരു ലക്ഷണമാണ്.

ദേശീയ വാർത്തകൾ
ഗ്യാസ് പ്രതിസന്ധി മൂലം നഗരങ്ങളിൽ അടക്കം ഹോട്ടലുകൾ അടഞ്ഞ് കിടക്കുകയാണ്. രാവിലെ എണീറ്റ് കിടക്കപ്പായയിൽ ഇരുന്ന് കണ്ണും തിരുമ്മി സ്വിഗ്ഗിയിൽ ബ്രേക്ഫാസ്റ്റ് തപ്പിയിരുന്നവരൊക്കെ നിരാശരാണ്. ചിലരൊക്കെ ഗ്യാസ് സ്റ്റൗവിൻ്റെ നോബ് കത്തിക്കാൻ ഇടത്തോട്ടാണോ വലത്തോട്ടാണോ തിരിക്കുക എന്ന് മറന്നിരിക്കുന്നു. ഏത് പ്രതിസന്ധിയിലും പതറാതെ പിടിച്ചു നിന്ന വടാപാവിനും വില കൂട്ടിയിരിക്കുന്നു കച്ചവടക്കാർ.
അതിനിടയിൽ ഹോർമുസ് വഴി എൽ പി ജി യുമായി 2 ഇന്ത്യൻ കപ്പൽ കടന്നുപോയി എന്ന് കേട്ട് അത് ഇന്ത്യയിലെത്താൻ എത്ര സമയമെടുക്കും എന്ന ചിലരുടെ ജിജ്ഞാസയും കണ്ടു. Travelling time from Hormus to Mumbai Port എന്ന് ഒരു വിദ്വാൻ ഗൂഗിളിൽ തപ്പുന്നത് ലോക്കൽ ട്രെയിനിലെ യാത്രക്കിടയിൽ കാണാനിടയായി.
ഭഗവാനെ , സന്തോഷവും സുഖവും നൽകണേ എന്ന് സ്ഥിരമായി ക്ഷേത്രത്തിൽ പ്രാർത്ഥിച്ചിരുന്ന ചിലർ സന്തോഷവും സുഖവും ഗ്യാസും നൽകണേ
എന്നാക്കി പ്രാർത്ഥനക്ക് താൽക്കാലിക പരിവർത്തനം വരുത്തിയിരിക്കുന്നു.
ഗ്യാസും പെട്രോളും കിട്ടാത്തവരാരും ഈ യുദ്ധം ഒന്ന് നിൽക്കണേ എന്നാഗ്രഹിക്കുന്നില്ല എന്നതാണ് വിചിത്രം .
അന്തർദേശീയ വാർത്തകൾ
പണ്ട് ക്ലാസ് തുടങ്ങാൻ ഉച്ച ബെല്ലടിച്ചാൽ എല്ലാവരും കളി നിർത്തി ക്ലാസിലേക്കോടും . അപ്പോൾ അവസാനം ഗ്രൗണ്ടിൽ നിന്ന് പോകുന്നവർക്ക് വല്ല ഗോട്ടിയോ കശുവണ്ടിയോ ഒക്കെ വീണ് കിട്ടും. അത് പോക്കറ്റിലിട്ട് ക്ലാസിൽ ചെന്നിരുന്ന് അടുത്തിരിക്കുന്ന കുട്ടിയോട് സ്വകാര്യമായി പറയും , എടാ, എനിക്കൊരു സാധനം കിട്ടി ഗ്രൗണ്ടിന്ന്, ഞാൻ പക്ഷെ പറയില്ല എന്താന്ന് . അത് പോലെ ട്രംപിന് എന്തോന്ന് കിട്ടിയത്രെ ഇറാനിന്ന്, പക്ഷെ എന്താന്ന് അദ്ദേഹം പറയില്ലത്രെ.

പണ്ട് സ്കൂളിൽ ചേരും മുമ്പ് ഏട്ടൻമാരും അടുത്ത വീട്ടിലെ കുട്ടികളും ഒക്കെ സ്കൂളിൽ പോയാൽ ഞാൻ ഒറ്റക്ക് ഇരുന്ന് കളിക്കാറുണ്ട്, ഒരു കുട്ടി മുന്നിലുണ്ട് എന്ന് സങ്കൽപ്പിച്ച് അവൻ കളിക്കേണ്ടതും ഞാൻ കളിക്കുമായിരുന്നു. എന്നിട്ട് നീ തോറ്റേ എന്ന് പറഞ്ഞ് തുള്ളിച്ചാടുമായിരുന്നു. അതുപോലെ ഇറാൻ്റെ പ്രതിനിധി മുന്നിലിരിക്കുന്നുണ്ട് എന്ന് സങ്കൽപ്പിച്ച് ട്രംപും ചില സമാധാന ചർച്ചകൾ നടത്തുന്നുണ്ട്. പക്ഷെ ഇതൊന്നും ഇറാൻ അറിഞ്ഞിട്ടില്ല.
ഇറാൻ്റെ പരമോന്നത നേതാവാകാൻ ട്രംപിനോട് ഇറാൻ ആവശ്യപ്പെട്ടു, പക്ഷെ താൻ നിരസിച്ചു എന്നാണ് ട്രംപിൻ്റെ പുതിയ വെളിപ്പെടുത്തൽ. സത്യത്തിൽ തുടക്കത്തിൽ തന്നെ നല്ല ചികിത്സ കിട്ടിയാൽ ഭേദമാകുന്ന അസുഖമായിരുന്നു. പക്ഷെ മരുന്നുകൾക്കും തീരുവ ചുമത്തി ട്രംപ് തന്നെ ആ വഴി അടച്ചു. ഇനിയിപ്പോൾ ലോകം മൊത്തം അനുഭവിക്കുക തന്നെ .

- രാജൻ കിണറ്റിങ്കര
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
